Monday, June 11, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ - 3

അടുത്തവീട്ടിലെ അവ്വാമത്താന്റെ മോനാണ് ജമാല്‍ക്ക. എനിക്ക് അഞ്ചൊ ആറൊവയസ്സ് പ്രായമുള്ളപ്പോള്‍ അവിടെ വന്ന് താമസമാക്കിയതാണ്. അവര്‍ കാഞ്ഞാണിയിലായിരുന്നു താമസ്സിച്ചിരുന്നത് ആദ്യം. കാഞ്ഞാണി കുഞ്ഞിമ്മാന്നാ എല്ലാരും അവരെ വിളിക്കുന്നത്. അവരുടെ ഭര്‍ത്താവ് അന്തമാന്‍‌ക്ക മരിച്ചിട്ട് രണ്ടുവര്‍ഷമായെന്നാ അന്നു പറഞ്ഞത്. അവരുടെ ആദ്യത്തെ മോളെ കല്യാണം കഴിച്ചു കൊടുത്തു. ഇപ്പോള്‍ സക്കീനത്തയും ജമാലക്കയും അവ്വമത്തയുമാണ് അവിടെ താമസിക്കാനെത്തിയത്. എന്നെക്കാള്‍ രണ്ടുമൂന്നു വയസ്സിനു മൂത്തതാണ് ജമാല്‍ക്ക.

കൈതോല പൊളിയും, പൊളിപായമെടഞ്ഞ് വിറ്റും ആയിരുന്നു അവരുടെ ജീവിതം. അവ്വാമത്ത കൈതോലവെട്ടി കൊണ്ടുവന്ന് വീടിനുമുന്നിലിരുന്ന് മുള്ളുകളയുന്നതു നോക്കിയിരിക്കുമായിരുന്നു. എപ്പോഴെങ്കിലും അവരുടെ കയ്യെല്‍ മുള്ളുകുത്തുമെന്നു പേടിയായിരുന്നു മനസ്സുനിറയെ. ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുകയാണ് ‘എന്തോരം കാലായി ചെയ്യണ തൊയിലാണ് മോളെ മുള്ളൊന്നും കുത്തൂല. ജ്ജ് വെല്‍താവുമ്പോ ഞാമ്പറഞരട്ടാ മുള്ള് കളയാന്‍’ ജമാല്‍ക്ക അപ്പോള്‍ അവിടെ ഒരു സൈക്കിള്‍ ചക്രവും ഉരുട്ടി ഓടിക്കളിക്കുന്നുണ്ടാരുന്നു.

എന്റെ വീട്ടില്‍ നിറയെ ആളുകളുണ്ടായിരുന്നു അന്ന്. കുഞ്ഞാലിക്കെം കൂട്ടുകാരും ബിരിയാണിവെക്കുന്ന തിരക്കിലാണ്. ചാവക്കാടുള്ള മൂത്തുമ്മെം വട്ടേക്കാടുള്ള അമ്മായിം ബാക്കി എല്ലാം ബന്ധുക്കളും സ്വന്തക്കാരും എല്ലാരും വന്നിട്ടുണ്ട്. അന്ന് അമ്മായി ഒരു വളയിടീച്ചു തന്നു കയ്യെല്‍. അതുപോലെ അഞ്ചാറ് മോതിരങ്ങളും മാലകളും. മൂത്തുമ്മാടെ വക പാവാടയും ജാക്കറ്റും. എന്തോരം സമ്മാനങ്ങളായിരുന്നു. എല്ലാരും കൊണ്ടന്നിരുന്നു ഓരൊരൊ സമ്മാനങ്ങള്‍.

പുരയുടെ രണ്ടുവീടപ്പുറത്തുള്ള സൈതൊമ്മതാജിടെ കുളത്തിലേക്ക് എല്ലാവരും കൂടി തന്നെ കൊണ്ടു പോയി കുളിപ്പിക്കാന്‍. ജമീലത്താടെ കയ്യെല്‍ ഒരു പാത്രത്തില്‍ കൊപ്രാകൊത്തും ശര്‍ക്കരയും ഉണ്ടായിരുന്നു ഒരു പാത്രത്തില്‍ മുറുക്കാനും. കുളക്കരയില്‍ വന്നവര്‍ക്ക് തിന്നാന്‍. കുളക്കരയില്‍ മൊത്തം ജനങ്ങളായിരുന്നു. കുളികഴിഞ്ഞ തന്നെ ഉപ്പാ തന്ന പട്ട് പാവാടയും ജാക്കറ്റും ഇടീച്ചു തന്നു. പൊകലകൂട്ടാതെ മുറുക്കാനും തന്നു. കുടയും ചൂടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു.

പന്തലില്‍ വന്നവര്‍ക്ക് ഭക്ഷണം വിളംബികൊടുക്കുകയായിരുന്നു ജമാല്‍ക്ക. ബാപ്പ പണ്ട് ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ കൊടുത്ത നീലയില്‍ ചുവന്ന പൂക്കളുള്ള ഒരു ലുങ്കിയും ഒരു ഹാപിബനിയനുമായിരുന്നു ജമാല്‍ക്കയുടെ സ്ഥിരം വേഷം. ഇന്ന് ആള് ഒരു സുന്ദരക്കുട്ടപ്പനായിട്ടുണ്ട്. ഒരു ചുവന്ന ഷര്‍ട്ടും വെള്ളമുണ്ടും എടുത്ത് ബിരിയാണി വിളംബിക്കൊടുക്കാന്‍ ഓടിനടക്കുന്നു. താന്‍ പന്തലിലേക്കു കടന്നു വന്നപ്പോള്‍ ജമാല്‍ക്ക തന്നെ കണ്ട് അന്തിച്ച് നിന്നത്.. അന്ന് ജമാല്‍ക്കയുടെ മുഖത്തെ ചിരിക്കൊരു പ്രത്യേകതയുണ്ടായിരുന്നു. തന്റെമുഖത്തും അറിയാതെ ഒരു ചിരി വിരിഞ്ഞത് നാണത്തില്‍ കുതിര്‍ന്നതായിരുന്നു.

--------

കിഴക്കെപള്ളിയിലെ ഉസ്താദ് ളുഹറ് നമസ്ക്കാരവും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു. റബ്ബേ നേരെന്തൊരായാവൊ. ഇപ്പോ അസിക്ക വരാന്‍ സമയമായല്ലോ. ളുഹറ് നമസ്കരിച്ചിട്ടില്ല. ഒന്നും ഒതുക്കീറ്റില്ല. ജമാല്‍ക്കാനെ കണ്ട് ഓരോന്നൊര്‍ത്ത് നിന്നു പോയി. അതിനിടയില്‍ ചന്ദ്ര വെള്ളവുമെടുത്ത് പോയിക്കഴിഞ്ഞു.

വീട്ടിലെത്തി നമസ്കാരവും കഴിഞ്ഞിരിക്കുമ്പോഴാണ് അസീസ്ക്ക കയറിവന്നത്. വളരെ തിരക്കിലായിരുന്നു. വന്നതും ധൃതിയില്‍ പെട്ടിതുറക്കുന്നത് കണ്ടു. പെട്ടിയും തുറന്ന് അതില്‍ നിന്നും വീടിന്റെം പറമ്പിന്റേം ആധാരം എടുത്തു മറിച്ചു നോക്കി. അതും കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ എന്തിനാണിതെന്ന് ചോദിച്ചു.

“പണയം വെക്കാന്‍. കുറച്ചു പണത്തിന്റെ അത്യാവശ്യമുണ്ട്”

“ഇനിയിതുകൂടിയല്ലേ ഉള്ളു. എന്റെ കാതിലും കഴുത്തിലുമെല്ലാമുണ്ടായത് തീര്‍ന്നപ്പോള്‍...” അധികം പറയേണ്ടി വന്നില്ല.

“മിണ്ടാതിരിക്കടി ഹറാംപെറന്നോളെ” എന്നു പറയലും മുഖമടച്ച് ഒന്ന് കിട്ടലും ഒരുമിച്ചായിരുന്നു. “ഞാനുണ്ടാക്കിയ മൊതല് എന്തു ചെയ്യണോന്ന് ഞാന്തീരുമാനിക്കും” ഇത്രയും പറഞ്ഞ് എവിടെക്കോ ചവിട്ടി കുത്തി കടന്നു പോയി. അബുമോന്‍ എന്തിനെന്നറിയാതെ വലിയവായില്‍ കരയുന്നുണ്ടായിരുന്നു.

Monday, June 04, 2007

നൂറിന്റെ കണക്കെടുപ്പ്


സുസ്‌മേരം
1. നഫീസയുടെ സ്വകാര്യങ്ങള്‍ -2
2. നഫീസയുടെ സ്വകാര്യങ്ങള്‍
3. കൈകുമ്പിള്‍
4. സന്മാര്‍ഗ്ഗം
5. സാന്‍ഡോസിന്റെ ദു:ഖ വെള്ളി
6. പൊടിമീശക്കാരനും കന്യകയും (A)
7. പ്രേമസുധാകരം
8. സെറ്റപ്പ്
9. നല്ല ഡോക്ടര്‍.
10. പെണ്ണിനൊത്തൊരു ചെക്കനുണ്ടോ?
11. പൈരസിക്കെതിരെ!
12. നാരങ്ങാമുട്ടായി
13. ഇക്കാസിന് പെണ്ണുകിട്ടുമൊ?
14. മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി
15. 14ന്റെ ചിന്ത
16. കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌ Susmeram
17. ഇരുട്ടുതീനികള്‍
18. ഒരു താക്കോല്‍ വിശേഷം (ആകാശവാണ്യേച്ചി 3)
19. ഒരു ആക്രാന്ത ചിരി
20. ഇഡിയറ്റിന്റെ നാനാര്‍ത്ഥങ്ങള്‍
21. കുടമ്പുളി (ആകാശവാണ്യേച്ചി 2)
22. അരക്കൊല്ല പരീക്ഷ
23. ആകാശവാണ്യേച്ചി
24. അശ്വതി
25. സുല്ലിന്റെ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍
26. ഒന്ന് തള്ളിത്താ....
27. കാളിയമര്‍ദ്ദനം (അവസാനഭാഗം)
28. കാളിയമര്‍ദ്ദനം (ഒന്നാം ഭാഗം)
29. വരിക്കപ്ലാവ്‌
30. വടം
31. ചാര്‍ സൌ ബീസ്‌
32. സ്വര്‍ഗ്ഗത്തിലെ പുട്ട്
33. പാരെലെല്‍ പാര്‍ക്കിങ്ങ്
34. മാലാഖ (കവിത)
35. മൌനം (കവിത)
36. കടലകന്നുപോയ്
37. പുട്ടുപുരാണം; കിട്ടുണ്ണിമാഷ്ടെം.
38. എല്ലാം തിരിച്ചുചോദിക്കുക
39. മുഖം തിരിക്കുന്നത്
40. കേരളം - ഒരു കുട്ടിക്കവിത
41. എന്‍ പ്രിയസഖി
42. സമന്‍സ്
43. ഒരു ഗള്‍ഫ് പ്രണയലേഖനം.
44. ഒരു കത്തും പിന്നെ ഞാനും.
45. ഭൂമിയിലെ സ്വര്‍ഗ്ഗം.
46. മീന്‍ നുള്ള്.
47. വിദ്യാരംഭാശംസകള്‍...
48. Iruhridayangalil onnay veeshi
49. Onaasamsakal
50. എന്റെ ആദ്യ ബ്ലോഗ്

സുല്ലിട്ട പടങ്ങള്‍
1. അമിയുടെ പിറന്നാള്‍2. കൊങ്ങിണിപൂവ്3. ബൂലോക സമ്മര്‍ദ്ദം - അനോണി 44. വാകപൂക്കള്‍5. പൊതുസ്വത്ത് - അനോണി കമെന്റ് -36. കരിവേപ്പിന്‍ പൂവ്7. അനോണി കമെന്റ് - 28. അനോണി കമെന്റ് - 19. കുട്ടിച്ചാത്തന്‍ പൂവ്10. മുത്തുമണിതൂവല്‍തരാം....11. നമ്മള്‍ കൊയ്യും വയലുകളെല്ലാം....12. പിരിയാണീസ്13. മരണത്തേയും കാത്ത്...14. ഫില്‍റ്ററോമാനിയ15. ചെമ്പരത്തിപ്പൂ‍16. പോസ്റ്റ് ചൂണ്ടല്‍17. ചെമ്പകം മൊട്ട്, പൂവ്18. തള്ളയും പിള്ളേരും19. വിഷു ആശംസകള്‍20. കൈത്തിരി21. സിയക്കായ്22. സന്ധ്യക്കെന്തിന് സിന്ദൂരം.23. യു എ ഇ യില്‍ വിരിഞ്ഞവര്‍24. അനു അമി

ഹൌ ഞാന്‍ അങ്ങനെ നൂറ് തികച്ചു. ബാറ്റും പൊക്കിപിടിച്ച് എല്ലാവര്‍ക്കും സലാം.
സഹായ സഹകരണങ്ങളും കമെന്റുകളും തുറന്ന വിലയിരുത്തലുകളും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്.
-സുല്‍
(കുട്ടിച്ചാത്തന്റെ സംശയം എനിക്കൊരു പുതിയ പോസ്റ്റായി ജനിച്ചു. :) )

Sunday, June 03, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ -2

നാടും നാട്ടുകാരും

പുരമേയാനായി മെടഞ്ഞു വച്ചിരുന്ന ഓലമുഴുവന്‍ ഇന്നലത്തെ മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. കഴിഞ്ഞ മാസം ആമിനത്താടെ പറമ്പില്‍ തെങ്ങു കയറുമ്പോള്‍ വാങ്ങിയതാണ് നാല് കെട്ട് ഓല. അതോടൊപ്പം ഒരു കെട്ട് ഒണക്ക ഓലയും വെറുതെ തന്നു. നാലു കെട്ടിന്റെ പൈസ ഇനിയും കൊടുത്തിട്ടില്ല. അസിക്കാട് അതു പറഞ്ഞിട്ട് കേട്ട ഭാവം പോലുമില്ല. കഴിഞ്ഞ കൊല്ലം ഉപ്പ വന്നപ്പോള്‍ തന്ന പൈസയല്ലേ കൊടുത്തത് ഓലക്കും പിന്നെ പുരമേയുന്നതിനും.

എല്ലാം ഒരുവിധം മെടഞ്ഞ് ഉണക്കാനിട്ടതായിരുന്നു. ഇപ്പൊള്‍ എല്ലാം നനഞ്ഞു. രണ്ടുദിവസം തോരാതെ പെയ്തതല്ലേ. ഇനി രണ്ടുമൂന്നു ദിവസം നല്ല വെയില്‍ കിട്ടിയാല്‍ ഉണങ്ങികിട്ടും. പുരയൊന്നു പൊളിച്ചു മേയാന്‍ ആ വേലികെട്ടുകാരന്‍ കുഞ്ഞിപ്പേങ്ങനോട് പറഞ്ഞിരുന്നതാ. അവനും വന്നില്ല ഇതു വരെ. അവര്‍ക്ക് അപ്പോള്‍ തിരക്കായിരുന്നത്രേ. ഇനിയും തിരക്കു കൂടുകയേ ഉള്ളു. തെങ്ങിനു തടമെടുപ്പും വളമിടലും അങ്ങനെ പോകും അവരുടെ തിരക്കുകള്‍. ഇനി അടുത്ത മഴതുടങ്ങുമ്പോഴേക്കും ഇതൊന്ന് മേഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു.

ഓല മറിച്ചിട്ടുകൊണ്ട് ആമിനത്താന്റെ പറംബില്‍ നില്‍ക്കുമ്പോഴാണ്, ആമിനത്താന്റെ ഭര്‍ത്താവ് ഉമ്മര്‍ക്കയും കുറെ ആള്‍ക്കാരും അങ്ങോട്ട് വന്നത്. അവര്‍ കുറച്ചു നേരം അവിടെ നിന്നു സംസാരിച്ചു. കൂടെ വന്നവര്‍ തെങ്ങിന്‍ മണ്ടയിലേക്കെല്ലാം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. വീടിനോട് തൊട്ടു കിടക്കുന്ന ആ സ്ഥലമായിരുന്നു മുറ്റമായി ഇതുവരെ ഉപയോഗിച്ചിരുന്നത്. അവരുടെ സംസാരത്തില്‍ നിന്നും ആ ഭാഗം വില്‍ക്കാന്‍ പോകുകയാണെന്നാ തോന്നുന്നത്.

മോളെ കെട്ടിച്ചയച്ചതില്‍ സ്വര്‍ണ്ണ കടയില്‍ കുറച്ച് കടം ബാക്കിയുണ്ടെന്ന് ഉമ്മര്‍ക്ക ഇടക്കിടെ പറയുന്നത് കേള്‍ക്കാം കുറച്ച് ബാങ്കിലും. ഉമ്മര്‍ക്ക ഗള്‍ഫിലായിരുന്നത്രേ. ഞാന്‍ ഇവിടെ വരുമ്പോള്‍ പക്ഷേ മൂപര്‍ നാട്ടിലുണ്ട്. നാട്ടിലായതിനു ശേഷം മൂന്നു പെങ്കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മോനുള്ളത് ഇപ്പോഴും ജോലിയൊന്നും ശരിയാവാതെ നടക്കുന്നു. തെങ്ങിനു നനക്കാന്‍ വരുമ്പോള്‍ കാണാറുണ്ട് അവനെ.

“നഫീസെ ദേ മോന്‍ വീട്ടിലേക്കോടി” സരളയുടെ വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്. വീടിന്റടുത്തുതന്നെയുള്ള ബാലവാടിയില്‍ ഉപ്പുമാവ് വെക്കലും കുട്ടികളെ നോക്കലുമാണ് സരളക്കു പണി. ആ ബാലവാടി ലീലാംബ്രാളുടെ പറമ്പിലാണുള്ളത്. അംബ്രാളെന്ന് ചീരുന്റവിടുത്തെ ചന്ദ്ര പറഞ്ഞതാ. ലീലമ്മ നായന്മാരാണത്രെ. അതുകൊണ്ടാ അവരെ അംബ്രാളെന്നു വിളിക്കുന്നത്. ഞാന്‍ അവരെ ലീലമ്മാന്ന വിളിക്കുന്നത്. അവരുടെ പറമ്പില്‍ നിറയെ കശുമാവുകളുണ്ട് നല്ലമാവുകളും. വേനക്കാലത്ത് കുറെ മാങ്ങകള്‍ കിട്ടും. ഈ വേനലിന് അബുമോന്‍ പെറുക്കികൊണ്ടുവന്ന കശുവണ്ടികള്‍ ഒരു പാത്രത്തില്‍ ഇട്ടു വച്ചിട്ടുണ്ട്. ഇടക്കിടക്ക് അവന്‍ അതെടുത്തിരുന്ന്
കളിക്കുന്നതു കാണാം.

അബുമോന്‍ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഇടക്കിടക്ക് പഠിപ്പിന്നിടയില്‍ എഴുന്നേറ്റോടും. വീട്ടില്‍ വന്ന് കഞ്ഞിവെള്ളമോ മറ്റോ കുടിച്ചാല്‍ അവനു സന്തോഷമായി. പിന്നെ തിരിച്ചു കൊണ്ടു വിടണം അത്രമാത്രം. ബാലവാടി അടുത്തായതു കൊണ്ട് അവന് വീടും അതും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല. ബാലവാടി സമയം കഴിഞ്ഞാലും ഇടക്കവന്‍ അവിടെ പോയി കളിക്കാറുണ്ട്. ഏതായാലും അവനെ തിരിച്ച് ബാലവാടിയിലാക്കികൊടുത്തു.

വെള്ളമെടുക്കാന്‍ പൈപിന്‍ കടയില്‍ ചെന്നപ്പോഴാണ് ചന്ദ്രയെ കണ്ടത്. അവരുടെ കിഴക്കേ വീട്ടില്‍ ഇപ്പൊ താമസിക്കാന്‍ വന്നിരുന്നത് ഒരു ചേറ്റുവക്കാരാണ്. തന്റെ സ്വന്തം നാട്ടുകാര്‍. മുസ്ലിം വീട്ടുകാരാണത്രെ. അവിടുത്തെ ഒരു പെങ്കുട്ടിയുമായി ചന്ദ്രയുടെ ചേട്ടന്റെ മകന്‍ അടുപ്പത്തിലാണെന്ന്. അവന് ഇത് എന്തിന്റെ കേടാണാവോ. ആ പെണ്ണിനു രണ്ടു കുട്ടികളുണ്ട്. കെട്ട്യോന്‍ എറണാകുളത്താണെന്നു തോന്നുന്നു. ഇവിടെ വരാരില്ലത്രെ. ഇവളുടെ സ്വഭാവം അവനു തീരെ ഇഷ്ടമല്ലെത്രെ. എന്നാലും അവള്‍ക്കും കുഞ്ഞിനും പൈസ അയച്ചു കൊടുക്കാറുണ്ട്. ചന്ദ്രേടെ ചേട്ടന്റെ മോനും ഉണ്ട് ഒരു മകനും ഭാര്യയും. ആ പാവം പെണ്ണിന്റെ കഷ്ടകാലം. അവന്റെ അമ്മാവിയുടെ മോളുതന്നെയാ. പ്രേമ വിവാഹമായിരുന്നു അതും. അവളുടെ മുന്നില്‍ വെച്ചാണ് ഇവനിതെല്ലാം കാണിക്കുന്നതെന്നൊരു ചിന്ത പോലുമില്ല അവന്.

പെട്ടെന്നാണ് റോഡിലൂടെ ബൈക്കില്‍ പോയിരുന്ന ആള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നതായി തോന്നിയത്. ബൈക്ക് തെക്കോട്ടേക്ക് പോയികൊണ്ടിരിക്കുമ്പോഴും അയാള്‍ തന്നെ തിരിഞ്ഞു നോക്കികൊണ്ടേയിരുന്നു. ശരിക്കൊന്നുകൂടി ഓര്‍ത്തു നോക്കിയപ്പോള്‍... കുറച്ചു തടിവച്ച് സുന്ദരനായിട്ടുണ്ട്. എത്ര കാലങ്ങള്‍ക്കുശേഷമാണ് കാണുന്നത്. അതിനിടയില്‍ ഗള്‍ഫില്‍ പോയെന്നോ മറ്റൊ അറിഞ്ഞിരുന്നു. ജമാല്‍ക്ക. തന്റെ എല്ലാമെല്ലാമായിരുന്ന ജമാല്‍ക്ക.

(തുടരും)