Saturday, August 15, 2009

അയാള്‍ വിവാഹിതനാവുന്നു

കുറെ നേരമായി ഒരു പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. അല്ലേലും ഈ പെണ്‍ വര്‍ഗ്ഗം ഇങ്ങനെ തന്നെയാ. ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ല അവള്‍ക്ക്‍. ഒന്നുമില്ലേലും രണ്ടു മൂന്നു വര്‍ഷം ഒരുമിച്ചു പഠിച്ചതല്ലേ.

ഓ... അവളുമ്മാരുക്കെവടെ ഓര്‍മ്മകാണാനാ എത്രയെത്ര മുഖങ്ങള്‍ ഇങ്ങനെ മിന്നി മറഞ്ഞതല്ലേ എന്നു സുരേഷ് ഗോപി പറഞ്ഞ പോലെ അല്ലെങ്കിലും. എന്നിട്ടല്ലേ അഞ്ചാം ക്ലാസ്സില്‍ പഠിച്ച കാര്യം ഇപ്പോള്‍ ഓര്‍ത്തു വെക്കുന്നത്. നല്ല കാര്യമായി.

വാട്ടെവര്‍, ഒന്നു കേറി മുട്ടുകതന്നെ. ഇനി വല്ലപ്പോഴും വഴിയില്‍ വച്ച് കാണുമ്പോള്‍ നീയെന്തേ അന്ന് എന്നെ കണ്ടിട്ട് മിണ്ടിയില്ലാ എന്നു എന്ന് പറയാനിടവരുത്തരുതല്ലോ. പെണ്ണിന്റെ മനം ആര്‍ക്കറിയാം.

“ഹായ്... ആബിദയല്ലേ?” കൂട്ടുകാരന്റെ വിവാഹം നടക്കുന്ന ഹാളില്‍ ഒരു കൈക്കുഞ്ഞുമായി നില്‍ക്കുന്ന അവളോട് ആ തിരക്കിനിടയില്‍ ഞാന്‍ പരിചയം പുതുക്കാനുള്ള വഴിയൊരുക്കി. ഏകദേശം 15 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടലല്ലേ. അതുകൊണ്ടായിരിക്കും അവള്‍ അത്ഭുതപരതന്ത്രയായി കാണപ്പെട്ടു.

“ഏയ് ഞാന്‍ ആബിദയല്ല...” അവള്‍ അത്ഭുതപ്രതന്ത്രയായി കൂര്‍പ്പിച്ചു നോക്കിയതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി.

“ഓ.. സോറി പെങ്ങളെ... എന്നാലും... ആബിദയെപ്പോലെയുണ്ടല്ലൊ കാണാന്‍” എന്തായാലും ഞാന്‍ പിന്മാറാനുള്ള ഒരുക്കമില്ലായിരുന്നു. എന്തു ചെയ്യാനാ, എവിടെയെങ്കിലും ചെന്നു മുട്ടിയാല്‍ എന്തേലും കൊണ്ടേ പോകൂ എന്നതൊരു ശീലമായിപ്പോയി. കിട്ടിയത് മൊത്തം ഒരു ഹോര്‍ലിക്സ് കുപ്പിയില്‍ ഇട്ടു വെച്ചിട്ടില്ലെന്നു മാത്രം.

“ആബിദ എന്റെ ഇത്തെണ്. അവളപ്രത്ത് പുതുപെണ്ണിനടുത്ത് കാണും...” അനിയത്തിക്കിളി അതും പറഞ്ഞ് ചിരിച്ച് ചിറകടിച്ച് പറന്നു പോയി.

എന്തായാലും ആ ചോദ്യം കൊണ്ടൊരു ഗുണമുണ്ടായി, അനിയത്തിക്കൊച്ച് പോയി ഇത്താത്ത കൊച്ചിനെ കൊത്തിയെടുത്ത് എന്റെ മുന്നില്‍ കൊണ്ടുവന്നിട്ടു അല്പസമയങ്ങള്‍ക്കകം.

“ടാ നീയെന്താടാ ഇവടെ?” ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ ഫുള്‍ എക്സൈറ്റഡ് ആയി ഒരു ക്യൂട്ട് ഗ്ലാമറസ് യങ്ങ് ലേഡി മുന്നില്‍ അവതരിച്ചിരിക്കുന്നു. “നീയെന്താ ഇങ്ങനെ നോക്കുന്നെ... ടാ ഇതുഞാനാ ആബിദ...” ഒന്നു രണ്ട് സെക്കന്റുകള്‍ അവളില്‍ കുരുങ്ങിപ്പോയ എന്റെ കണ്ണുകളെ കുരുക്കില്‍ നിന്ന്‍ ഒരു വിധം അടര്‍ത്തിയെടുത്തു. ആദ്യം പെണ്ണിന്റെ മനസ്സിനെ പറ്റി ആലോചിച്ചതെല്ലാം തെറ്റിപ്പോയല്ലോ എന്നോര്‍ത്ത്, ഞാന്‍ എന്നോട് തന്നെ ക്ഷമിച്ചു. കസവു കരയുള്ള സെറ്റ് സാരിയില്‍ അവളൊരു പൊന്‍കതിരു പോലെ തോന്നി.

"ഹെന്റമ്മേ ഇതാര്... നീ ഇത്ര സുന്ദരിയാവുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും നിരൂപിച്ചില്ല... അല്ലെങ്കിലൊന്നു നോക്കാമായിരുന്നു...” സ്കൂള്‍ കാലത്ത് ഒരു കോന്ത്രമ്പല്ലും വച്ച്, മെലിഞ്ഞു ചുക്കിലി പോലിരുന്ന ഇവളെ പ്രേമിക്കണോ വേണ്ടേ എന്ന കണ്‍ഫ്യൂഷനടിച്ച് കാലം കളഞ്ഞു. അങ്ങനെയുള്ള ഇവളെ കണ്ട എന്റെ വായില്‍ ഈച്ച കയറാതിരുന്നത് ഈച്ചയുടെ ഭാഗ്യം.

“പോഡാ അവിടുന്ന്... കല്യാണോം കഴിഞ്ഞ് രണ്ട് കുട്ടിയായപ്പോഴാ അവന്റെ ഒരു..... അതു പോട്ടെ നീയെങ്ങനെ ഇവടെ“ എന്നാലും അവളുടെ മുഖം ലജ്ജയാല്‍ ഒന്നു ചുവന്നു തുടുത്തെന്നു ചുമ്മാ പറയാം ഒരു സമാധാനത്തിന്.

“ഹമീദ് നിന്റെ മൂത്തുമ്മാന്റെ മോനാണെങ്കിലും ഞാന്‍ അറിയാത്തതൊന്നുമല്ലല്ലോ...” ഹമീദിന്റെ കല്യാണത്തിന് ഞാന്‍ എത്തിപ്പെട്ടതെങ്ങനെയെന്ന് അവള്‍ക്കറിയണം. പണ്ട് അഞ്ചാം ക്ലാസ്സില്‍ ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ച് പഠിച്ചിരുന്നെന്ന് വച്ച് എന്നെ അവന്‍ കല്യാണത്തിനു വിളിക്കണമെന്നില്ലല്ലോ. അവള്‍ ചിന്തിച്ചതും ശരിയാണ്. അവള്‍ എന്നെ അവളുടെ കല്യാണത്തിനു വിളിച്ചിരുന്നില്ലല്ലൊ.

നിക്കാഹും താലിചാര്‍ത്തലും എല്ലാം കഴിഞ്ഞ് വരനും വധുവും ഊണു കഴിക്കാനായി ഇരിക്കുന്നു. കൂടെ അവരുടെ വീട്ടുകാരും എല്ലാം. അവിടെ നിന്നെഴുന്നേറ്റ് ഹമീദ് എന്റെയടുത്തു വന്നു. ഞാനും അവരുടെ കൂടെ ഊണ് കഴിക്കാനിരിക്കണം. ഞാന്‍ എന്തു പറഞ്ഞിട്ടും അവന്‍ വിടുന്നില്ല. അവരുടെ ഉമ്മ, പെണ്ണിന്റെ കൂടെ വന്ന സ്ത്രീകള്‍... ആബിദ, അവളുടെ കെട്ട്യോന്‍ കുട്ട്യോള്‍... അനിയത്തി... അങ്ങനെ ഒരു ഇരുപതോളം പേര്‍... ഞാന്‍ ചമ്മലിന്റെ പരമാവധിയിലെത്തി. ഒടുവില്‍ ഒരു രക്ഷയുമില്ലാതെ അവന്‍ എന്നെ പിടിച്ച് കൊണ്ടുപോയി അവനടുത്തു തന്നെ ഒരു കസേര തരമാക്കി അതില്‍ ഇരുത്തി. ആബിദ ഇപ്പോഴും എന്നെ തുറിച്ചു നോക്കുന്നുണ്ട്... ഇവനെന്താ ഇവിടെ കാര്യം എന്നമട്ടില്‍. ഒരിക്കല്‍ അവള്‍ ചോദിക്കുകയും ചെയ്തു... “ഇപ്പോള്‍ മനസ്സിലായില്ലെ വിളിക്കാതെ വന്നതല്ലെന്ന്..” എന്നു പറഞ്ഞൊഴിഞ്ഞു.

-------

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാര്‍ജ റോള പാര്‍ക്കില്‍ കൂട്ടുകാരുമായി സല്ലപിച്ചിരിക്കുകയായിരുന്നു. അലസമായി വസ്ത്രങ്ങള്‍ ധരിച്ച്, തലമൊട്ടയടിച്ച, കുറ്റിത്താടിയും മീശയുമുള്ള, മെലിഞ്ഞുണങ്ങിയ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ മുന്നില്‍ വന്നു പെട്ടു. ആദ്യത്തെ നോട്ടത്തില്‍ എനിക്കാളെ മനസ്സിലായില്ല. എങ്കിലും എവിടെയോ കണ്ടു മറന്ന ഒരു മുഖം. അയാള്‍ ആരേയും ശ്രദ്ധിക്കാതെ, യാന്ത്രികമായി നടന്നകലുകയാണ്.

“ഹലോ... ഹമീദ് ആണോ..” ഒത്തിരി തിരക്കിട്ട് അയാളുടെ പിന്നാലെ നടന്നു ചെന്ന് ഞാന്‍ ചോദിചു.

ഒരു വിളര്‍ത്ത ചിരി എന്നെ തിരിഞ്ഞു നോക്കി. “...ങാ സുല്‍ഫിയാ...” ഒരു പതിഞ്ഞ സ്വരം. ഏതായാലും അവനെന്നെ കണ്ടമാത്രയില്‍ തിരിച്ചറിഞ്ഞു. അതുതന്നെ ഭാഗ്യം. ഇങ്ങനെ ഒരാളില്‍ നിന്നു ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍.

“നിനക്കിതെന്തു പറ്റി? നീയെന്താ ഇങ്ങനെ?? നീയിപ്പോ എവിടെ ജോലി ചെയ്യുന്നു???“ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങളെല്ലാം ഒറ്റശ്വാസത്തില്‍ ചോദിച്ചുപോയി ഞാന്‍.

“ഞാന്‍ ഫുജൈറയില്‍...” മൂന്നു ചോദ്യങ്ങള്‍ക്കൊരു മറുപടി കിട്ടി. കണ്ടിട്ട് ഒരു പന്തിയില്ല കാര്യങ്ങള്‍. ഇവനെ എങ്ങനെ ഡീല്‍ ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

“എന്താ‍യാലും നീ വാ... ഒരു ചായ കുടിക്കാം...” അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്. അവനേയും കൊണ്ട് അടുത്തുള്ള ത്രിവേണി റെസ്റ്റോറന്റിലേക്ക് നടന്നു.

സ്കൂള്‍ കാലത്തെ കൂട്ടുകാരനെ, ഒട്ടും പ്രതീക്ഷിക്കാതെ, മറ്റൊരു നാട്ടില്‍ വച്ചു കണ്ടു മുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. പല കാര്യങ്ങളും ചോദിക്കാനും പറയാനും ഉണ്ടെങ്കിലും അവന്റെ രൂപവും നിഷേധാത്മക സമീപനവും മൌനത്തിന്റെ മൂടുപടം ഇട്ടു ഞങ്ങള്‍ക്കിടയില്‍. എങ്കിലും എന്റെ അറിവില്‍ പെടാത്ത ഏതോ ദുരൂഹത അവന്റെ ചലങ്ങളില്‍ ഞാന്‍ കണ്ടത് എന്താണ് എന്നറിയാന്‍ തന്നെ തീരുമാനിച്ചു. പല വിധത്തിലുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ അവന്‍ ഒരു വലിയ കഥയുടെ ഭാണ്ഡം അവന്‍ എന്റെ മുന്നില്‍ അഴിച്ചു വച്ചു.

രണ്ടു വര്‍ഷം മുന്‍പ് ലീവിനു നാട്ടില്‍ പോയിരുന്നു ഹമീദ്. അവധി ദിനങ്ങള്‍ കൂടുതലും അവന്‍ ചിലവഴിച്ചത് അവന്റെ കൂട്ടുകാരന്‍ ചെപ്പുവിനോടും വീട്ടുകാരോടും ഒപ്പമായിരുന്നു. എവിടേക്ക് പോകുന്നതും വരുന്നതും അവര്‍ ഒരുമിച്ചായിരുന്നു. ചെപ്പുവിന്റെ വീട് ഹമീദിന് സ്വന്തം വീട് ആയിരുന്നു എന്നു തന്നെ പറയാം.

അന്നൊരു ദിനം ഹമീദിന് അത്യാ‍വശ്യമായി കൊടുങ്ങല്ലൂര്‍ വരെ പോകേണ്ടതുണ്ടായിരുന്നു. ബസിനു പോകാമെന്ന് ചെപ്പു പറഞ്ഞെങ്കിലും ഹമീദിന്റെ ഇഷ്ടപ്രകാരം അവര്‍ ബൈക്കില്‍ തന്നെ യാത്രയായി. നാഷണല്‍ ഹൈവേയില്‍ വച്ച് കുറുകെ വന്ന ഒരു വാഹനത്തിന് സൈഡ് കൊടുത്തതും, ഹമീദിന്റെ കയ്യെല്‍ നിന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി. ഓവര്‍ സ്പീഡില്‍ ആയിരുന്ന ബൈക്ക് സ്കിഡ് ചെയ്ത് അടുത്തുള്ള ഒരു പോസ്റ്റില്‍ ചെന്നിടിക്കുകയായിരുന്നു. വീണിടത്ത് നിന്ന് ചില്ലറ പരുക്കുകളോടെ എഴുന്നേറ്റ് നോക്കിയ ഹമീദ് കണ്ടത് തല പൊട്ടി രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചെപ്പുവിനെയായിരുന്നു. അല്പ സമയങ്ങള്‍ക്കകം അവന്‍ എന്നെന്നേക്കുമായി ഈ ലോകത്തുനിന്ന് യാത്രയായി.

ആ സംഭവത്തിനു ശേഷം ചെപ്പുവിന്റെ വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള ഹമീദിന്റെ വിഷമവും... അവനാണ് ചെപ്പുവിന്റെ മരണത്തിനു കാരണം എന്ന കുറ്റബോധവും ഹമീദിന്റെ മനസ്സില്‍ നിറഞ്ഞു. ഒന്നിലും ഒരു താല്പര്യമില്ലാതെ... മരിക്കാന്‍ കഴിയാത്തതിനാല്‍ ജീവിക്കുന്നു എന്നു പറയാവുന്ന വിധത്തില്‍ ആയിരിക്കുന്നു അവന്‍. ആരോടും അധികം സംസാരിക്കാതെ അന്തര്‍മുഖനായി മാറിയിരിക്കുന്നു. ലീവ് കഴിയുന്നതിന് മുന്‍പേ തിരിച്ചു ഫുജൈറയിലെത്തിയ ഹമീദ്, രണ്ടു വര്‍ഷമായിട്ടും നാട്ടില്‍ പോകാതെ കഴിച്ചു കൂട്ടുകയാണ്.

പഴയ സൌഹൃദത്തിന്റെ ഇഴകളുടുപ്പിച്ച് അവനെ ഫുജൈറയിലേക്ക് തിരികെ വിടുമ്പോള്‍... അവനു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന ഒരു തോന്നല്‍ മനസ്സിനെ നന്നേ വിഷമിപ്പിച്ചു.

അടുത്ത ദിവസം മുതല്‍ ഓഫീസില്‍ എത്തിയാല്‍ ആദ്യത്തെ പണി ഹമീദിന് ഫോണ്‍ ചെയ്യുക എന്നതായിരുന്നു. ആദ്യമെല്ലാം ചെറു ചെറു സംഭാഷണങ്ങളില്‍ ഒതുങ്ങിയിരുന്ന ഫോണ്‍ കാളുകള്‍ കൂടുതലും ചെപ്പുവിനെ പറ്റി പറയാന്‍ ആണ് അവന്‍ ഉപയോഗിച്ചത്. അവനെ പറയാന്‍ വിട്ടിട്ട് ഒരു കേള്‍വിക്കാരനായി ഒതുങ്ങിക്കൂടി ഞാന്‍.

സംഭാഷണത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ പലവിധ ചോദ്യങ്ങളും ഞാന്‍ ചോദിക്കുന്നുണ്ടെങ്കിലും ‘പണിയുണ്ട്‘ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അവന്‍ ആദ്യം ചെയ്തിരുന്നത്. ഒന്നു രണ്ടാഴ്ചകള്‍ക്കു ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി തന്നു തുടങ്ങിയെങ്കിലും എല്ലാം ഹ്രസ്സ്വമായിരുന്നു. ഫുജൈറയില്‍, മറ്റു കൂട്ടുകാരൊന്നുമില്ലാത്ത ഒറ്റപ്പെടലിന്റെ ഈ അവസ്ഥയില്‍ അവന് ഒരു കൂട്ടുകാനെന്നതിലുപരി അവനോടൊപ്പം എപ്പോഴും കൂടെയുള്ള ഒരാളെപ്പോലെ ആയിമാറാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു, സംസാരങ്ങളില്‍.

രണ്ടു മാസത്തിനു ശേഷം അവന്‍ വീണ്ടും ഷാര്‍ജയില്‍ വന്നപ്പോള്‍ അവന്റെ പഴയ ചിരി അവനു തിരിച്ചു കിട്ടിയിരുന്നു.

ഇതിനിടയില്‍ എനിക്ക് ലീവ് കിട്ടി നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ ചെപ്പുവിന്റെ വീട്ടില്‍ പോയി. ചെപ്പുവിന്റെ ഇക്കയോട് സംസാരിച്ചതനുസരിച്ച് അവര്‍ക്ക് ഹമീദിനോട് യാതൊരു വെറുപ്പും ഇല്ല എന്നു മാത്രമല്ല ചെപ്പുവിനെ പോലെ അവര്‍ അവനെ സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലായി.

തിരിച്ച് ഷാര്‍ജയിലെത്തി ഹമീദിനുള്ള ഫോണ്‍ വിളികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചെപ്പുവിന്റെ വീട്ടില്‍ പോയ കാര്യവും മറ്റും പറയുന്ന കൂട്ടത്തില്‍ തന്നെ സ്കൂളില്‍ പഠിച്ചിരുന്ന കാലവും, അന്നുണ്ടായിരുന്ന കൂട്ടുകാരും, അവരുടെ ഇപ്പോഴത്തെ അവസ്ഥയും, എല്ലാം ഞാന്‍ ബോധപൂര്‍വ്വം സംഭാഷണത്തില്‍ കൊണ്ടുവന്നു. എന്റെ സംഭാഷണങ്ങളോട് അവന്‍ നന്നായി പ്രതികരിച്ചു തുടങ്ങിയിരുന്നു അടുത്ത രണ്ടു മാസത്തിനിടെ.

അടുത്ത വട്ടം ഷാര്‍ജയിലേക്ക് അവന്‍ വരുമ്പോള്‍ ഒരു ദിവസം എന്റെ കൂടെ ഉണ്ടാവണമെന്ന് പറഞ്ഞിരുന്നു ഞാന്‍. അന്നു വന്നപ്പോള്‍ ആദ്യം കണ്ട ഹമീദില്‍ നിന്ന് തികച്ചും വ്യത്യസ്ഥനായിരുന്നു അവന്‍. താടിയെല്ലാം ഷേവ് ചെയ്ത് മുടി ചീകിയൊതുക്കി നല്ല രീതിയില്‍ വസ്ത്രം ധരിച്ച് ഒരു സാധരണ ചെറുപ്പക്കാരെപ്പോലെ. എന്റെ കുഞ്ഞിപ്പയോട് ചെപ്പുവിന്റെ കാര്യം പറയുന്നുണ്ടെങ്കിലും കൂടുതല്‍ ഡിപ്രഷന്‍ ആവാതെയാണ് അവന്‍ ഇപ്പോള്‍ അത് പറയുന്നത്. ഹമീദിനോടൊപ്പം കിട്ടിയ ആ ഒരു ദിവസം വെറുതെ കളയരുതെന്ന ഓരേ ഒരു ചിന്ത കൊണ്ട് മാത്രമാണ് വര്‍ഷങ്ങളായി സിനിമകാണാതിരുന്ന അവനെയും കൂട്ടി കോണ്‍കോഡില്‍ “അനിയത്തിപ്രാവ്“ കാണാന്‍ പോയത്.

-------

ജോലി ചെയ്തിരുന്ന കമ്പനിയിലെ ചില പ്രശ്നങ്ങള്‍ കാരണം എന്റെ വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ വരേണ്ടി വന്നു എനിക്ക് അതിനിടെ. അതിനു ശേഷം ഹമീദിനെ ഞാന്‍ കാണുന്നത് അവന്റെ വിവാഹം ക്ഷണിക്കാന്‍ എന്റെ വീട്ടില്‍ വന്നപ്പോഴായിരുന്നു.

Monday, July 06, 2009

ഒരു ഏകാദശിയുടെ ഓര്‍മ്മക്ക്

“മാഷെ, റോബിണ്ടാ അവിടെ?”

“ഏത് റോബി?”

“ങെ... നമ്മട റോബ്യെന്നെ അല്ലാണ്ടാരാ?”

“അപ്പൊ നീയ്യൊന്നും അറിഞ്ഞില്ലേ… എല്ലാം വളരെ പെട്ടെന്നായിരുന്നു. നിന്നെ അറിയിക്കാന്‍ പറ്റീലായിരിക്കും”

“എന്തേ മാഷെ റോബിക്ക്?”

“അവന്‍ ചത്തട്ട് രണ്ടൂസം കഴിഞ്ഞൂല്ലൊ… നീയിപ്പഴാ അവനേം അന്വേഷിച്ച് വര്ണേ..”

രാജന്‍ മാഷുടെ സംസാരം കേട്ട് ഞെട്ടറ്റ മാങ്ങ പോലെ ഞാന്‍ കസേരയിലേക്ക് കുഴഞ്ഞിരുന്നു. എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്നറിയാതെ, മാഷുടെ മുഖത്തേക്ക് നോക്കിയിരുന്നു. ആള്‍ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഫീസ് ഡിഫോള്‍ട്ടേഴ്സിന്റെ പേരു വിവരങ്ങള്‍ രെജിസ്റ്റര്‍ എടുത്ത് വച്ച് നോക്കികൊണ്ടിരിക്കുകയാണ്.

“എന്നാലും മാഷെ എന്താ പറ്റിയെ? ഒന്നു പറ..” കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ഞാന്‍ ചോദിച്ചു.

“അവനതിനുള്ളിലെവടേങ്ങലുമുണ്ടാവോടപ്പാ... നീ അങ്ങോട്ട് ചെല്ല്” ഇത്രെം പറഞ്ഞ് മാഷ് വീണ്ടും രെജിസ്റ്ററിലേക്ക് തിരിഞ്ഞു.

അയാള്‍ പറയുന്നത് ആദ്യമൊന്നും എനിക്കു മനസ്സിലായില്ലെങ്കിലും, പിന്നെ തിരിഞ്ച് പോച്ച് അത് കളിപ്പീരായിരുന്നെന്ന്. ഈ മനുഷ്യന്‍ ഇങ്ങനെയാണെന്നറിയാന്‍ പിന്നെയും കുറെ കാലമെടുത്തു. ആരെയെങ്കിലും അത്യാവശ്യമായി അന്വേഷിച്ചാല്‍ അയാളിപ്പൊത്തന്നെ ചത്തു പോയി... നീ അറിഞ്ഞില്ലേ എന്നേ ചോദിക്കു. കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ ആദ്യ ദിവസങ്ങളായതിനാല്‍ എനിക്കതു മനസ്സിലായില്ലെന്നു മാത്രം.

*******

നമ്മളു ചുമ്മാതെന്തിനാ ഇവന്മാരുടെ മുഖോം കണ്ട് ഇവിടെ കഴിയണെ. പറമ്പിലെറങ്ങി കൈകോട്ടെടുത്തൊന്നു കെളച്ചാകിട്ടും നമ്മക്ക് ജീവിക്കാനുള്ളത്. (ഉം അവടെ കുഴിച്ചിട്ടിരിക്കുവല്ലേ എന്ന ചോദ്യം മാഫി). ഉള്ള നല്ല കാലം നാട്ടില്‍ ആര്ടേങ്ങലും വായേനോക്കി സായൂജ്യമടയാനുള്ള സുവര്‍ണ്ണകാലം ഇങ്ങനെ കളഞ്ഞ് കുളിച്ച്, ഈ അറബീടെ വായിരിക്കുനതെന്തിനാ കേള്‍ക്കുന്നത് മോനേ സുല്ലേ എന്ന് ഏതോ നായര്‍ക്കൊരുദിനം ഏതോ വെളിവാടുണ്ടായ പോലെ എനിക്കും ഒരു ബോധോദയമുണ്ടായപ്പോള്‍ ഉള്ളജോലീന്നൊരു അഞ്ച് വര്‍ഷത്തെ അവധി വാങ്ങി പ്രവാസം വെടിഞ്ഞ്, പ്രസവിക്കാന്‍ കഴിവുള്ള പെണ്ണിനെ തിരയാന്‍, ഞാന്‍ നാട്ടില്‍ വന്നിരിക്കുന്ന കാലം. ഓറക്കിള്‍ പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നെത്തിയത് തൃപ്രയാറിലെ ഓറക്കിള്‍ പുലിയുടെ മടയില്‍... ബാക്കി നിങ്ങള്‍ വിചാരിച്ച പോലെ വായില്‍ മണ്ണൊന്നും വാരിയിട്ടല്ല തീര്‍ത്തതെന്നു മാത്രം.

“ചെക്കന്‍ ഗള്‍ഫീന്ന് വന്നതല്ലേ... അവനിനി ഒരു പെണ്ണു വേണ്ടെ?... “ഇപ്പൊ കല്യാണം നടത്തിയാല്‍ ഗള്‍ഫ്കാരന്‍ എന്ന ലേബലില്‍ പെണ്ണ് നോക്കാം...“, “ആ വീരാന്‍ വന്നു പറഞ്ഞ പെണ്ണ് അത്ര പോര.... “ ഇങ്ങനെ പല തരം ചര്‍ച്ചകള്‍ വീട്ടില്‍ നടക്കുന്നുണ്ടെങ്കിലും, ഒത്താല്‍ ഒന്നല്ല രണ്ടെണ്ണം കെട്ടാമെന്നുണ്ടെങ്കിലും നമ്മളിതിനൊന്നും വല്യ മൈന്റ് കൊടുത്തില്ല. പിന്നേ എനിക്കിപ്പോഴൊന്നും കെട്ടേണ്ട എന്നല്ല ജീവിതത്തീ കല്യാണമേ വേണ്ട എന്ന മട്ട്. വല്യ ഗുലുമാലാണെന്നെ. അതു മാത്രമോ ഒരു കല്യാണം നടക്കണമെങ്കില്‍ ഒരു ബ്രോക്കര് ഇസ് എ മസ്റ്റ്‍.. നാട്ടുനടപ്പനുസരിച്ച് പെണ്ണിന്റെ വീട്ടുകാര്‍ പെണ്ണിനെന്തെങ്കിലും ഗിഫ്റ്റ് കൊടുത്താല്‍ ഒരു പവന് 100 ഓ 150ഓ ബ്രോക്കറുടെ പോക്കറ്റിലേക്ക് വീഴണം അതാണ് ഇവന്മാരുടെ റേറ്റ്. ഈ പണം ബ്രോക്കര്‍ക്ക് നമ്മട കയ്യീന്നു കൊടുക്കണം. വല്ലവര്‍ക്കും വല്ലവരും സ്വര്‍ണ്ണം വാങ്ങി ഗിഫ്റ്റ് കൊടുക്കുന്നതിന് ഞാനെന്തിനു വേറൊരാള്‍ക്ക് പണംകൊടുക്കണം? എന്നെ കിട്ടൂല ഈ വക പരിപാടിക്ക്. ഞമ്മ അവിടുന്ന് തടി സലാമത്താക്കി വേറെ വഴി നോക്കി.

ഒരു പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചാലെന്താ എന്ന മാസ്റ്റര്‍ പ്ലാനില്‍ വിരിഞ്ഞ പദ്ധതിയനുസരിച്ച്, തൃപ്രയാര്‍ സെന്ററില്‍‍ സ്കാനിങ്ങ് നടത്തുമ്പോളാണ്, പച്ചക്കരയുള്ള വെള്ള പട്ടുപാവാടയിട്ട സുന്ദരി എന്റെ കണ്ണുകളെ കൊരുത്തെടുത്തത്. ആദ്യദര്‍ശനാനുരാഗ പരവശനായ എനിക്ക് നസീമയോട് തോന്നിയ എന്റെ നിസ്സീമമായ മുഹബ്ബത്താണ് അവള്‍ പഠിക്കുന്ന ഈ കമ്പ്യൂട്ടര്‍ കലാലയത്തില്‍ എന്നെ ഒറാക്കിള്‍ മോഹവുമായി കൊണ്ടെത്തിച്ചത്. കുറച്ചു പണം ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ക്ക് കൊടുത്താലെന്താ... പഠിപ്പിന് പഠിപ്പ്... പെണ്ണിന് പെണ്ണ്... ബ്രോക്കറേജില്ലാത്ത കല്യാണവും. ഒത്താലൊത്ത് പോയാ ടേക്ക് ഇറ്റ് ഈസി പോളിസി.

*******

ക്ലാസ്സിലേക്ക് കടന്നു ചെന്നപ്പോള്‍ നടരാജനണ്ണനു ഫോട്ടോഷോപ് ക്ലാസ്സെടുക്കുകയാണ് റോബി. തൃപ്രയാറിലെ ഒരു ചിന്ന ബ്ലേഡ് മാഫിയ ആയ പാണ്ടി നടരാജണ്ണനു ഒരേ ഒരു മോഹം മാത്രം, തന്റെ വിവിധ ഭാവഗുണാദി പടങ്ങള്‍ തന്റെ ഉയിരിന്നുയിരും രത്തത്തിന്‍ രത്തവുമായ രജനിയണ്ണന്റെ പടത്തോടൊപ്പം ചേര്‍ത്തുവക്കുക എന്നത്. ആ മഹാഭാഗ്യം തിരക്കിയുള്ളയാത്രയിലാണ് ഫോട്ടോഷോപ് പഠിത്തം.

റോബി ഒരു ഫോട്ടോഷോപ് പുലിയാണ് ആ ഇന്‍സ്റ്റിട്യൂട്ടിലെ. നാട്ടിലെ പ്രധാന ചുള്ളന്മാരില്‍ ഒരാളാണ് റോബി. സാക്ഷാല്‍ പൃഥ്വിരാജ് മാറിനില്‍കണം റോബിയെ കണ്ടാല്‍. അവര്‍ തമ്മില്‍ കാണാതിരുന്നത് ഭാഗ്യം. ക്രിക്കറ്റാണ് ചുള്ളന്റെ ക്രേസ്. ആകെ മൊത്തം ഒരു ആക്റ്റീവ് ലുക്ക്, സ്മാര്‍ട്ട് ചുള്ളന്‍. ആകെയൊരു പ്രശ്നമെന്നു പറയാവുന്നത്, ഇഷ്ടന്റെ സ്ത്രീഅനുരുക്തതാ വിരക്തത എന്നു പറയുന്ന ചമ്മല്‍ മാത്രമാണ്. ഈ രോഗം പിടിപെട്ടതിനാല്‍, പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നതും അവനൊരുതലവേദന തന്നെ.

നസീമയുമായുള്ള ഓണ്‍ഗോയിങ് കൊള്ളകൊടുക്കകള്‍ക്കിടയിലാണ്, എന്റെ ഈ അഭ്യാസം കണ്ട് റോബി എന്നെ അവന്റെ പ്രണയഗുരുവായി പ്രതിഷ്ടിച്ചത്. അവന്റെ ആവശ്യം സിമ്പിള്‍.. ഡി.സി.എ പഠിക്കുന്ന രഞ്ചിത. നസീമയുടെ കൂട്ടുകാരി... ഞാന്‍ ഒരേ സമയം ലൌഗുരുവും ചിറകുവച്ച ഹംസയുമായി മാറിയ അസുലഭ നിമിഷങ്ങള്‍.

എന്റെ മേല്‍നോട്ടത്തില്‍ നടന്ന പലവിധ ആകര്‍ഷണ, പ്രത്യാകര്‍ഷണ പരാക്രമങ്ങള്‍ക്കു ശേഷവും റോബിയോടടുക്കാതെ രഞ്ചിതയുടെ തന്റെ വഞ്ചി തിരുനക്കരതന്നെ കെട്ടിയിട്ടു. ഇതിനിടയിലാണ് തൃപ്രയാറേകാശിയുടെ വരവ്.

ഏകാശീന്നു പറഞ്ഞാ പിന്നെ തൃപ്രയാറ്കാര്‍ക്ക് അന്നുമുതല്‍ ശിവരാത്രികളാണ്. കൊടിതോരണങ്ങള്‍ തൂക്കി... വീടും റോഡും കടകളും പരിസരവും എല്ലാം അലങ്കരിച്ച് അങ്ങനെ... ഓറഞ്ച്, പൊരി, മദ്രസേവ്, ഈത്തപ്പഴം, ഉഴുന്നട, കരിമ്പ് ഇത്യാദികളുടെ കൊച്ചു കൊച്ചു കടകള്‍ കൊണ്ട് പാതയോരം നിറയും. വള ചാന്ത് പൊട്ട്, ബലൂണ്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെ ഏറെ കടകള്‍.

“നീയാ രഞ്ചിക്കൊന്നും ചെലവു ചെയ്തില്ലേ ഏകാശ്യായിറ്റ്?” വളക്കടയില്‍ വളകള്‍ പരതിയിരുന്ന മഞ്ഞക്കിളിയില്‍ ഒളികണ്ണിട്ടിരുന്ന റോബി, പെട്ടെന്നെന്നെ തിരിഞ്ഞു നോക്കി.


“വാ‍ങ്ങാന്‍ ഞാന്‍ വാങ്ങാം. എന്തു കൊടുക്കും എങ്ങനെ കൊടുക്കും.” റോബി ഇനി അതു തന്നെയായിരുന്നൊ ചിന്തിച്ചിരുന്നെന്ന് ശങ്കിച്ചു പോയി ഞാന്‍.

“എന്തു കൊടുക്കാനാ ഉദ്ദേശം?” ഞാന്‍ ആരാഞ്ഞു.

“അതാ നോക്കുന്നേ.. വളേ മാലേ എന്തേലും.”

“വളേം മാലേമല്ല രണ്ട് ബലൂണും വാങ്ങിച്ചൊ.. അതിന്റെം കൊറവുണ്ടവള്‍ക്ക്... എടാ നീ ഇതെല്ലാം വാങ്ങി ചെല്ലുമ്പോള്‍ അത് നിന്റെ കയ്യീന്നു വാങ്ങണോന്ന് അവള്‍ക്കും തോന്നണ്ടേ..”

“അങ്ങനെ ഇപ്പൊ എന്താ ചെയ്യാ..”

“അതിനെല്ലാം വഴിയുണ്ട് നീ വാ...”

പ്ലാനനുസരിച്ച് വലിയ രണ്ടു കിറ്റു നിറയെ പൊരിയും ഉഴ്ന്നടെം മധുരസേവുമായി റോബി വന്നു ക്ലാസ്സിലേക്ക്. ഞാന്‍ അത് നസീമ വഴി രഞ്ചിതയിലേക്ക് കൈമാറി... റോബിയുടെ ഏകാശീ സമ്മാനം കണ്ട് ക്ലാസിലെ മൊത്തം പേരും ചിരിച്ചെങ്കിലും... ആ ചിരിയില്‍ രഞ്ചിത പങ്കു ചേര്‍ന്നായിരുന്നു റോബിയുടെ റൂട്ട് ക്ലിയര്‍ ആക്കിയത്. എന്റെ പ്ലാനിന്റെ സമ്പൂര്‍ണ്ണവിജയം.

*******

പ്രേമം മുറുകിയപ്പോള്‍ ഞാന്‍ പറഞ്ഞു നീ ഇനി കല്യാണക്കാര്യം നോക്കിക്കൊ. അങ്ങനെയാണ് രഞ്ചിതയുടെ വീട് കാണാനുള്ള മോഹമുദിക്കുന്നത് റോബിക്ക്. എനിക്ക് കൂടെ പോകാന്‍ കഴിയാഞ്ഞതിനാല്‍ നടരാജനണ്ണനെയാണ് കക്ഷി കൂടെ കൂട്ടിയത്. വലപ്പാട് ബീച്ചിലെ ചിത്ര തിയേറ്ററിനു വടക്കു മാറിയാണ് രഞ്ചിയുടെ വീടെന്നറിയാം. രണ്ടു പേരും കൂടെ അവിടെ ചെന്ന് ബൈക്ക് നിറുത്തി. അവിടെ കടയുടെ മുന്നില്‍ നിന്നിരുന്ന ഒരാളെ വിളിച്ച് നടരാജണ്ണന്‍ ചോദിച്ചു.

“അണ്ണാ, ഇന്ത ഗോപാലനായര്‍ വീടെങ്കെ?”

“ഏത് ഗോപാലന്നായര്? ഇവ്ടെമൂന്നാള്ണ്ട് ഗോപാലന്നായര്”

“എന്നാ ഗോപാലന്‍... ഇന്ത... ഇന്ത... കോവില്‍ സാപ്പിട്ട ഗോപാലന്നായര്‍ താന്‍” മറന്നുപോയ മലയാളം വാക്കിന്റെ തമിഴ് വെര്‍ഷന്‍ പുറത്തെടുത്തു കാച്ചിയതായിരുന്നു അണ്ണാച്ചി. ഈ ചോദ്യം കേട്ടപടി റോബി ബൈക്കൊന്ന് റൈസ് ചെയ്തു പിടിച്ചു. ഇനി ഇത് ചോദിച്ചത് ശരിക്കുള്ള ഗോപാലന്‍ നായരോടാണെന്നറിയില്ലല്ലൊ.

“കോവില്‍ സാപ്പിട്ട ഗോപാലനാ... അങ്ങനെ ഒരാളില്ലല്ലൊ ഇവിടെ”

“അതു താന്‍... കോവില്‍... കോവില്‍... എന്നാ അമ്പലമാ സാപ്പിട്ടേ...” തമിഴിനെ മലയാളീകരിച്ചുകൊണ്ട് അണ്ണന്‍ വീണ്ടും ശൊല്ലിയാച്ച്.

“അമ്പലമാ... അങ്ങനെ പറ... അമ്പലം വിഴുങ്ങി ഗോപാലന്‍ നായര്‍... “ ഇത്രയും പറഞ്ഞ് ഇദ്ദേഹം നേരെ കടയിലേക്ക് തിരിഞ്ഞു ഉറക്കേ വിളിച്ച് പറഞ്ഞു “ദേ ഗോപാലന്നായരേ... നിങ്ങളെ കാണാന്‍ രണ്ടാള്‍ക്കാര്‍ വന്നിരിക്കുന്നു” ഇത്രയും കേട്ടതും കടയില്‍ നിന്നൊരു ശുഭ്രവസ്ത്രധാരി എഴുന്നേറ്റതും ഒരുമ്മിച്ചായിരുന്നു. ഒന്നിനു വന്നവന്‍ രണ്ടും കഴിഞ്ഞു പോണോ അല്ലേല്‍ ഒന്നും കഴിക്കാതെ പോണോ?

ആകെ കന്‍ഫ്യൂസ് ആയ റോബി ബൈക്ക് റൈസ് ചെയ്തതും മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു. ഈ നീക്കം മുന്നേക്കാണാതിരുന്ന നടരാജണ്ണന്‍ റോഡില്‍ നടൂം തല്ലി നിലത്ത് വീണ് ആധികാരികമായി ശവാസനം നടത്തുന്നതാണ് കുറച്ചു പോയി തിരിഞ്ഞു നോക്കിയ റോബി കാണുന്നത്. പെട്ടെന്ന് തിരിച്ചു വന്ന് അമ്പലം വിഴുങ്ങി എത്തുന്നതിനു മുന്നേ മണ്ണുവിഴുങ്ങാ‍നനുവദിക്കാതെ നടരാജനെ ബൈക്കിലേറ്റി തിരിച്ചു പോന്നു. കണ്ടുനിന്നവര്‍ കഥയറിയാതെ താളിയൊടിക്കാന്‍ പറ്റാതെ ആട്ടം മാത്രം കണ്ടു എന്നു പറയുന്നതാവും ശരി.

ഫൈലിയര്‍ മിഷന്‍ ഞാനും റോബിയും മറ്റൊരു ദിവസം പോയി കമ്പ്ലീറ്റ് ചെയ്തു. അതെ തുടര്‍ന്ന് ഇരുവരുടേയും കുടുമ്പങ്ങള്‍ തമ്മിലാലോചിച്ച് കല്യാണാനുമതിയും വാങ്ങി പ്രണയത്തിന്റെ പുതിയ തീരങ്ങള്‍ തേടുകയാണ് റോബിയും രഞ്ചുവും.

*******

അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്ന എന്നെ കാത്തിരുന്നത് പുഷ്പന്റെ പകച്ച മുഖമാണ്.

“ഡാ നീ ഇങ്ങു വന്നേ... ഒരു കാര്യോണ്ട്... “

“ഉം.. എന്ത് പറ്റി ഗഡീ ഇന്ന്.. ആകെ വെളറീറ്റ്ണ്ടല്ലാ..“

“അതല്ലടാ രാജനാ എന്നെ ഇത് വിളിച്ചു പറഞ്ഞത്... അതു കൊണ്ട് വിശ്വസിക്കാനും വയ്യ... നീ വന്നെ.“ എന്റെ കയ്യും പിടിച്ച് പുഷ്പന്‍ പുറത്തേക്ക് നടന്നു. “സന്തോഷിനെ വിളിച്ചിട്ട് എടുക്കുന്നുമില്ല.”

“അല്ല എന്താ കാര്യം.. നീ കാര്യം പറ”

“ഡാ രാജന്‍ വിളിച്ചു പറഞ്ഞു നമ്മുടെ റോബി കുഴഞ്ഞ് വീണ് മരിച്ചൂന്ന്... എനിക്കങ്ങ്ട് വിശ്വാസാവ്ണില്ല” ഇപ്പറയുന്നത് കേട്ടപ്പോള്‍ ഞാനും വിശ്വസിച്ചില്ല.

“മരിക്കേ... എങ്ങനെ?”

“അവന്‍ അവടെ ഗ്രൌണ്ടില്‍ എക്സൈസ് ചെയ്യുകയായിരുന്നു ഇന്ന് കാലത്ത്... പെട്ടന്ന് അവിടെ കുഴഞ്ഞു വീണു... ഹോസ്പിറ്റലില്‍ എത്തുന്നതിനു മുന്‍പ് മരിച്ചെന്നാ പറയുന്നത്” റോഡിലെത്തി ഓട്ടൊയില്‍ കയറി റോബിയുടെ വീടിന്റെ സ്ഥലം പറഞ്ഞു.

“ഞാനിപ്പോഴും ഇതു വിശ്വസിച്ചിട്ടില്ല. എന്നാലും റോബിയുടെ വീട് വരെ പോയിനോക്കാം. അവരുടെ വീട്ടില്‍ വിളിച്ച് ചോദിക്കാനും പറ്റില്ലല്ലൊ” ഓട്ടൊയില്‍ ഇരുന്ന് അവരുടെ വീടെത്തുന്നവരെ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു പുഷ്പന്‍.

ഓട്ടോയിറങ്ങി അവരുടെ വീട്ടിലേക്ക് നടക്കുന്ന ഇടവഴിയെത്തിയപ്പോഴേക്കും ഞങ്ങള്‍ക്കും ആ സത്യം വിശ്വസിക്കേണ്ടി വന്നു. വഴിയരികില്‍ ഒറ്റക്കും കൂട്ടം കൂടിയും നില്‍കുന്നവരും വര്‍ത്താനം പറയുന്നവരും... കുറച്ചുകൂടി അങ്ങോട്ടു മാറി ഒരു മരത്തില്‍ ചാരിനിന്നിരുന്ന സന്തോഷിന്റെ വിങ്ങിപ്പൊട്ടല്‍ ഞങ്ങളെ കണ്ടതോടെ പൊട്ടിക്കരച്ചിലായി മാറി. അവനോടൊപ്പം പുഷ്പനും കൂടിയപ്പോള്‍...

മനസ്സില്‍ എന്തോ ഒരു വലിയ ശൂന്യത കൂടുകൂട്ടിയിരിക്കുന്നു... ഞാന്‍ ഒന്നുമല്ലാതായതു പോലൊരു തോന്നല്‍... ഒരു പാടു കാര്യങ്ങള്‍ ചോദിക്കാനും പറയാനുമുണ്ടായിരുന്നു. ഇനി ഞാന്‍ അതെല്ലാം ആരോട്... എങ്ങനെ? അങ്ങുമാറി വീടിനടുത്തായി രഞ്ചിതയേയും കണ്ടപ്പോള്‍... എന്തു ചെയ്യണമെന്നറിയാതെ... അവിടെ തന്നെ നിശ്ചലനായി ഞാന്‍.


... തുഷാരത്തില്‍...

Friday, April 24, 2009

പുട്ട്മിണുങ്ങി ഏലിയാസ് കിട്ടുണ്ണിമാഷ്

തളിക്കുളം, പ്രശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമം. ഒരു ടിപ്പിക്കല്‍ കേരളഗ്രാമത്തിന്റെ ഡിഫൊള്‍ട്‌ സെറ്റിങ്ങ്സെല്‍ ഉള്ള, കേരള ഭൂമിശാസത്രത്തിന്റെ ഒരു സുവര്‍ണ്ണ ഏട്. കേരലത്തിന്റെ കള്ളുതലസ്ഥാനമായ അന്തിക്കാടും മുറ്റിച്ചൂരും ഭാഗങ്ങളെ തന്നില്‍ നിന്ന് കഴിയുന്നത്ര അകറ്റി നിര്‍ത്താന്‍ തളിക്കുളത്തിനു കിഴക്കേ അതിര്‍ത്തിയില്‍ കനോലിക്കനാല്‍ ഒരിക്കല്‍ നിറഞ്ഞും പിന്നെ നിറയാതെയും ഒഴുകുന്നു. പടിഞ്ഞാറ്‌ ഇന്ത്യയുടെ അതിര്‍ത്തി അറബി കടല്‍. വടക്കും തെക്കും രണ്ടു ഭീമാകാരന്മാരായ പഞ്ചായത്തുകള്‍ വാടാനപ്പള്ളിയും നാട്ടികയും. ഇവരുടെ ഇടയില്‍ കിടന്നു വികസനകാര്യത്തില്‍ ശ്വാസമ്മുട്ടി മരിക്കാറായിരിക്കുന്നു എന്റെ കൊച്ചു ഗ്രാമം. ഏതായാലും പറഞ്ഞുവന്നതിതല്ല.

ഈ ഗ്രാമത്തിലെ പത്താംകല്ല്‌ എന്ന പേരുള്ള ഒരു കൊച്ചു പ്രദേശം. അവിടുത്തെ ബാലികാബാലന്മാരുടെ ഹയര്‍ എഡുക്കേഷന്റെ അനന്തസാധ്യതകളുടെ അവസാനവാക്കായ സി യം എസ്‌ യു പി സ്കൂള്‍. ഈ സരസ്വതീമന്ദിരത്തിന്റെ ജീവാത്മാവും പരമാത്മാവുമായ കിട്ടുണ്ണി മാഷ്‌.

അഞ്ചര അഞ്ചെമുക്കാലടി പൊക്കം കറുത്ത്‌ മെലിഞ്ഞ ശരീരപ്രകൃതി. മുഖത്തൊരു വട്ടക്കണ്ണട. ഹിറ്റ്‌ലര്‍ സ്മരണകളുറങ്ങുന്ന ഇരുവര മീശ. ബാക്കിയുള്ള മാലോകരെയെല്ലാം പുച്ഛം നിറഞ്ഞ നോട്ടം. (ജന്മനാ അന്ധന്‍ എന്ന പോലെ ജന്മനാ പുച്ഛന്‍) ഇടതുകക്ഷത്ത്‌ ഇറുക്കിപ്പിടിച്ച മുണ്ടിന്‍ തലപ്പ്‌. കയ്യില്‍ തന്നെക്കാള്‍ വീതിയേറിയ ലാത്തി. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പേടി സ്വപ്നം. ഇതാണ്‌ കിട്ടുണ്ണിമാഷുടെ ഒരു പൂര്‍ണ്ണകായ ഹിസ്റ്ററി.

വിദ്യാര്‍ത്ഥികളെയെല്ലാം ഇടം വലം വീക്കി വീക്കി മുന്നേറുന്ന മാഷിന്‌ ഒരേ ഒരു വീക്നെസ്സെ ഉള്ളൂ ഈ ഭൂമി മലയാളത്തില്‍. അതാണ്‌ ഇപ്പോള്‍ ചുട്ടെടുത്ത ആവിപറക്കും പുട്ട്‌. അതെ, താങ്കള്‍ മനസ്സില്‍ കണ്ടതു തന്നെ, അരിപ്പുട്ട് ബിറ്റ്‌വീന്‍ ബിറ്റ്‌വീന്‍ അരി പൊടിയും തേങ്ങ ചിരവിയതും അഞ്ചെ ഇസ്റ്റു ഒന്ന് എന്ന പ്രൊപോഷനില്‍ ഒരു അലുമിനിയം പൈപിനകത്ത് ഇന്‍സര്‍ട്ട് ചെയ്ത്, അടുപ്പത്തുള്ള പോട്ടില്‍ വെള്ളം ബോയിലിയിട്ട്, അതിന്റെ സ്റ്റീം കൊണ്ട് ഉണ്ടാക്കുന്ന അതേ പുഡ്ഡിംഗ്‌ തന്നെ. റൈസ്റ്റ് സ്റ്റീം കേക്ക്. ഇപ്പോള്‍ മനസ്സിലായില്ലെ ഗ്രാമത്തിലാണേലും മോഡേണ്‍ ഫുഡ്ഡാണ് മാഷിനിഷ്ടമെന്ന്.

മൂന്ന് അമ്പത്തി അഞ്ചിന് ‘ജനഗണമന‘ തുടങ്ങുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നിന്ന് പുസ്തകങ്ങളും പേന പെന്‍സില്‍ മറ്റു മാരകായുധങ്ങളുമെല്ലാം ബാഗില്‍ എടുത്ത് വച്ച് ഓടാനായി നില്‍ക്കും. കിട്ടുണ്ണിമാഷ് മാഷാണെങ്കിലും മാഷും അറ്റന്‍ഷനായി നിന്ന് ഒരുക്കങ്ങള്‍ തുടങ്ങും പുറപ്പെടാനായി. സ്കൂള്‍ വിട്ടാല്‍ മാഷ്‌ നേരെ വച്ചു പിടിക്കും പത്താംകല്ലു സിറ്റിയിലേക്ക്‌.

പത്താംകല്ലെന്നു പറഞ്ഞാല്‍ അതൊരു ഒന്നൊന്നര സിറ്റിയാണേ. സിറ്റിക്ക്‌ ഒത്ത നടുവില്‍ ഒരു പേരാല്‌. അതില്‍നിന്നും പെരുപാമ്പുകളെപ്പോലെ തൂങ്ങിക്കിടക്കുന്ന വേരുകള്‍. അതിനടിയില്‍ വിജയേട്ടന്റെ കപ്പലണ്ടി പീട്യ. റോഡിനിരുവശവുമായി മറ്റു ചില പീട്യകള്‍. കെ എസ്‌ തളിക്കുളത്തിന്റെ പാത്രക്കട. സക്ക്രിയക്കാടെ പലചരക്കുകട, ബാബുന്റെ മുടിവെട്ടുകട, ഇമ്പോര്‍ട്‌ എക്സ്പോര്‍ട്ട്‌ എമ്പ്ലോയീസ്‌ യൂണിയന്‍ ഓഫിസ്‌, പിന്നെ അന്തിക്കൊന്നു മിനുങ്ങാന്‍ ഒരു കള്ളുഷാപ്‌. റോഡിനു മറുവശത്തായി കുതിരക്കാരന്റെ സൈക്കിള്‍ കട, ഈ കടയ്ക്കടുത്തുള്ള മധുരിമ ഫൈവ്‌ സ്റ്റാര്‍ തട്ടുകടയാണ്‌ മാഷുടെ അന്തിമലക്ഷ്യം .

മധുരിമയില്‍ നിന്നൊരുകുറ്റി ആവിപറക്കും പുട്ടുതട്ടിയില്ലേല്‍ അന്നേദിവസം മാഷിന്‌ അപൂര്‍ണ്ണമാണ്‌. ഹോട്ടലില്‍ വരുന്നതിനും പുട്ടകത്താക്കുന്നതിനും പുറത്തുവന്ന്‌ വിജയേട്ടന്റെ പീട്യേന്ന്‌ ഒരു ചാര്‍മിനാര്‍ പുകക്കുന്നതിനും പിന്നെ തന്റെ വീടിനടുത്തേക്ക്‌ പോകുന്ന കെ കെ മേനോന്‍ ബസ്സില്‍ കയറി സ്ഥലം കാലിയാക്കുന്നതിനും ബസ്സിനേക്കാളും കിറുകിറുത്യമായ സമയ നിഷ്ടയുണ്ടായിരുന്നു മാഷിന്‌. മാഷ്‌ വരുന്ന സമയം നോക്കി കയ്യേല്‍ കിടക്കുന്ന വാച്ചിന്റെ സമയം വരെ അഡ്ജസ്റ്റ്‌ ചെയ്യാമെന്നൊരു കിംവതന്തി പത്താംകല്ല്‌ ദേശീയപാതയിലൂടെ ഇടക്ക്‌ ലൂണ ഓടിച്ചു പോകുന്നതു കാണാം.

പതിവുപോലെ അന്നും മധുരിമയിലെ ആവിപറക്കുന്ന പുട്ടിന്റെ മധുരസ്മരണകളില്‍, കിട്ടാവുന്നത്ര വേഗത്തില്‍ സ്കൂളിന്റെ പടികടക്കുകയായിരുന്നു മാഷ്‌. അപ്പോഴാണ്‌ ഏഴാം ക്ലാസ്സിലെ ഇസ്മായിലിന്റുപ്പ മക്കാര്‍ക്ക ആ വഴി വന്നത്‌. മാഷ്‌ ഒന്നു ബ്രൈക്ക്ചവിട്ടി സൈഡൊതുക്കി മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും, മക്കാര്‍ക്ക ആരാ മോന്‍.

"ല്ല മാശേ, ങ്ങള്‍ത്‌ ബ്ട്ക്കാ ഈ ബാലുമ്മെ തീപിടിച്ചപോലെ പായിണീ?"

"അല്ല അതുപിന്നെ മക്കാരെ..." മാഷുടെ രക്ഷപ്പെടാനുള്ള ശ്രമം പാളുന്നു. മാഷിനു സംസാരിക്കേണ്ടി വരുന്നു.

"ങ്ങള്‌ നിക്കീന്ന്‌. ഇന്നലെ ആ ബലാല് ബീട്ടിബന്ന്‌ പറഞ്ഞീ ന്നോട്‌ ങ്ങളെ ബന്ന്‌ കാണാന്‍, എന്താ ബിശേസം മാശെ?"

മോന്‍ ഇസ്മായില് എന്തോ കൊസ്രാങ്കൊള്ളി ഒപ്പിച്ചതിന് അച്ചനെ കൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി എന്നു പറഞ്ഞ ആ സമയത്തോട് പുച്ഛം തോന്നി മാഷിന്. ശപിക്കണമെന്നു വരെ തോന്നിപ്പോയി. തനെ പുട്ട് മണി തന്നെ മാടി വിളിക്കുന്നു... അതിനിടയില്‍ ഇയാള്‍...

"അതെ, ഞാന്‍ പറഞ്ഞിരുന്നു ഇസ്മായിലിനോട്‌"

"ഞമ്മക്ക്‌ ഇപ്പളാ ഒയ്‌വ്‌ കിട്ട്യേമ്മാശേ. എന്താ പ്രസ്നം മാശെ"

"അതൊക്കെ പിന്നെ പറയാം മക്കാരെ. നിങ്ങള്‍ നാളെ വാ" വീണ്ടും പാളുന്ന ശ്രമം. മാഷുടെ മനസ്സ്‌ പ്രിയ പുട്ടിനെക്കാണാന്‍ വെമ്പുന്നു.

"ങ്ങള്‌ പറമാശേ" മക്കാര്‍ക്ക വിട്ടിട്ടുവേണ്ടെ മാഷിന് പുട്ട് വയറ്റിലേക്ക് ഇന്‍പുട്ടാന്‍.

ഇസ്മായിലിന്‌ ഇന്നലെ കൊടുത്തതൊന്നുംപോരാതെ, ബാപ്പാനെ വിളിച്ചു വരാന്‍ പറഞ്ഞത്‌ വീട്ടില്‍ നിന്ന്‌ കിട്ടാനുള്ളത്‌ ഇസ്മായിലിന്‌ കുറഞ്ഞുപോകേണ്ട എന്ന ഒരേ ഒരു സദുദ്ദേശത്തോടെ മാത്രമാണ്‌. വഴീല്‍ വെച്ച്‌ പറഞ്ഞാല്‍ ബാപ്പാക്ക്‌ അതിന്റെ സീരിയസ്നെസ്സ്‌ മനസ്സിലായില്ലെങ്കിലോ. മധുരിമയിലെ തന്റെ പ്രാണ സഖി ‘പുട്ട്‌‘ തന്നെ മാടി വിളിക്കുന്നു. അതിനിടയില്‍ കേറി വന്നോളും ഓരോന്ന്‌. ഏതായാലും പറഞ്ഞ്‌ സ്ഥലംവിടാന്‍ മാഷ്‌ തീരുമാനിച്ചു. അടുത്തിരുന്ന രാജുവിനെ ഇസ്മായില്‍ പേനകൊണ്ട്‌ കുത്തിയതും രണ്ടുപേരും അടികൂടിയതും ഒരുവിധം പറഞ്ഞൊപ്പിച്ച്‌ മാഷ്‌ പറഞ്ഞു "എന്ന ഞാന്‍ നീങ്ങട്ടേ. ഇസ്മായിലിനെ ഒന്നു സൂക്ഷിക്കണം."

"അത്‌ ഞമ്മളേറ്റ്‌ മാശെ, ങ്ങള്‌ ബേജാറാവേണ്ട".

മക്കാര്‍ക്ക സൈക്കിളെല്‍ തെക്കോട്ടും മാഷ്‌ വെടികൊണ്ട പന്നിപോലെ വടക്കോട്ടും വച്ചുപിടിച്ചു.

മധുരിമയിലെ ചില്ലലമാരയിലിരുന്ന്‌ ബോണ്ടയും വടയും സുജിയനും പഴമ്പൊരിയും (പലതിനും നല്ല പ്രായം തോന്നുന്നുണ്ട്‌) മാഷെ നോക്കി ചിരിച്ചു. പുട്ടുപെണ്ണിനെ മനസ്സിലിട്ടു താലോലിച്‌ ഓമനിച്ചു വളര്‍ത്തുന്ന മാഷുണ്ടോ ഈ ചിരിയില്‍ മയങ്ങുന്നു. അതോടൊപ്പം തന്റെ പ്രാണേശ്വരിയായ പുട്ടിനൊപ്പം ചിലവഴിക്കേണ്ട അമൂല്യ നിമിഷങ്ങള്‍ മക്കാര്‍ക്ക തട്ടിയെടുത്തതിന്റെ വൈക്ലബ്യവും.

തന്റെ മുന്നിലിരിക്കുന്ന ഒരു കുറ്റി പുട്ട്‌ മാഷ്‌ ഒന്നു കൂടെ നോക്കി. അതില്‍ ഒരു കഷണമെടുത്ത്‌ 90 ഡിഗ്രീ തിരിച്ചു വെച്ചു. ഐസ്രൂട്ടാരന്‍ അണ്ണാച്ചി തന്റെ ഹോണ്‍ മുഴക്കാന്‍ ബലൂണില്‍ അമര്‍ത്തുന്ന പോലെ മാഷ്‌ പുട്ടിനെ ഉള്ളം കയിലാക്കി ഒരു പ്രസ്സിംഗ്‌. തേങ്ങയും പൊടിയും എല്ലം മിക്സഡ് ലൈക് കോണ്‍ക്രീറ്റ് മിക്സ്ചര്‍‌. പിന്നെ ചെറിയ ചെറിയ ഉണക്കപുട്ടുപിടികള്‍ മാഷുടെ തിരുവായിലേക്ക് തിരുവെഴുന്നള്ളത്ത് നടത്തി‌. ശേഷം ഒരു കവിള്‍ ചായ. പിന്നെയും പുട്ട്. ബിറ്റ്വീന്‍ ബിറ്റ്വീന്‍ പുട്ട് ആന്‍ഡ് ചായ. പുട്ടുണ്ടാക്കുന്നപോലെ പുട്ടുകഴിക്കുന്ന കിട്ടുണ്ണിമാഷ്. മാഷ്‌ രണ്ടുകഷ്ണം പുട്ടിന്റെ കഥ കഴിച്ചു കഴിഞ്ഞു. അടുത്ത കഷ്ണത്തില്‍ തന്റെ പ്രസ്സിംഗ്‌ പരിപാടിക്ക്‌ കോപ്പുകൂട്ടുന്നു.

"മാഷ്ടെ ബസ്സ്‌ വന്നല്ലൊ മാഷെ" കടക്കാരന്‍ മനോഹരന്റെ മനോഹരമായ കമന്റ്‌ മാഷിന്റെ കര്‍ണ്ണങ്ങളില്‍ ഇടിത്തീയായ് പെയ്തിറങ്ങി.

കേട്ടതുപാതി കേള്‍ക്കാത്ത മറ്റേപാതി പ്രസ്സിങ്ങിനു വെച്ച പുട്ട്‌ പ്രസ്സാതെ പൊടിക്കാതെ നേരെ തിരുനാവായിലേക്ക് ഒരു അമക്കല്‍‌. ആ മഹാ വായില്‍ ഇനി കടുകിടാന്‍ സ്ഥലമില്ലത്തതിനാല്‍ ചായ ഔട്ട്‌. നിറഞ്ഞവായയുമായി (വയറല്ല കേട്ടൊ) മുണ്ടും പൊക്കിപ്പിടിച്ച്‌ തന്റെ ബസ്സുപിടിക്കാന്‍ ശ്രീഹരിക്കോട്ടയില്‍ നിന്നു വിട്ട വാണം പോലെ ഒരു പാച്ചില്‍. പാച്ചിലിനിടയില്‍, തനിക്കു വേണ്ടത്ത്ര ശ്രദ്ധനല്‍കതെ ഓടിയതില്‍ പ്രതിഷേധം അറിയിച്ച്‌ കാല്‍ അടുത്തു കണ്ട കല്ലിനെ കൂട്ടുപിടിച്ച്‌ മാഷെ തട്ടിമറിച്ചു താഴെയിട്ടു. "വീണിതല്ലോകിടക്കുന്നു ധരണിയില്‍...". “ഹമ്മേ”, “ഹയ്യൊ”, അല്ലെങ്കില്‍ കലിപ്പ് സ്റ്റൈലേല്‍ “രക്ഷിപ്പീരടെ”, അല്ലെല്‍ ഇന്നച്ചന്‍ സ്റ്റൈലേല്‍ “ഞാന്‍ ഇതാ പോണേ....” എന്നീ ആശ്ചര്യദായകങ്ങളൊന്നും പുട്ടിനാല്‍ സീല്‍ചെയ്ത മൌത്തില്‍നിന്നും നിര്‍ഗ്ഗളിച്ചില്ല. തൃപ്പാദം പൊട്ടി തൃരക്തം ചിന്തിയെങ്കിലും തൃവായിലെ ഒരുമണിപുട്ടുപോലും ചിന്തിയില്ല എന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. തപ്പിപ്പിടിച്ചെഴുന്നേറ്റ്‌ ഒരു വിധം ഓടി ബസ്സ്പൂകിയ മാഷ്‌ പത്താംകല്ലുവിട്ടത്‌ ഒരു ഓമനപ്പേരിനുടമയായിട്ടയിരുന്നു. "പുട്ടുമിണു‍ങ്ങി".

ടിക്കറ്റെടുക്കാന്‍ കണ്ടക്റ്ററോട് “ഒരു തൃപ്രയാര്‍” ചോദിച്ച മാഷ്, വിഷുവിനു കിഴക്കെ മുറ്റത്തു കത്തിക്കുന്ന പൂക്കുറ്റിയേക്കാള്‍ വിശേഷമായി വായിലുള്ള പുട്ടും തേങ്ങയും കണ്ടക്റ്ററുടെ മുഖത്തേക്ക് ഫയര്‍ ചെയ്തത് എനിക്ക് അന്നു ബസ്സിലുണ്ടായിരുന്ന മുത്തവ പറഞ്ഞറിവുമാത്രം.

ഇസ്മായിലും കൂട്ടരും വരുംതലമുറക്കു കൈമാറാനും കാത്തു വെക്കനുമായി ഈ സംഭവത്തെ ഒരു ഗാനരൂപത്തില്‍ ക്രോഡീകരിച്ച് സംഗീതം നല്‍കി കോറസ്സായി നാടുമുഴുവന്‍ പാണനെപ്പോലെ പാടിനടന്നു.

"ഓടിവരും ബസ്സുകളില്‍ ചാടിക്കേറും മാഷെ
ചാടിക്കേറി മറിഞ്ഞുവീഴും പുട്ട്മ്മ്ണ്‍ങ്ങി മാഷേ
കിട്ടുണ്ണിമാഷേ കിട്ടുണ്ണിമാഷേ“

Monday, April 20, 2009

ചാര്‍ സൌ ബീസ്‌ പുരാണം

സ്പോക്കണ്‍ ഇം‍ഗ്ലിഷ്‌ ക്ലാസ്സുകഴിഞ്ഞ്‌ കാഞ്ഞാണി സ്റ്റാര്‍വിന്‍റ്റെ വരാന്തയിലൂടെയുള്ള ഉലാത്തലും അതോടൊപ്പം താഴെ റോഡിലൂടെ ബി എ ക്ലാസ്സില്‍ പോകുന്ന മിനിയുടെ, മിനിയുടെ മാത്രമല്ല അപ്പുറത്ത്‌ മന്യയില്‍ പോകുന്ന ചിന്താമണികളും ലീലാമണികളും ഇതില്‍ പെടും, വരവും പ്രതീക്ഷിചുള്ള പ്രേമന്റെ കാത്തിരിപ്പും തുടരുമ്പോഴാണ്‌ ഞാനവിടെ എത്തിയത്‌. മന്യ, സ്റ്റാര്‍വിന്‍ പരെലല്‍ കോളെജുകള്‍ അടുത്തടുത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ കാലത്തും വൈകീട്ടും ലലനാമണികളുടെ ഒരു സംസ്ഥാന സമ്മേളനം കഴിഞ്ഞ പ്രതീതിയാണ്‌. പ്രേമനു ഇതു ചാകര ടൈമും. പ്രേമന്റെ പ്രേംകുമാര്‍ എന്ന പേരുമാറ്റി അതിനെ ഞങ്ങള്‍ റൊമാന്‍സണ്‍ എന്നാക്കിയതു വെറുതെയാണൊ.

"ടാ ചുള്ളാ വാ പോകാം, മതി നിന്റെ വായ്നോട്ടം." ഞാനവനെ വിളിച്ചു. അപ്പുറത്ത്‌ രാജേഷും ജസ്റ്റിനും കാത്തു നില്‍ക്കുന്നു.

"യു മസ്റ്റ്‌ തിങ്ക്‌ ലുക്‌, ഇറ്റ്‌ വില്‍ നോട്ട്‌ വാക്‌ ഹിയര്‍. അവളിപ്പൊ വരോഡ, ന്നട്ട്‌ പോകാം." പ്രേമന്‍ സ്പോകണ്‍ ഇംഗ്ലീഷ് ക്ലാസിന്റെ ഹാങ്ങോവറില്‍ ന്യൂ വേര്‍ഡ്സ് മേയ്ക്കുന്നു.

"യു മസ്റ്റ്‌ തിങ്ക്‌ ലുക്കോ അതെന്തൂട്ടണ്ടാ? ആരു പറഞ്ഞന്ന്‍ നിനക്കിത്? " ഇതുവരെ കേള്‍ക്കാത്ത ഒരു ശൈലി ഇംഗ്ലീഷ് കേട്ടതില്‍ എന്റെ വണ്ടര്‍ ഞാന്‍ മറച്ചു വെച്ചില്ല. ഇനി ആ പ്രസാദ്‌ മാഷ്‌ ഇവനു മാത്രം പ്രത്യേകം ക്ലാസുകൊടുക്കുന്നുണ്ടോ ആവൊ.

"ങാ അതു ഞാന്‍ ഇപ്പൊ ഉണ്ടാക്കിയതാ. നമ്മള്‍ സ്പോക്കെണിന്‍ഗ്ലിഷ്‌ പഠിച്ചിട്ടെന്തെലും കാര്യൊം വേണ്ടെ" പ്രേമന്റെ വിശദീകരണം പിന്നാലെ വന്നു.

"അതിന്റെ മീനിങ്ങൊ?" ഞാന്‍ പാവം, ഇപ്പൊഴും വണ്ടര്‍കുഴിയില്‍ തപ്പിത്തടയുന്നു.

"അതൊ? യു മസ്റ്റ്‌ തിങ്ക്‌ ലുക്ക്‌ - നീ ചിന്തിചു നോക്കണം അതെന്നെ" അവന്റെ ഭാഗം വ്യക്തമാക്കി. ഇനിക്ക്യവനോട്‌ എന്തെന്നില്ലാത്ത മതിപ്പു തോന്നി. അവന്‍ സ്വന്തമായി ആന്‍ഗലേയ വാചകങ്ങള്‍ കൊരുത്തു തുടങ്ങി. ഞാനിതുവരെ ഒരു വാചകം പോലും നേരെ ചൊവ്വെ ഉണ്ടാക്കിയിട്ടില്ല.

"അതിന്റെ ബാക്കി? എന്തൊ വാകോ മറ്റൊ" ബാക്കികൂടി പഠിച്ചാല്‍ കൊള്ളാമെന്നൊന്നൊരാശ എന്റെ മനസ്സില്‍ മൊട്ടിട്ടു.

"ഇറ്റ്‌ വില്‍ നോട്ട്‌ വാക്‌ ഹിയര്‍, അതിപ്പൊ നമ്മള്‍ സാധാരണ പറയാറില്ലെ, അതിവിടെ നടക്കൂല്ലാന്ന് അതെന്നെ".

സ്പോക്കെണിന്‍ഗ്ലിഷ്‌ ഇത്ര സിമ്പിള്‍ സങ്ങതിയാണെന്ന തിരിച്ചറിവിന്റെ നിറവില്‍ ഞാന്‍ നില്‍ക്കുമ്പോള്‍, റൊമാന്‍സന്റെ സ്വന്തം ക്ലീയോപാട്ര മിനി, ഈയാമ്പാറ്റ പോലെ റോഡിലൂടെ പറക്കുന്നു. കാത്തിരുന്ന പാറ്റയെകണ്ട പല്ലിയെപ്പോലെ, പ്രേമന്‍, സ്റ്റാര്‍വിന്‍ സ്റ്റാന്റ്‌ വിട്ട്‌ കാഞ്ഞാണി സ്റ്റാന്റിലേക്ക്‌ റെഡിയായി. മൂന്നാം നിലയില്‍നിന്നും ചവിട്ടുപടികള്‍ ചവിട്ടികുത്തി അവന്‍ താഴേക്ക്‌ ഓടിപ്പോയി. ഞങ്ങള്‍ മൂന്നുപേരും പിറകേ വച്ചുപിടിച്ചു. കൈ കണ്‍കടാക്ഷ കോലാഹലാദികളുടെ അകമ്പടിയോടെ അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ മിനിയെ ബസ്സ്കയറ്റിവിട്ട്‌ നിര്‍വൃതീ കഞ്ചുകനായി പ്രേമന്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു.

വടക്കോട്ടു പോകുന്ന ബസ്സുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിലെ പാന്‍ കടക്കാരനെ കണ്ടപ്പോല്‍ ജസ്റ്റിനൊരു പൂതി. വഴിയേ പോകുന്ന വയ്യാവേലിയെല്ലാം കയ്യില്‍ ഇരിക്കുന്ന പണംകൊടുത്തു വാങ്ങി കീശ നിറക്കുന്നത് ജസ്റ്റിനെന്നും ഒരു ഹോബിതന്നെ. അവനിപ്പോള്‍ കലശലായ ആഗ്രഹം ഒരു പാന്‍ കഴിക്കണം. എന്റെയും രാജേഷിന്റെയും സ്വഭാവം നന്നായറിയാവുന്നതിനാല്‍ അവന്‍ പറഞ്ഞു 'മീഠാ പാന്‍ കഴിക്കാം'. എന്നാ ശരി ഞാനും രാജേഷും ചുമ്മാ കേറിയങ്ങു സമ്മതിച്ചു.

പ്രേമന്‌ ഇപ്പറഞ്ഞത് അത്രകണ്ട് ദഹിച്ചില്ല. അയ്യൊപാവം മീഠാ പാന്‍ ഭോജികളായ ഞങ്ങളുടെ മുന്നില്‍ ഒന്ന് ആളാവാന്‍ വേണ്ടി അവന്‍ ചാടിക്കേറി പറഞ്ഞു "ചാര്‍ സൌ ബീസ്‌ മതി".

"ഡാ, നീയെന്തറിഞ്ഞിട്ടാ ഈ പറയ്ണേ, അതു കഴിച്ചാല്‍ തലകറങ്ങും" രാജേഷ്‌ തന്റെ അനുഭവജ്ഞാനം വിളമ്പി.

"എന്റെ തലയൊന്നും കറങ്ങൂല മോനെ... ഈ പ്രേമനിതെത്ര കണ്ടതാ.‌" പ്രേമന്‍ വിടാനുള്ള ഭാവമല്ല.

"എന്നാ നീ ബെറ്റിനുണ്ടാ‌. നൂറുരൂപ" രാജേഷ്‌ പ്രേമനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

“ശരി എന്നാ ബെറ്റെന്നെ. ഇന്ന് ശരിയാക്കിയിട്ടുതന്നെ കാര്യം”

"എന്നാ ഞാനും കൂടാം" ജസ്റ്റിനും ബെറ്റില്‍ ചേര്‍ന്നു.

പ്രേമനും ജസ്റ്റിനും നാനൂറ്റി ഇരുപത്‌, ഞങ്ങള്‍ക്ക്‌ മീഠാ പാന്‍. പാന്‍കാരന്‍ ബിജുവിന്‌ ഓര്‍ഡര്‍ കൈമാറി. ബെറ്റിന്റെ ഫലമറിയേണ്ട തിരക്കില്‍ നാലു പേരും പാന്‍ വായ്ക്കകത്താക്കി വഴിയില്‍ പോകുന്ന പൈങ്കിളികളുടെ വായ്നോക്കി നിന്നു.

ചവച്ചതിന്റെ നീര്‌ തുപ്പിക്കളയാന്‍ ജസ്റ്റിന്‍ അടുത്തുള്ള പോസ്റ്റിനടുത്തേക്ക്‌ നീങ്ങി ഒപ്പം പ്രേമനും. അതാ നടന്നുവരുന്നു മുമ്പിലേക്ക്‌ ജസ്റ്റിന്റെ വല്യപ്പന്‍ തോമാച്ചന്‍. ഇതുകണ്ടതും ജസ്റ്റിന്‍ തന്റെ വായിലുള്ളത്‌ മൊത്തം ഒരൊതുക്കല്‍, വര്‍ത്താനം പറയാന്‍ വായ്‌ ആവശ്യമായതിനാലും വയറിനു ഇതില്‍ യാതൊരു പങ്കുമില്ലാത്തതിനാലും ഒതുക്കിയ പാന്‍ വായില്‍ നിന്നു വയറിലേക്ക്‌ കൈമാറി. ഒരു കോളിനോസ്‌ മുഖത്ത്‌ വെച്ച്‌ ചുള്ളന്‍ വല്ല്യപ്പനെക്കാത്തു നിന്നു. തുപ്പാനൊരുങ്ങിയ പ്രേമനേയും, വല്യപ്പനെ കാട്ടി പേടിപ്പിച്ച്‌ വായിലുള്ളത്‌ വിഴുങ്ങാന്‍ പ്രേരിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രേമന്റെ പാനും അവന്റെ വയറ്റില്‍ ഇടം കണ്ടെത്തി.

"വല്യപ്പച്ചനെവിട്ക്ക്യാ" ജസ്റ്റിന്‍ കുശലന്ന്വേഷണം നടത്തി. പ്രേമന്‍ തലചൊറിഞ്ഞു ഇളിച്ചുകാട്ടി അവനരികില്‍ നിന്നു.

"ആ ജസ്റ്റിയെ നീയെന്തന്‍ഡ്ര ഇവിടെ?" വല്യപ്പച്ചന്‍ തിരിച്ചൊരു ചോദ്യം.

"ക്ലാസ്‌ കഴിഞ്ഞു വീട്ടിപ്പൊവാപ്പച്ച"

ഇന്നേരംകൊണ്ട്‌ പ്രേമന്റെ മുഖം വിവര്‍ണ്ണമാകുന്നത്‌ കാണാമായിരുന്നു. വയറ്റിലെത്തിയ പാന്‍ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞെന്ന്‌ പ്രേമന്റെ മുഖം സവിസ്തരം ഉത്ഘോഷിച്ചു കൊണ്ടിരുന്നു.

"ഞാന്‍ നമ്മളെ റോസക്കുട്ടീനെ കൊടുത്തോട്ത്ത്ക്ക്‌. അവള്‍ടെ മോനെന്തൊ പനിയൊ മറ്റോ. സുഖമില്ലാന്നിന്നലെ വിളിച്ചു പറഞ്ഞതാ. വല്യപ്പച്ചന്‍ പാവര്‍ട്ടിപോണ ബസ്സ്‌ നോക്കി വന്നത..." വല്യപ്പച്ചന്‍ തന്റെ ഭാണ്ടം കുരുക്കഴിച്ചു തുടങ്ങി.

പ്രേമന്‍ മെല്ലെ അവിടം വിട്ട്‌ ഞങ്ങളോടൊപ്പം ചേര്‍ന്ന്‌, വയറിന്റെ ദുരവസ്തയെ ചൊല്ലി വാചാലനായി. അവിടെ വച്ച്‌ എന്തു ചെയ്യണമെന്നറിയാതെ ഞാനും രാജേഷും മുഖത്തോടു മുഖം നോക്കി നിന്നു. അപ്പോഴെക്കും പാവറട്ടി പോകുന്ന വണ്ടി വന്നു വല്യപ്പനെ കയറ്റിവിട്ട്‌ ജസ്റ്റിനും എത്തി. അവര്‍ രണ്ടു പേരും നന്നായി വിയര്‍ത്തൊഴുകുന്നുണ്ടായിരുന്നു.

അല്‍പം കഴിഞ്ഞ്‌ പ്രേമന്‍ വാടിയ താമരതണ്ടുപോലെ രാജേഷിന്റെ ചുമലിലേക്ക്‌ ചാഞ്ഞു. അവനിപ്പൊ സ്വബോധം നഷ്ടപ്പെട്ട്‌ റോഡിലേക്ക്‌ വഴുതിയിരുന്നു. നാലാള്‍ കൂടുംമുമ്പ്‌ അവനെ അവിടന്നൊഴിവാക്കാനുള്ള ആത്മാര്‍ത്ഥശ്രമം ഞങ്ങള്‍ തുടങ്ങി. ആദ്യപടിയായി ഞാനും രാജേഷും ചേര്‍ന്ന്‌ പ്രേമന്റെ കൈകള്‍ ചുമലിലാക്കി നടത്തുവാന്‍ നോക്കി.

പ്രേമന്റെ ശരീരം ഒരു സമ്പൂര്‍ണ്ണ പണിമുടക്കു പ്രഖ്യാപിച്ചതില്‍ തങ്ങളുടെ സര്‍വ്വ പിന്തുണയും ഉറപ്പു നല്‍കിയ കാലുകളുണ്ടൊ ഒരടി മുന്നൊട്ടൊ പിന്നോട്ടൊ. അവരുടെയും സമരം സമ്പൂര്‍ണ്ണം. പ്രേമന്‍ തോളില്‍ തൂങ്ങിയതു മിച്ചം. സ്വന്തം ശരീരത്തെ പണിമുടക്കില്‍ നിന്നും രക്ഷിക്കാന്‍ ജസ്റ്റിന്‍ നടത്തുന്ന ഭഗീരഥ പ്രയത്നങ്ങള്‍ ഞങ്ങള്‍ കണ്ടില്ലെന്നു വിചാരിക്കല്ലേ, ഞങ്ങള്‍ നിസ്സഹായരായിരുന്നു.

അടുത്തിരുന്ന ഒരു സൈക്കിളിന്റെ കാരിയറില്‍ പ്രേമനെ ഒരുവിധം കയറ്റി വച്ചു. ലോഡു കയറ്റിയ സൈക്കിള്‍ മെല്ലെ തള്ളിക്കൊണ്ട്‌ ഞങ്ങള്‍ ത്രേസ്സ്യെടത്തിയുടെ വീട്‌ ലക്ഷ്യമാക്കി അടിവച്ചടിവച്ചടുത്തു. സ്വയം കണ്ട്രോള്‍ ഏറ്റെടുത്ത്‌ ജസ്റ്റിന്‍ സൈക്കിളിന്റെ സീറ്റെല്‍ മുറുക്കിപ്പിടിച്ച്‌ വേച്ച്‌വേച്ച്‌ നടന്നു. ഈ കോലം കണ്ട പ്രേമന്റെ പ്രേമഭാജനങ്ങള്‍ വായ്പൊത്തിയും പൊത്താതെയും ചിരിക്കുകയും കടക്കണ്ണാല്‍ ഒരു കടാക്ഷം ബോധമുള്ള ഞങ്ങള്‍ക്കു നേരെ വീശിയെറിയുകയും ചെയ്തു കടന്നു പോയി. എന്റെ അനുജത്തിയൊടൊപ്പം പ്രീ ഡി ഗ്രിക്കു പഠിക്കുന്ന രഹ്നയുടെ നോട്ടം, ഇതുവരെ സേവ്‌ ചെയ്യാത്തതും അവളെ മനസ്സില്‍ കണ്ട്‌ ഞാന്‍ തയ്യാറാക്കുന്നതുമായ ലവ്‌ ലെറ്റര്‍ ഡോക്കുമെന്റിന്റെ മുന്നില്‍ മൈക്രൊസോഫ്റ്റിന്റെ എറര്‍ മെസ്സേജ്‌ പൊലെ കണ്ണുരുട്ടി നിന്നു.

ത്രേസ്സ്യേടത്തിയുടെ കിണറ്റിന്‍ കരയില്‍ പ്രേമന്റെ പള്ളി നീരാട്ടിനുള്ള ഒരുക്കങ്ങള്‍ നടത്തി പ്രേമനെ ഒരു കല്ലില്‍ കുടിയിരുത്തി. നാലോ അഞ്ചൊ ബക്കറ്റ്‌ വെള്ളം കോരിക്കൊടുത്തതു ഞാന്‍ അതെടുത്ത്‌ പ്രേമന്റെ തലയില്‍ കമഴ്തിയത്‌ രാജെഷ്‌. ഇവിടെ എന്താണ്‌ നടക്കുന്നതെന്ന്‌ വലിയ ഗ്രാഹ്യമൊന്നുമില്ലാതെ കിണറ്റുവക്കില്‍ പിടിച്ച്‌ ജസ്റ്റിനും.

പ്രേമന്റെ നീരാട്ടിനു ശേഷം ജസ്റ്റിന്റെ കുളിസീന്‍ ഒരു സ്പെഷ്യല്‍ ഷോ ആയി അവിടെ നടത്തപ്പെട്ടു. ഇരട്ടക്കുട്ടികളുടെ പ്യാരന്റ്സിനെപ്പോലെ, കൂളിപ്പിച്ച കുട്ടികളെ ത്രേസ്സ്യേടത്തിയുടെ തോര്‍ത്തിനാല്‍ തോര്‍ത്തി സുന്ദരക്കുട്ടപ്പന്മാരാക്കി. ത്രേസ്സ്യേടത്തിക്ക്‌ നന്ദിയും കടപ്പാടും തോര്‍ത്തും കൊടുത്ത്‌ ഞങ്ങള്‍ നാലുപേരും സ്വന്തം കാലുകളില്‍ തിരിച്ചു നടന്നു.