Monday, June 30, 2008

പ്രസവാവധി


പുരുഷനു പ്രസവാവധി കിട്ടുമോ?

പുരുഷന്‍ പ്രസവിക്കത്തിടത്തോളം അതെല്ലാം പകല്‍ക്കിനാവുകള്‍ മാത്രമാവാനാണു സാധ്യത. എന്തായാലും എനിക്കൊരു പ്രസവാവധി കിട്ടി. അതും 'ജോലി കിട്ടിയിട്ടുവേണം കൂലിയൊന്നുമില്ലാത്ത ഒരു ലീവെടുക്കാന്‍' എന്നപോലെ, ഇപ്പോഴുള്ള ജോലിയില്‍ കയറി മൂന്നുമാസമാവുന്നതിനു മുന്‍പേ.

ഇത്രനാളും കൂടെയുണ്ടായിരുന്ന പ്രാണനാഥന്‍ തന്നെ ഒറ്റക്കാക്കി സ്ഥലം കാലിയാക്കുമ്പോള്‍, ബോറടിക്കാതിരിക്കാനും, സുല്ലി, ആലോചനാനിമഗ്നയും അതോടൊപ്പം വിഷദത്തിന്റെ പടുകുഴിയിലേക്ക്‌ കൂപ്പു കുത്താതിരിക്കുന്നതിനുമായി, നല്ലൊരു താങ്ങും തണലുമായി, ഓര്‍മ്മിക്കാന്‍ ഒരുപിടി നല്ലനാളുകളും ഓമനിക്കാന്‍ ഉദരത്തില്‍ ഒരു ഉണ്ണിവാവയെയും നല്‍കിയിട്ടാണ്‌ ഈ പ്രവാസി പ്രയാസിയായത്‌. ആകെക്കൂട്ടി മൊത്തം കലക്കിക്കൂട്ടി പറഞ്ഞാല്‍ ഉണ്ണിപിറക്കുന്നത്‌ കാണാന്‍ നില്‍ക്കാതെ ഉണ്ണാനുള്ള വകതേടി പരക്കം പായെണ്ടി വന്നു എന്നു ചുരുക്കം.

ദൈവ കൃപ ഒന്നുകൊണ്ടു മാത്രം, ഇവിടെ വന്നു ഒരു മാസം തികയുന്നതിനു മുന്‍പേ ഒരു ജൊലി തരമായി. ദുബായില്‍ ജോലി തിരയുംബോഴും മനം ഏറെ ദൂരെ, ഭൂമിയിലേക്ക്‌ ടിക്കറ്റ്റ്റെടുത്ത്‌ ബാപ്പയേയും ഉമ്മയേയും ഇത്താനേയും കാണാന്‍ കണ്ണില്‍ കിനാക്കള്‍ നിറച്ച്‌ കാത്തിരിക്കുന്ന, ഉണ്ണിയുടെ ആദ്യ രോദനം ശ്രവിക്കനുള്ള ഒരുക്കങ്ങളിലായിരുന്നു.

ജോയിന്‍ ചെയ്ത്‌ മൂന്നു മാസമാവുമ്പോഴേക്കും എങ്ങനെ ലീവ്‌ ചോദിക്കുമെന്നു ചിന്തിക്കുംബോഴാണു, രോഗി ഇച്ചിച്ചതും വൈദ്യന്‍ ഇച്ചിച്ചതും പാലെന്നപോലെ, നാട്ടില്‍ അനിയന്റെ കല്യാണം ശരിയായത്‌. ഇനി ഏതായാലും പോവാതിരിക്കാന്‍ നിവൃത്തിയില്ല. എം ഡി യോടു ചോദിക്കുകതന്നെ. ജൂണ്‍ 20 നു അനിയന്റെ കല്യാണം, 28 നു ഡോക്ടര്‍ പരഞ്ഞ ഡേറ്റ്‌, അപ്പോള്‍ 10 ദിവസത്തെ ലീവില്‍ എല്ലം ഒതുക്കാം എന്ന വ്യമോഹം പൊട്ടിത്തൂളിയ അപ്പൂപ്പന്താടി കണക്കെ എന്നില്‍ നിറഞ്ഞു. പോയാലൊരു വാക്ക്‌... കിട്ടിയാലൊരാന എന്ന കണക്കേ ഞാന്‍ എം ഡി യോട്‌ 10 ദിവസത്തേക്ക്‌ അവധി ചോദിച്ചു. പ്രസവ കേസല്ലെ, ചെറിയ ചെക്കനല്ലേ, പൊയ്ക്കോട്ടെ, കണ്ടൊട്ടെ, കരച്ചിലു കേട്ടോട്ടെ എന്നു കരുതി കരുണാവാരിധിയായ എം ഡി പത്ത്‌ ദിവസം ലീവ്‌ കനിഞ്ഞരുളി.

ഇടിവെട്ടിയാല്‍ പിന്നെ പാമ്പു കടിക്കാതെ പോവുന്നതു പാമ്പിനു നാണക്കേടല്ലെ. അനിയന്റെ കല്യാണം നിശ്ചയിച്ചതിനും ഒരാഴ്ച മുമ്പ്‌ ജൂണ്‍ 12 ആം തിയതിയിലേക്കാക്കികൊണ്ടുള്ള കുറിമാനം കടലു കടന്നു വന്നു. അപ്പോള്‍ കല്യാണത്തില്‍ കൂടണമെങ്കില്‍ 11ആം തിയതി രാത്രിയെങ്കിലും ഇവിടന്നു മുങ്ങണം, പിന്നെ 29 നു വന്നു ജോയിന്‍ ചെയ്യണം, അവധി
കൂട്ടാനായി വീണ്ടും എം ഡി തന്നെ ശരണം, ഏതായാലും 17 ദിവസത്തെ പരോള്‍ അനുവദിച്ചുകൊണ്ടുത്തരവായി. അങ്ങനെ 11 നു രാവിലെ ഞാന്‍ നെടുംബാശ്ശേരിയിലെത്തി. 12 നു കല്യാണവും കൂടി. 29 നുള്ള റിട്ടേണ്‍ ടിക്കറ്റും ബുക്ക്‌ ചെയ്തു സീറ്റ്‌ ഉറപ്പാക്കി. അല്ലെങ്കില്‍ പണിപോകുന്ന കാര്യമാണെ.

ഇനി 27 ഓ 28 ഓ എന്ന ഒരു സന്ദേഹം മാത്രം. ഉണ്ണിയൊന്നു വരാന്‍, ഒരു നോക്കു കാണാന്‍, ഒരു വാക്കു മിണ്ടാന്‍. ആകാംക്ഷയോടെ കാത്തിരുന്ന നാളുകള്‍. ഡോക്റ്ററുടെ അഭിപ്രായത്തില്‍ 27നു മുന്‍പെ ആവാനാണു സാധ്യത. എന്തായാലും 28 ആണു ഡേറ്റ്‌.

27 ആം തിയതി ആശുപത്രിയില്‍ പോയി. കൂടെ കെട്ടും കിടക്കയും. പോക്കുകണ്ടാല്‍ തോന്നും അവിടെ സ്ഥിര താമസമാക്കാനാണെന്ന്. പിന്നെ എന്റെ ഉണ്ണി ഒരു ദിവസം മുന്‍പിങ്ങു വന്നു കിട്ടിയാല്‍ എനിക്ക്‌ അത്രയും നേരമധികം കാണാമല്ലോ. ഇതൊക്കെ ആ ഡാക്കിട്ടര്‍ സാറിനു മനസ്സിലാവുമോ. "പെയിനൊന്നുമില്ല, ആയിട്ടില്ല, നാളെ വരൂ.... " ഡാക്കിട്ടര്‍ ഞങ്ങളെ നിഷ്കുരണം ഇറക്കിവിട്ടു. 28നും കഥ ഇതു തന്നെ. അട്മിറ്റാക്കാമെന്നു പറഞ്ഞിട്ടു കൂടി ദാക്കിട്ടര്‍ സാര്‍ സമ്മതിച്ചില്ല.

ഉണ്ണിയെ കാണാമെന്നുള്ള മൊഹമെല്ലാം കൊഴിഞ്ഞു തുടങ്ങി. മേലേന്നുള്ള വിളികള്‍ മുറക്കു വരുന്നുണ്ട്‌. 29 നു തന്നെ ജോയിന്‍ ചെയ്യണം എന്നാണു തിട്ടൂരം. ടിക്കറ്റ്‌ ഒന്നോ രണ്ടോ ദിവസത്തേക്ക്‌ നീട്ടുവാനുള്ള ആലോചനയും ആവഴിക്കു നടന്നില്ല. അവസാനം 29 നു രാവിലെ പെട്ടീം പ്രമാണവുമായി വീണ്ടും ദുബായിലേക്കു തിരിച്ചു, നിറവയറുമായൊരുത്തിയെ നിറകണ്ണുകളോടെ തനിച്ചാക്കി....

ജൂണ്‍ 30 നു ജോലിയില്‍ ജോയിന്‍ ചെയ്തു. കുല്ലും പതിവുപോലെതന്നെ. ജോലികഴിയുന്നതുവരെ ഉണ്ണിവന്ന അറിയിപ്പൊന്നും വന്നില്ല. കാത്തിരിപ്പിന്റെയെല്ലാം അവസാനമെന്നോണം 30 നു രാത്രി എട്ടരയോടടുപ്പിച്ച്‌ നാട്ടില്‍ നിന്നു ആ നല്ലവാര്‍ത്ത ശ്രവിക്കാനായി. ബാപ്പയെക്കാണാന്‍ ഓടിവരാതിരുന്ന മോളുടെ വരവിനെക്കുറിച്ച്‌. സുഖ പ്രസവം. ഉമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഇന്നു ജൂണ്‍ 30 - അനുവിന്റെ 4 ആം പിറന്നാള്‍.