Thursday, December 28, 2006

അശ്വതി

എല്ലാം നഷ്ടപ്പെട്ട അവള്‍ കിടക്കയിലേക്കമര്‍ന്നു. ടി വിയുടെ റിമോട്ട്‌ അവളുടെ കയ്യില്‍ നിന്ന് ഊര്‍ന്നു താഴെ വീണു. ഈ ഇരുളടഞ്ഞ മുറിയില്‍ ഇനി എത്ര നാള്‍? ജീവിതകാലം മുഴുവന്‍ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനാണൊ തന്റെ വിധി? അപ്പുറത്തു അച്ഛനും അമ്മയുമുണ്ട്‌. അവര്‍ക്കും അവള്‍ വെറുക്കപ്പെട്ടവളായി. അവളുടെ കണ്ണുകള്‍ താനെ അടഞ്ഞു.

എത്ര സന്തോഷകരമായിരുന്നു അനിലേട്ടനോടൊത്തുള്ള അശ്വതിയുടെ ജീവിതം. ആദ്യ ദര്‍ശനത്തില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയതാണ്‌ അനിലേട്ടന്‍. വിവാഹശേഷം ഡല്‍ഹിയിലേക്ക്‌, അനിലേട്ടന്റെ ജോലിസ്ഥലത്തേക്കുള്ള മാറിത്താമസം. തന്റെ ജീവിതം പച്ചപിടിക്കുന്നത്‌ അശ്വതി കണ്ടു. ജീവിതത്തില്‍ വര്‍ണ്ണങ്ങളുടെ വസന്ത കാലം അവളെത്തേടിയെത്തി.

അനിലേട്ടന്തെ ശ്രമഫലമായി തനിക്കൊരു ജോലി ലഭിച്ചപ്പോള്‍ അതു ജീവിതത്തിന്‌ കൂടുതല്‍ നിറം പകരുകയായിരുന്നു. രാവിലെ ഒരുമിച്ച്‌ ഓഫീസിലേക്കുള്ള യാത്രകളൂം കൊച്ചു കൊച്ചു തമാശകളും. വൈകുന്നേരങ്ങളില്‍ തന്റെ ഓഫീസിനുമുന്നില്‍ ഓടികിതച്ചെത്തുന്ന നീലക്കാര്‍, തന്റെ ഇഷ്ടത്തിനല്ലേ അനിലേട്ടന്‍ ആ നീലക്കാര്‍ വാങ്ങിയത്‌. പിന്നെ പാര്‍ക്കിലോ, ഷോപ്പിങ്ങിനോ സിനിമക്കോ പോകും. രാത്രിയില്‍ ഒരുമിച്ചുകൂടണയാറുള്ള ആ നല്ല ദിനങ്ങള്‍.

മകളുണ്ടായപ്പോള്‍ തന്നേക്കാള്‍ സന്തോഷം അനിലേട്ടനാണെന്നു തോന്നി. മോളും ചേട്ടനും താനുമടങ്ങുന്ന ആ വീട്‌ ഒരു സ്വര്‍ഗ്ഗം തന്നെയായിരുന്നു. മോളുടെ ജനനശേഷം പുറത്ത്‌ പോകുന്നത്‌ കുറഞ്ഞു വന്നു. അനിലേട്ടന്റെ ഇഷ്ടം മുഴുവന്‍ അനുമോള്‍ക്ക്‌ കൊടുക്കുന്നുവോ എന്നുപോലും തോന്നിപ്പോകും. ഓഫീസില്‍ നിന്നു വന്നാല്‍ അനുമോളുമായി കളിക്കാനേ ചേട്ടനു സമയമുള്ളു. ചാനലുകളും സീരിയലുകളുമായി താനും ഒതുങ്ങിക്കൂടി. പിന്നെ പിന്നെ പുറത്തുപോകുന്നത്‌ തനിക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമായി. ടി വിക്ക്‌ മുന്നില്‍ സമയം ചിലവഴിക്കാനാണ്‌ കൂടുതല്‍ താല്‍പര്യം തോന്നിയത്‌. മോളെ സ്കൂളിലയച്ചുതുടങ്ങിയതും തന്റെ ഓഫീസ്‌ ജീവിതവും എല്ലാം, പിന്നെയും ആ സന്തോഷത്തിന്റെ നാളുകള്‍ തിരികെ തന്നിരുന്നു.

എപ്പോഴാണ്‌ ഇതെല്ലാം മാറിമറിഞ്ഞത്‌? എന്നാണ്‌ താന്‍ ദേവനുമായി പരിചയപ്പെട്ടത്‌? കോഫിഹൌസില്‍ വച്ച്‌ ആദ്യമായികണ്ടതും സൌഹൃദത്തിലായതും, അതിനുശേഷം എത്ര വേഗമാണ്‌ ദേവന്‍ തന്റെ മനസ്സില്‍ കയറിപ്പറ്റിയത്‌. ബിസിനസ്സ്‌ ആവശ്യത്തിന്‌ ഡല്‍ഹിയിലെത്തിയിരുന്ന ദേവന്‍, പിന്നെ ഫ്ലൈറ്റിലേറി വന്നിരുന്നത്‌ തന്നെക്കാണാന്‍ മാത്രമായിരുന്നില്ലേ. വരുമ്പോഴെല്ലം തനിക്കായി കരുതിയിരുന്ന വിലപിടിപ്പുള്ള സമ്മനങ്ങള്‍, പെര്‍ഫ്യുമുകള്‍, സാരികള്‍ മറ്റു ഡ്രസ്സുകള്‍. ദേവന്‍ തനിക്കു നല്‍കിയ സ്നേഹം, ആ പുഞ്ചിരി, എല്ലാം ദേവനിലേക്ക്‌ തന്നെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നില്ലേ. താന്‍ ദേവനെ പ്രണയിച്ചു തുടങ്ങിയിരുന്നു ആ നാളുകളില്‍. ദേവനോടുമൊത്തുള്ള സമയങ്ങള്‍, താന്‍ മറ്റൊരു ലോകത്തിലേക്കെത്തുകയായിരുന്നു. സ്വയം ദേവനു സമര്‍പ്പിക്കുകയായിരുന്നില്ലെ താന്‍? അനിലേട്ടനുതരാന്‍ കഴിയാതിരുന്നതെല്ലം ദേവനില്‍ നിന്നു തനിക്കു ലഭിച്ചെന്നു കരുതിയ ദിനങ്ങള്‍. അതു തന്നെയല്ലേ ദേവന്‍ വിവാഹ വാഗ്ദാനം നല്‍കിയപ്പോള്‍, മോളേയും അനിലേട്ടനേയും മറന്ന്‌ ഓഫിസില്‍ പോയ ഡ്രസ്സില്‍ തന്നെ ദേവനോടൊപ്പം ഇറങ്ങിത്തിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്‌.

ഡല്‍ഹിയില്‍നിന്നും ഫ്ലൈറ്റില്‍ ബോംബെയിലെത്തി. ബോംബെയില്‍ ദേവനോടൊപ്പമുള്ള ജീവിതം സ്വര്‍ഗ്ഗതുല്യമായിരുന്നു. താന്‍ നഗര ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു. ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളിലെ താമസം, നൈറ്റ്‌ ക്ലബ്ബുകള്‍, ബാറുകള്‍, ഡിസ്കൊകള്‍; പുതിയലോകം; തനിക്ക്‌ പുതിയ വാതായനങ്ങള്‍ തുറന്നു തരികയായിരുന്നു. ജീവിതം വേണ്ടുവോളം ആസ്വദിച്ച നാളുകള്‍. ദേവന്‍ തന്നെ സ്നേഹം കൊണ്ട്‌ വീര്‍പ്പുമുട്ടിച്ച ആ ദിനങ്ങള്‍. അനിലിനേയും മകളേയും പാടെ മറന്നുപോയ ദിനങ്ങള്‍. ഗോവയിലും ബാങ്ക്ലൂരുമായി പിന്നെയും കുറെ നാളുകള്‍; താന്‍ ഒരു ജന്മത്തിന്റെ സന്തോഷങ്ങള്‍ മുഴുവനായി ആസ്വദിച്ചു തീര്‍ക്കുകയായിരുന്നു.

കോഴിക്കോട്‌ എത്തിയതോടെ ദേവനില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങി. തന്നോടൊപ്പം ചിലവഴിക്കാന്‍ ദേവന്‌ സമയമില്ലാതായി. പലദിനങ്ങളിലും താന്‍ തനിച്ചായിരുന്നു ഫ്ലാറ്റില്‍. എന്നെങ്കിലുമൊരിക്കല്‍ രാത്രിയില്‍ മദ്യപിച്ചു വരുന്നതായി ദേവന്റെ പതിവ്‌. ചോദ്യം ചെയ്തപ്പോള്‍ ദേവന്‍, ദേഹോപദ്രവവും തുടങ്ങി. പിന്നീടാണറിയുന്നത്‌ അയാള്‍ക്ക്‌ വേറെ ഭാര്യയും കുട്ടിയുമുണ്ടെന്ന്. അവിടെ തന്റെ തകര്‍ച്ച പൂര്‍ണ്ണമാകുകയായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാന്‍ യാതൊരു പഴുതുമില്ലാതെ, തന്നെ ആ ഫ്ലാറ്റില്‍ പൂട്ടിയിടാന്‍ തുടങ്ങി പിന്നെ ദേവന്‍. ഫോണ്‍ കട്ട്‌ ചെയ്തു. തന്റെ സെല്‍ ഫോണ്‍ പോലും അയാള്‍കൊണ്ടുപോയി. മദ്യപിച്ചുവരുന്ന ദേവന്റെ മര്‍ദ്ദനങ്ങള്‍ ദിനംപ്രദി കൂടിവന്നു. എങ്ങിനെയെങ്കിലും അവിടന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി.

ദേവന്‍ കാണാതെ ഒരിക്കല്‍ അയാളുടെ ഫോണിലൂടെ അനിലേട്ടനെ തന്റെ വിഷമം അറിയിച്ചപ്പോള്‍ അനിലേട്ടന്റെ മറ്റൊരു മുഖമാണ്‌ പിന്നെ കണ്ടത്‌. തന്നെ തീരെ അവഗണിച്ച അനിലേട്ടന്‍ "നീയൊന്നും ഇതുവരെ ചത്തില്ലെ" എന്നു ചോദിച്ചപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ദേവന്റെ പോക്കറ്റില്‍ നിന്ന് ഫ്ലാറ്റിന്റെ കീയെടുത്ത്‌ തുറന്ന് താന്‍ പുറത്തേക്കോടുകയായിരുന്നു ആ അര്‍ദ്ധരാത്രിയില്‍. തന്നെ പിന്തുടര്‍ന്ന ദേവന്റെ കുഴഞ്ഞ കാലുകളെ പിന്നിലാക്കികൊണ്ട്‌ കുതിച്ചോടുകകയായിരുന്നു റോഡിലൂടെ, മരണത്തെ വാരിപ്പുണരാന്‍.

റോഡില്‍ കുഴഞ്ഞുവീണ താന്‍ പിന്നെ കണ്മിഴിച്ചു നോക്കുമ്പോള്‍ പോലിസിന്റെ സംരക്ഷണയിലായിരുന്നു. ദേവനേയും അവര്‍ അറസ്റ്റ്‌ ചെയ്തിരുന്നു. ചോദ്യം ചെയ്യലുകള്‍ക്കുശേഷം, തന്റെ അച്ഛനെയും അമ്മയെയും അറിയിച്ചപ്പോള്‍ അവര്‍ക്കും തന്റെ കാര്യത്തില്‍ താല്‍പര്യമമില്ലായിരുന്നു. പൊന്നുപോലൊരു മോളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച തന്നെ, അവര്‍ക്കും വേണ്ടെന്ന് അച്ഛന്‍ തറപ്പിച്ചു പറഞ്ഞു. പോലിസിന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ്‌ ദേവന്റെ കയ്യില്‍ നിന്ന് തന്നെ അച്ഛന്‍ കൈപറ്റിയത്‌. ഒരു ശല്യം തീര്‍ന്നുകിട്ടിയെന്ന ആശ്വാസത്തില്‍ ചിരിക്കുകയായിരുന്നു ദേവനപ്പോള്‍.

അശ്വതി മെല്ലെ ഉറക്കത്തിലേക്ക്‌ വഴുതി. അപ്പോള്‍ ടി വിയില്‍ അടുത്ത പരമ്പരയുടെ അവതരണഗാനം മുഴങ്ങുന്നുണ്ടായിരുന്നു.

Monday, December 25, 2006

സുല്ലിന്റെ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

ഏവര്‍ക്കും നന്മ നിറഞ്ഞ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

വിശ്വപ്രഭ,

വല്യമ്മായി,

അരവിശിവ.,

ഇത്തിരിവെട്ടം,

സന്തോഷ്,

ദില്‍ബാസുരന്‍,

പച്ചാളം,

ഏറനാടന്‍,

salini,

സഹൃദയന്‍,

ഇടിവാള്‍,

കുട്ടമ്മേനോന്‍,

മഴത്തുള്ളി,

അഗ്രജന്‍,

വേണു venu,

പട്ടേരി l Patteri,

ഉമ്പാച്ചി,

മുരളി വാളൂര്‍,

പാര്‍വതി,

മിന്നാമിനുങ്ങ്‌,

Siju സിജു,

അത്തിക്കുര്‍ശി,

Abid Areacode,

ഇക്കാസ്,

പൊന്നമ്പലം,

തറവാടി,

Marthyan,

വാവക്കാടന്‍,

കലേഷ്‌ kalesh,

sandoz,

പടിപ്പുര,

Peelikkutty!!!!!,

shefi,

സു Su,

തത്തറ,

കുറുക്കനതുല്യ,

ഞാന്‍ ഇരിങ്ങല്‍,

പി. ശിവപ്രസാദ്,

സൂര്യോദയം,

ഗുണാളന്‍,

പയ്യന്‍‌,

കൃഷ്‌ krish,

ആത്മകഥ,

അരീക്കോടന്‍,

വിഷ്ണുപ്രസാദ്,

പ്രമോദ്‌ കുമാര്‍,

ബത്തേരിയന്‍..,

Sona,

സഹൃദയന്‍,

ചേച്ചിയമ്മ,

ദേവരാഗം,

deepoos,

വിശാല മനസ്കന്‍,

അരവിന്ദ് :: aravind,

ദിവാ (ദിവാസ്വപ്നം),

ittimalu,

പിന്നെ എന്റെ പോസ്റ്റുകള്‍വായിച്ച എല്ലാ ബൂലോകവാസികള്‍ക്കും അല്ലാത്തവര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ
ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

Tuesday, December 19, 2006

ഒന്ന് തള്ളിത്താ....

നല്ല മഴയുള്ള രാത്രി. ഇടിവാളും, മിന്നലും, കാറ്റും എല്ലാരും കൂടി നാടു കയ്യേറിയ രാത്രി. പേടിച്ചിട്ടാണെന്നു തോന്നുന്നു, കെ എസ്‌ ഇ ബി കുട്ടന്‍ അടുത്തുക്കണ്ട ട്രാന്‍സ്ഫോര്‍മറില്‍ കയറി മൂടിപുതച്ചുറങ്ങി. നാടുമുഴുവന്‍ കൂരിരുട്ടിന്റെ പിടിയിലമര്‍ന്നു. പുറത്തെന്തോ ശബ്ദകോലാഹലം കേട്ടാണ്‌ മീനേച്ചി കണ്ണുതുറന്നത്‌. ഇതൊന്നും അറിയാതെ ശേഖരേട്ടന്റെ കൂര്‍ക്കംവലി അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെ നിലകൊണ്ടു.

മീനേച്ചിക്ക്‌ ഇതു പുതിയ സ്ഥലമാണ്‌. ഇവിടേക്ക്‌ മാറിത്താമസിച്ചിട്ട്‌ അധികമായിട്ടില്ല. മകനും മരുമകളും ഗൃഹപ്രവേശവും കഴിച്ച്‌ പോയിട്ടൊരുമാസമാവുന്നേയുള്ളു. ചുറ്റുപാടുകളെക്കുറിച്ച്‌ വലിയ പിടിപാടും ഇല്ല. അതിനാല്‍ പണ്ടത്തെപ്പോലെ വിളക്കുമെടുത്ത്‌ പുറത്തേക്കോടിപ്പോവാനൊന്നും മിനക്കെട്ടില്ല. കെട്ടിയോനെ വിളിക്കുകതന്നെ.

"ഏയ്‌, ഒന്നെണീറ്റെ" മീനേച്ചി പുതപ്പുവലിച്ചു മാറ്റി കണവനെ പിടിച്ചു കുലുക്കിക്കൊണ്ട്‌ വിളിച്ചു."അവിടെ എന്തൊ എത്തം കേക്ക്‌ണൂ, ആരൊക്കെയൊ ഉണ്ട്‌"

"ആ അരേലും ആവട്ടെ. നീയവടെ കെട" ശേഖരേട്ടന്‍ പുതപ്പു തലവഴിമൂടി ചുരുണ്ടു കിടന്നു.

പുറത്തെ ശംബ്ദം കൂടുതലാവുന്നു. മീനേച്ചി തന്റെ പത്തൊമ്പതാം അടവായ മുഖത്തെക്ക്‌ മണ്ണുവാരി അല്ല വെള്ളം എറിഞ്ഞ്‌ ശേഖരേട്ടനെ തട്ടിയെഴുന്നേല്‍പ്പിച്ചു. മിഴിച്ചിരുന്ന ശേഖരേട്ടനോട്‌ പുറത്തെ വിശേഷങ്ങള്‍ ധരിപ്പിച്ചു. ശബ്ദം കേട്ട ശേഖരേട്ടന്‍ അഴിഞ്ഞമുണ്ടെടുത്ത്‌ കുത്തി ചാടിയെഴുന്നേറ്റു, എമര്‍ജന്‍സി (അത്യാഹിതം?) ലൈറ്റുമെടുത്ത്‌ എമര്‍ജന്‍സിയായി പൂമുഖത്തേക്കു നടന്നു പിന്നാലെ തന്റെ അഴിഞ്ഞുലഞ്ഞ കാര്‍ക്കൂന്തല്‍ പിന്നില്‍ ചുറ്റിക്കെട്ടിക്കൊണ്ട്‌ മീനേച്ചിയും.

"ആരാ" ശേഖരേട്ടന്‍ പതുക്കെ വാതില്‍ തുറന്ന് ഉറക്കെ ചോദിച്ചു.

"ഒന്നു തള്ളിത്തായോ വീട്ടാരെ" പുറത്തു നിന്ന് കള്ളില്‍കുഴഞ്ഞ ഒരു ശബ്ദം.

ശേഖരേട്ടന്‍ വാതിലടച്ചു തിരിഞ്ഞു നടന്നു. 'ഈ ഇടീം മഴെള്ളെപ്പളല്ലെ അവന്റെ ഒരു വണ്ടി തള്ളല്‍' ആത്മഗതമായി മീനേച്ചിയോട് പറഞ്ഞു.

"നിങ്ങളൊന്നു നിന്നെ. ഇന്നാള്‌ നമ്മള്‌ ഗുരുവായൂരുപോയപ്പോ ആ പിള്ളേരില്ലയിരുന്നെങ്കില്‍ കാണാരുന്നു. മോന്റെ കാറ്‌ വഴീകിടന്നേനെ." മീനേച്ചി കണവനെ ഭൂതകാലക്കുളിര്‍ കൊണ്ടു പുതപ്പിച്ചു. ശേഖരേട്ടന്റെ ട്യൂബ്‌ ലൈറ്റ്‌ പ്രകാശ വര്‍ഷം (മീറ്റര്‍ അല്ല) ചൊരിഞ്ഞതപ്പോഴാണ്‌. നമ്മക്കൊന്നു വെച്ചാ തിരിച്ചങ്ങോട്ടും ഒന്നു വെക്കേണ്ടെ? യേത്‌? എന്ന ലൈനില്‍, എന്നാലൊന്നു തള്ളിക്കൊടുത്തിട്ടു തന്നെ കാര്യൊം എന്നു കരുതി ശേഖരേട്ടന്‍ തിരിഞ്ഞു വാതില്‍ തുറന്നു.

"ആരാത്‌" ശേഖരേട്ടന്‍ ചോദിച്ചു.

"ഒന്നു തള്ളിത്തരോ" ആ പതിഞ്ഞ കുഴഞ്ഞ ശബ്ദം വീണ്ടും.

തന്റെ പതിവു ക്വാട്ടാ വിഴുങ്ങി വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു സുരേന്ദ്രന്‍. അതിനിടയിലാ ശേഖരേട്ടന്റെ വീടിന്റെ ഗേറ്റ്‌ തുറന്നു കിടക്കുന്നത്‌ കണ്ടത്‌. അതൊരസാധാരണ കാഴ്ചയായതുകൊണ്ടാവണം ഗേറ്റിലൂടെ ഉള്ളില്‍ വന്ന് വീടിനു മുന്നില്‍ നിന്നാ ഈ വിളിവരുന്നത്‌. ഇരുട്ടായതിനാല്‍ ശേഖരേട്ടന്‍ ഒന്നും കാണുന്നില്ലെന്നു മാത്രം.

"ആട്ടെ, നിങ്ങളെവിടെയാ. അല്ലേല്‍ വേണ്ട, ഞാനങ്ങോട്ടു വരാം." ശേഖരേട്ടന്‍ മഴയിലേക്കിറങ്ങി.

"ഞാന്‍ ഇവിടെയാ, ഈ ഊഞ്ഞാലില്‍. ഒന്നു തള്ളിതാ..."

കെട്ടുവിടുംവരെ, ഊഞ്ഞാലാടാനുള്ള അദമ്മ്യമായ ആഗ്രഹവും പേറി ശേഖരേട്ടന്റെ പൂന്തോട്ടത്തിലെ ഊഞ്ഞാലില്‍ ചാരിയിരുന്നു മഴനനഞ്ഞുകൊണ്ടിരുന്നു സുരേന്ദ്രന്‍.

Monday, December 04, 2006

കാളിയമര്‍ദ്ദനം (അവസാനഭാഗം)

(ഒന്നാം ഭാഗം വായിക്കാത്തവര്‍ക്ക്)
എങ്ങും കുറ്റാകൂരിരുട്ട്‌. സമയം പാതിരാത്രി കഴിഞ്ഞുകാണും. ചീവീടുകളുടെ ശബ്ദവും അതിനു കൂട്ടിന്നായി തവളകളുടെ പേക്കൊം പേക്കൊം കരച്ചിലും. അകലെയെവിടെയോ ശ്വാന സംഗം അവരുടെ ഗാനമേള പൊടിപൊടിക്കുന്നു. ഒരു വിജനമായ പ്രദേശത്തു കൂടെ വീട്ടിലേക്കുള്ള യാത്രയിലാണ്‌ ഞാന്‍. പകലുപെയ്ത മഴയുടെ കാരുണ്യം കൊണ്ട്‌ കരകവിഞ്ഞ കുളം, വഴിയിലേക്കും പറമ്പിലേക്കും കവിഞ്ഞ്‌, പരന്നു കിടക്കുന്നു. നാട്ടുകാര്‍ നടന്ന് നടന്നുണ്ടാക്കിയ ഒരു നടവഴി. അതിനടുത്തായി ഒരു വലിയ പ്ലാവ്‌. കഴിഞ്ഞ വേനലിലെ കൊടും വെയിലില്‍ കൊഴിഞ്ഞ ഇലകള്‍ ഇനിയും കിളിര്‍ത്ത്‌ തുടങ്ങിയിട്ടില്ല.

സൈക്കിളും തള്ളി വഴിയിലെ വെള്ളത്തിലൂടെ കാലുകള്‍ വലിച്ചു വച്ചു നടന്നു. വെള്ളത്തിലുള്ള ചപ്പുചവറുകള്‍ ചെരിപ്പിനിടയില്‍ തടയുന്നുണ്ട്‌. എന്നാലും എത്രയും പെട്ടന്ന് ഇവിടം കഴിഞ്ഞു കിട്ടാന്‍ വേണ്ടി കാലുകള്‍ വലിച്ചു വച്ചു നടക്കുകയാണ്‌. കൂട്ടുകാരന്‍ അവന്റെ വീടെത്തിയപ്പോള്‍ ഞാന്‍ ഒറ്റക്കായി. അവന്റടുത്തുന്നു ആ ടോര്‍ച്‌ വാങ്ങാമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ. ഈ പറമ്പുകഴിഞ്ഞു കിട്ടിയാല്‍ രക്ഷപ്പെട്ടു. വീട്‌ അടുത്തു തന്നെയാണ്‌.

പെട്ടെന്ന് എനിക്കൊരു തോന്നല്‍. ഞാന്‍ നടക്കുന്ന ശബ്ദമല്ലാതെ വെള്ളത്തില്‍ മറ്റൊരു ശബ്ദം കേള്‍ക്കുന്നുണ്ടോ? പെട്ടെന്ന് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു വലിയ പാമ്പ്‌ എന്റെ നേരെ ഇഴഞ്ഞിഴഞ്ഞു വരുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത്‌ ഓടാനാഞ്ഞു. പക്ഷെ എന്റെ കാലുകള്‍ ചലിക്കുന്നില്ല. ഞാന്‍ നിന്നിടത്തു തന്നെ നിന്ന് തിരിയുന്നു. ഒരടിപോലും മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. ഓടാനുള്ള ഊക്കം കൂട്ടുന്നതനുസരിച്ച്‌ തിരിയലിന്റെ ശക്തിയും കൂടികൂടി വന്നു. പാമ്പ്‌ എന്റെ അടുത്ത്‌ എത്തിതുടങ്ങി. കുറെ നേരത്തെ ശ്രമത്തിനുശേഷം ഞാന്‍ വെള്ളത്തില്‍ നിന്നൊരുവിധം കരയിലെത്തി. സൈക്കിളില്‍ കയറാനോ ചവിട്ടാനോ പറ്റുന്നില്ല. പാമ്പ്‌ പിന്നാലെ വരുന്നുണ്ട്‌. ഓടിയില്ലെങ്കിലും വേണ്ട പതുക്കെയെങ്കിലും നടക്കാമെന്നു കരുതി നടന്നു. അല്‍പം ചെന്നപ്പോള്‍ തെങ്ങോലയില്‍നിന്നൂര്‍ന്നുവീണ മറ്റൊരു പാമ്പ്‌ എന്റെ കൈകളിലൂടെ സൈക്കില്‍ ഹാന്‍ഡിലില്‍ ചുറ്റി കിടന്നു. സൈക്കിള്‍ തള്ളി മാറ്റിയിട്ട്‌ ഞാന്‍ അവിടുന്നും ഓടി.

അയല്‍പക്കത്തെ സത്യന്റെ വീട്ടിലെ ടോമി, ഇന്നു കാലത്തു വരെ ഞങ്ങള്‍ നല്ല സൌഹൃദത്തിലായിരുന്നു, എന്റെ ഈ ഓട്ടവും വരവും കണ്ട്‌, എന്റെ പിന്നാലെ കുരച്ചുകൊണ്ടോടിവന്നു. കൂടെ വേറെ നാലഞ്ച്‌ നായ്ക്കളും. പ്രാണന്‍ കിട്ടിയാല്‍ മതിയെന്ന മട്ടിലെ ഓട്ടം നിര്‍ത്തിയത്‌ എന്റെ റൂമിന്റെ ജനാലക്കു പിറകില്‍. എന്റെ ശ്വാസൊഛാസം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഹൃദയമിടിപ്പ്‌ കൂടി കൂടി വരുന്നു.

ജനല്‍പാളിയുടെ ഇടയിലൂടെ എന്റെ ശര്‍ട്ടിന്റെ ഒരറ്റം കാണുന്നു. ഞാന്‍ അതു പതുക്കെ പിടിച്ചു വലിച്ചു. ജനല്‍ തുറന്ന് കുപ്പായം കയ്യിലായി. അതോടൊപ്പം അവിടെനിന്നൊരുകൂട്ടം തവളകള്‍ എന്റെ നേരെ ചാടി. തവളകള്‍ ശരീരത്തില്‍ പറ്റാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ഞാന്‍ കാലുതെറ്റി മലര്‍ന്നടിച്ചു വീണു. മന്‍ഢൂകങ്ങള്‍ എന്റെ മണ്ടയില്‍ ടപ്പാംകുത്ത്‌ നടത്തി. എന്റെ ഹൃദയമിടിപ്പു നിന്ന പോലെ തോന്നി. ഞാന്‍ ശക്തിയായി കിതച്ചു കൊണ്ടിരുന്നു.

"ടാ സുല്ലേ ടാ സുല്ലേ എന്തു പറ്റ്യേഡാ..." കൂടെ കിടന്നുറങ്ങിയിരുന്ന സക്രുവിന്റെ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. അപ്പോഴും ഞാന്‍ കിതച്ചുകൊണ്ടേയിരുന്നു.

ഇന്നലെ രാത്രി നടന്ന ആ ഭീകരസംഭവം കറന്റടിച്ചപോലെ എന്റെ തലയിലൂടെ മിന്നിമാഞ്ഞു.

(ഭാഗം രണ്ട്)

"ചെക്ക്‌"

കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സക്രു ജയിച്ചൊരു കളി അവസാനിച്ചു. ഇങ്ങനെയെങ്കിലും അവസാനിച്ചതില്‍ ആശ്വാസംതോന്നി. രണ്ടരമണിക്കൂറായി ഇരിക്കുന്നു ഒരു ബോര്‍ഡ്‌ കളിക്കാന്‍. വീട്ടില്‍ ചട്ടിക്കെണ്ണം കൊടുത്തിട്ടുണ്ടെങ്കിലും കഴിക്കാന്‍ വീട്ടിലെത്തേണ്ടെ?. ഏകദേശം രാത്രി പത്ത്‌ പത്തര മണിയായിക്കാണും. നാട്ടിലെല്ലാവരും കൂര്‍ക്കംവലിചുറങ്ങാന്‍ തക്കംപാര്‍ത്തിരിക്കുന്ന നേരം. ബദര്‍ പള്ളിയിലെ പുറത്തുകൂട്ടിയിട്ട പൂഴിമണലില്‍ ഇശാ നമസ്കാരം കഴിഞ്ഞ്‌ ഇരുന്നതാണ്‌ ഞാനും ജബ്ബാറും സക്രുവും. ഇനി ജബ്ബാറിനെ അവന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കണം.

ബള്‍ബ്‌ ഫ്യൂസായ സൈക്കിള്‍ ഡയനമോയില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി എവിടെപ്പോകുന്നു എന്ന എന്റെ പത്താംക്ലാസ്സ്‌ ബുദ്ധിയുടെ ചോദ്യത്തിനു മുന്നില്‍ കണ്‍ഫ്യൂസായ ബുദ്ധിയുമായി ഉത്തരം കിട്ടാതെ കുഴങ്ങുകയാണ്‌ ജബ്ബാര്‍.

അവനെ അവന്റെ വീട്ടില്‍ വിട്ട്‌, ഞങ്ങള്‍ രണ്ടുപേരും വീട്ടിലേക്ക്‌ പോകുന്ന വഴി. വഴിയെന്നു പറയുമ്പോള്‍ ഒരു മൂന്നടി ഇടവഴി. പിന്നെ പാടവരമ്പത്തൂടെ കുറച്ചു ചെന്നാല്‍ കൈതക്കാടിനിടയിലൂടെ ഒരു വലിയ പറമ്പില്‍ കയറാം അതിലെ കുറെയേറെ പോയാല്‍ അപ്പുറത്തെ റോഡിലെത്താം. റോഡിന്റെ അപ്പുറമെത്തണം വീടെത്താന്‍.

അടുത്തുള്ള നായന്മാരുടെയാണ്‌ ഈ വലിയ പറമ്പ്‌. ഇതു ഭാഗിചും ഭാഗിക്കാതെയും തര്‍ക്കിചും തര്‍ക്കിക്കാതെയും അങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്‌ കാലശ്യായി. ആര്‍ക്കും ഭാഗം ശരിക്കു ലഭിക്കാത്തതിനാല്‍ പേരിനൊരു വീടു പോലുമില്ല ആഭാഗത്ത്‌. ആയകാലത്ത്‌ ഏതോ നായരു കൂടുകെട്ടാന്‍ കെട്ടിയ ഇടിഞ്ഞു പൊളിഞ്ഞ ഒരു തറയുടെ അവശിഷ്ടം അവിടെയുണ്ട്‌. അതിനെ ചുറ്റിപറ്റി വളര്‍ന്നു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയും പൊന്തക്കാടുകളും. ഇടക്കിടെ കുറെ കശുമാവുകളും നല്ലമാവുകളും, തലപോയതും പോകാനായതുമായ തെങ്ങുകളും. ഇവിടം ഇപ്പോള്‍ പാമ്പ്‌, ചേമ്പ്‌, തേരട്ട, പഴുതാര, തേള്‍ മുതലായവയുടെ വിഹാര കേന്ദ്രമാണ്‌. നാട്ടിലുള്ള എല്ലാ തെണ്ടിപട്ടിപ്രജകളും കൂട്ടുകൂടുന്നതും കൂടിനിന്ന്‌ ഓലിയിടുന്നതും ഇവിടെതന്നെ. നാട്ടുകാരെല്ലാം വടക്കേപറമ്പെന്നു പറയുന്ന ഞങ്ങളുടെ വീടിന്റെ കിഴക്കെ പറമ്പ്‌.

ഞങ്ങള്‍, ധൈര്യം ഒന്നു ബെല്‍റ്റിട്ടു മുറുക്കാന്‍ വേണ്ടി, ഉറക്കെ പാട്ടുപാടികൊണ്ടാണ്‌ (നിലവിളിപോലെ) ഈ വഴിക്ക്‌ വരാറ്‌. ഇടക്ക്‌ കൂമന്റെയും കുത്തിച്ചൂളാന്റെയും ശബ്ദാനുകരണവും നടത്താറുണ്ട്‌. ഞങ്ങളുടെ പ്രകടനം ഇഷ്ടപെട്ടെന്നറിയിക്കാനായി, അവിടെയുള്ളപട്ടിപ്രജകള്‍, ഞങ്ങള്‍ക്ക്‌ കൂകലില്‍ സപ്പോര്‍ട്ടും തരാറുണ്ട്‌. ഈ പ്രദേശം എങ്ങനെയെങ്കിലും ഒന്നു കടന്നു കിട്ടെണ്ടെ? അങ്ങനെ ഏകദേശം പകുതിവഴി പിന്നിട്ടു കാണും. വഴിയില്‍ അതാകിടക്കുന്നു ഒരു 'അനിയത്തി അന്നാകോണ്ട'. സാമാന്യം ആറേഴടി നീളം കാണും. പാമ്പിന്റെ പിന്നാലെ വല്യ ഗവേഷണത്തിനൊന്നും പോകാത്തതിനാല്‍, ഏതാണ്‌ ജനുസെന്നൊന്നും ചോദിച്ചുകളയരുത്‌. എല്ലാം കോണ്ട തന്നെ, കടിച്ചാല്‍ മരിക്കും മരിച്ചില്ലേല്‍ ഭാഗ്യം. അത്രെം അറിയാം.

കോണ്ട കണ്ടതേ ഞങ്ങള്‍ രണ്ടുപേരും ശിലയില്‍ കൊത്തിവച്ച കവിതയായ്‌ മാറി. ഈ ശിലയാമഹല്യന്മാരെ ചവിട്ടിഞ്ഞെരിച്ചുണര്‍ത്താന്‍ ഇനിയേതു ദേവന്‍ വരും? ഇനിയെന്തു കുന്തം ചെയ്യും? കയ്യിലാണേല്‍ ഒരു കുന്തവുമില്ല. ആകെയുള്ളതോ ഒരു മഞ്ഞ നിറത്തിലുള്ള ഞെക്കുവിളക്ക്‌, മൂന്ന്‌ വോള്‍ട്ട്‌ സാനിയൊ ടോര്‍ച്‌. അനിയത്തികോണ്ട ഞങ്ങളെ നല്ലവണ്ണം നോക്കി, നീളം വണ്ണം നിറം എല്ലാം അതു കൂടാതെ കാലിന്മേല്‍ കൊത്താന്‍ പറ്റിയ ഒരു സീറോ പോയിന്റ്‌ പ്രത്യേകം കണ്ടുവെക്കുകയും ചെയ്ത്‌ അനങ്ങാതെ കിടന്നു. ഞങ്ങള്‍ പാമ്പിനെ നോക്കികൊണ്ടേയിരിക്കുവാണ്‌, ഭംഗി കാണാനല്ല, പേടികൊണ്ടാണേയ്‌ കോണ്ടി എവിടേക്ക്യാ നീങ്ങുന്നതെന്നറിയണമല്ലൊ. ആരുടെ കാലാണ്‌ കൊത്താന്‍ സെലെക്റ്റ്‌ ചെയ്തതെന്നും ഇതുവരെ പ്രഖ്യാഭിച്ചിട്ടില്ല. ഹരികൃഷ്ണന്‍സിലെ മീരയെപ്പോലെ ഈ കോണ്ടി ഇനിയെപ്പോഴണവൊ ഇല പൊട്ടിച്ച്‌ ടോസ്‌ ചെയ്യുന്നത്‌.

"നമുക്കിതിനെ കൊല്ലണം" സക്രു പറഞ്ഞു.

"അതിനിവിടെ വടിയൊന്നുമില്ലല്ലൊ തല്ലികൊല്ലാന്‍" രാത്രിയല്ലെ പാമ്പിനെ കൊല്ലാന്‍ കണ്ടനേരം, അതിനെങ്ങാന്‍ തിരിച്ചൊന്നു തരാന്‍ തോന്നിയാലോ? തീര്‍ന്നില്ലെ എല്ലാം. കൊല്ലണംപോലും."വടിയെല്ലാം ഞാന്‍ കൊണ്ടുവരാം" സക്രുവിന്‌ പാമ്പിനെ കൊല്ലാനുള്ള ജ്വരം കേറിയെന്നു തോന്നുന്നു. ഇവന്‍ വടികൊണ്ടുവരാന്‍ പോകുമ്പോള്‍ ഞാന്‍ എവിടെപോകും? പാമ്പ്‌ എവിടെപോകും? പിന്നെ കൃത്യനിര്‍വ്വഹണത്തിനായി മൂന്നുപേരും എങ്ങനെ ഒത്തു കൂടും?. യാതൊരു പ്ലാന്നിങ്ങുമില്ലാതെ ഞാന്‍ വടികൊണ്ടുവരാം എന്നു പറഞ്ഞാലെങ്ങനെ? അറ്റ്‌ലീസ്റ്റ്‌ പാമ്പിനെങ്കിലും ഒരു ഇന്‍വിറ്റേഷന്‍ കൊടുക്കേണ്ടെ? അഞ്ചു മിനിറ്റിനകം ഞങ്ങള്‍ നിന്നെ സ്വര്‍ഗ്ഗം കാണിക്കാനയി തിരിച്ചു വരാം. ഇവിടെ തന്നെ കാണണേ എന്നെല്ലാം. ഞാന്‍ ആകെ ആശയകുഴപ്പത്തിലായി.

"അപ്പോഴേക്കും പാമ്പ്‌ അതിന്റെ കാര്യൊം കഴിച്ച്‌ സ്ഥലം വിടും" ഞാന്‍ പറഞ്ഞു.

"അതിനൊരു സൂത്രമുണ്ട്‌. നീ ടോര്‍ച്ചിന്റെ ലൈറ്റ്‌ ഇതുപോലെതന്നെ നേരെ പാമ്പിന്റെ കണ്ണിലേക്കടിച്ചു പിടിക്കുക. പാമ്പിന്റെ കണ്ണു മഞ്ഞളിക്കും. അനക്കാതെ കെടുത്താതെ പിടിച്ചോണം. അല്ലേല്‍ പാമ്പ്‌ നിന്റെ കാലില്‍ കാണും." ഇതു പറഞ്ഞു അവന്‍ നടന്നു നീങ്ങി.

ഞാന്‍ എന്റെ സകലധൈര്യവും സംഭരിച്ച്‌, പാമ്പിനു നേരെ ഞെക്കു വിളക്കിന്റെ വെളിച്ചം തെളിച്ച്‌ നിന്നു. വിറക്കുന്ന പാദങ്ങളോടെ, വിങ്ങുന്ന ഹൃദയത്തോടെ, വരളുന്ന തൊണ്ടയോടെ. ഞാനും ഒരു പാമ്പും മുഖാമുഖം നില്‍ക്കുന്നു. അവളാണെങ്കിലോ കണ്ണു മഞ്ഞളിച്ച്‌, നമ്രശിരസ്കയായി, മണലില്‍ തലയും തല്ലി കിടക്കുന്നു. ജീവിതത്തിലാദ്യമായാണ്‌ ഇങ്ങനെയൊരാളുമായി അഭിമുഖം നടത്തുന്നത്‌. വീട്ടിലുള്ള പശു, ആട്‌, പൂച്ച എന്നീ ജീവികളെ അഭിമുഖം ചെയ്തിട്ടുണ്ടെന്നതൊഴിച്ചാല്‍ പിന്നെയങ്ങനെയൊന്നും ഉണ്ടായിട്ടേയില്ല. അഭിമുഖം ചെയ്യുമ്പോള്‍ വേറെ വല്ല കോണ്ടമാരൊ കോണ്ടിമാരോ മുഖം കാണിക്കാന്‍ അപ്‌ളിക്കേഷനും കൊണ്ടുവരുമൊ? അതോര്‍ത്തപ്പോള്‍ ശരീരത്തിലൂടെ ഒരു തണുപ്പന്‍ കടന്നുപോയി. ഓരോന്നുചിന്തിച്ച്‌ നിമിഷങ്ങളും‍ കടന്നു പോയി. അഭിമുഖം നീണ്ടുപോകുന്നു. അവനെവിടെപ്പോയി എന്നെ തനിച്ചാക്കിയിട്ട്‌? ഇപ്പോള്‍ ഒരു നാലഞ്ച്‌ മിനിട്ടായിക്കാണും.

"ടാ നീയെവിടാ"

"ഇപ്പൊവരാ..." അവന്

‍ഇതിനിടയില്‍ സക്രു ഏതോ ഒരു ശീമകൊന്നകണ്ടുപിടിച്ച്‌ അതിന്റെ കയ്യിലൊതുങ്ങാവുന്ന ഒരു കൊമ്പൊടിച്ചു. തേങ്ങയെറിഞ്ഞുടക്കുന്നപോലെ 7.1 ഡോള്‍ബി ഡിജിറ്റല്‍ 'ഠേ...' സൌണ്ടില്‍. അകലെ നിന്നുള്ള ഈ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടി. എന്റെ കൈകള്‍ കിടുങ്ങി. ടോര്‍ചിന്റെ വെളിച്ചം തെറ്റി. അവസരം കാത്തിരുന്ന പാമ്പും തെറ്റി. നമ്രമുഖി മുഖമുയര്‍ത്തി എന്നോടടുക്കുന്നു. എന്തണിവളുടെ ഭാവം? ഒരുപിടിയുംകിട്ടുന്നില്ല. എനിക്കാണേല്‍, നട്ടുച്ചക്ക്‌ ടാറിട്ട റോഡിലെ ഉരുകികിടക്കുന്ന ടാറില്‍ ചവിട്ടിയപോലെ, കാലൊന്നനക്കാന്‍ വയ്യ. അതവിടെ ഫിറ്റായിപ്പോയ്‌. ടോര്‍ച്ചിന്റെ ലൈറ്റ്‌ വീണ്ടും കോണ്ടിത്തലയിലാക്കാനുള്ള ശ്രമം കുറച്ചു കഴിഞ്ഞപ്പോള്‍ വിജയം കണ്ടു. ഞാനാരാ മോന്‍? പിന്നെയും സര്‍പിണി‍ മഞ്ഞള്‍കണ്ണിയായി. സര്‍പ്പിണി നിന്നു. നമ്രശിരസ്കയായി.

"ടാ വാ" എന്റെ മോങ്ങല്‍ തുടര്‍ന്നു.

"ദേവരുന്നു...." അവന്‍ അടുത്തെത്തിയെന്ന്‌ തോന്നുന്നു.

റബ്ബേ ദേ ടോര്‍ച്ച്‌ കണ്ണുചിമ്മാന്‍ തുടങ്ങുന്നു. ബാറ്ററിയിലെ ചാര്‍ജ്‌ വറ്റുന്നു. ഇനി എങ്ങനെ പാമ്പിന്റെ കണ്ണില്‍ മഞ്ഞളടിക്കും? അതിനു മുമ്പ്‌ പാമ്പ്‌ എന്നെ നീലനടിക്കുമോ. അപ്പോഴേക്കും സക്രു തിരിച്ചെത്തി. സമാധാനമായി.

സക്രു പാമ്പിനടുത്തേക്കടിവെച്ചടുത്തു. വടി തലക്കുമീതെ പൊക്കിപിടിച്ച്‌ രണ്ടുകാലും അകത്തി വച്ച്‌ അല്‍പം കുനിഞ്ഞു നിന്നു. എന്നിട്ട്‌ അവന്റെയൊരു ചോദ്യം.

"ബിസ്മെ്യ‍ല്ലണോഡാ" എന്നിട്ടൊരു ചിരിയും. ഇവിടെ വിളക്കിന്റെ കാറ്റുപോകാറായിരിക്കുന്നു. പാമ്പിന്റെ മഞ്ഞള്‍ തീരാറായിരിക്കുന്നു. നൂറു മീറ്റര്‍ ഓട്ടത്തിനു കചകെട്ടിയപോലെ പാമ്പ്‌ മഞ്ഞപ്പ്‌ വിടാന്‍ കാത്തു നില്‍ക്കുന്നു. വേഗം ചെയ്യാനുള്ളത്‌ ചെയ്യാതെ കിന്നരിക്കാന്‍ നില്‍ക്കുന്നു അതിനിടയില്‍.

"നീ എന്തേലും ചെയ്യ്‌" ഞാന്‍ അക്ഷമനായി.

"യാ ശൈഖ്‌ യാ മുഹിയദ്ദീന്‍" എന്ന്‌ പറഞ്ഞ്‌ വടി ഒന്നുതാണു. 'ഠേ...' വീണ്ടും ദിഗന്തങ്ങള്‍ മുഴക്കുന്ന ശബ്ദം. അടികിട്ടിയപാമ്പിന്റെ മഞ്ഞപ്പ്‌ മാറിയെന്ന് സര്‍പ്പന്റെ അടുത്ത അടവ്‌ കണ്ടപ്പോള്‍ മനസ്സിലായി. ഇപ്പോള്‍ മഞ്ഞപ്പുമാറി ആകാശത്തില്‍ നക്ഷത്രങ്ങല്‍ തെളിഞ്ഞു കാണും. എന്നാലും അടുത്ത കുതിപ്പിന്‌ പാമ്പ്‌ എന്റെ കാലിനടുത്തെത്തി. ഷോക്കടി കിട്ടിയപോലെ ഞാന്‍ മുകളിലേക്കെറിയപ്പെട്ടു. വായുവില്‍ ഒരര്‍ദ്ധ നിമിഷം. അതാപോണൂ ഞാന്‍ താഴോട്ട്‌. വന്നു നേരെ ലാന്റ്‌ ചെയ്തത്‌ വലതുകാല്‍ പാമ്പിന്റെ തലയില്‍ ചവിട്ടികൊണ്ട്‌. ചതഞ്ഞ പാമ്പിന്‍ തല ഉപേക്ഷിച്ച്‌ അടുത്ത ചാട്ടവും അപ്പോള്‍ തന്നെ സംഭവിച്ചു. വാലുമാത്രം ഇളക്കുന്ന സര്‍പ്പന്റെ ബാക്കി കഥ സക്രു വടിതല്ലു നടത്തി തീര്‍ത്തു. അതിനുശേഷം വടികൊണ്ട്‌ കോരി എടുത്ത്‌ അടുത്ത പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു. തിരികെക്കിട്ടിയ ജീവനും കൊണ്ട്‌ രണ്ടുപേരും കിട്ടാവുന്ന സ്പീഡില്‍ അവിടം കാലിയാക്കി.

ശുഭം അല്ല അശുഭം.

Sunday, December 03, 2006

കാളിയമര്‍ദ്ദനം (ഒന്നാം ഭാഗം)

എങ്ങും കുറ്റാകൂരിരുട്ട്‌. സമയം പാതിരാത്രി കഴിഞ്ഞുകാണും. ചീവീടുകളുടെ ശബ്ദവും അതിനു കൂട്ടിന്നായി തവളകളുടെ പേക്കൊം പേക്കൊം കരച്ചിലും. അകലെയെവിടെയോ ശ്വാന സംഗം അവരുടെ ഗാനമേള പൊടിപൊടിക്കുന്നു. ഒരു വിജനമായ പ്രദേശത്തു കൂടെ വീട്ടിലേക്കുള്ള യാത്രയിലാണ്‌ ഞാന്‍. പകലുപെയ്ത മഴയുടെ കാരുണ്യം കൊണ്ട്‌ കരകവിഞ്ഞ കുളം, വഴിയിലേക്കും പറമ്പിലേക്കും കവിഞ്ഞ്‌, പരന്നു കിടക്കുന്നു. നാട്ടുകാര്‍ നടന്ന് നടന്നുണ്ടാക്കിയ ഒരു നടവഴി. അതിനടുത്തായി ഒരു വലിയ പ്ലാവ്‌. കഴിഞ്ഞ വേനലിലെ കൊടും വെയിലില്‍ കൊഴിഞ്ഞ ഇലകള്‍ ഇനിയും കിളിര്‍ത്ത്‌ തുടങ്ങിയിട്ടില്ല.

സൈക്കിളും തള്ളി വഴിയിലെ വെള്ളത്തിലൂടെ കാലുകള്‍ വലിച്ചു വച്ചു നടന്നു. വെള്ളത്തിലുള്ള ചപ്പുചവറുകള്‍ ചെരിപ്പിനിടയില്‍ തടയുന്നുണ്ട്‌. എന്നാലും എത്രയും പെട്ടന്ന് ഇവിടം കഴിഞ്ഞു കിട്ടാന്‍ വേണ്ടി കാലുകള്‍ വലിച്ചു വച്ചു നടക്കുകയാണ്‌. കൂട്ടുകാരന്‍ അവന്റെ വീടെത്തിയപ്പോള്‍ ഞാന്‍ ഒറ്റക്കായി. അവന്റടുത്തുന്നു ആ ടോര്‍ച്‌ വാങ്ങാമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ. ഈ പറമ്പുകഴിഞ്ഞു കിട്ടിയാല്‍ രക്ഷപ്പെട്ടു. വീട്‌ അടുത്തു തന്നെയാണ്‌.

പെട്ടെന്ന് എനിക്കൊരു തോന്നല്‍. ഞാന്‍ നടക്കുന്ന ശബ്ദമല്ലാതെ വെള്ളത്തില്‍ മറ്റൊരു ശബ്ദം കേള്‍ക്കുന്നുണ്ടോ? പെട്ടെന്ന് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു വലിയ പാമ്പ്‌ എന്റെ നേരെ ഇഴഞ്ഞിഴഞ്ഞു വരുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത്‌ ഓടാനാഞ്ഞു. പക്ഷെ എന്റെ കാലുകള്‍ ചലിക്കുന്നില്ല. ഞാന്‍ നിന്നിടത്തു തന്നെ നിന്ന് തിരിയുന്നു. ഒരടിപോലും മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. ഓടാനുള്ള ഊക്കം കൂട്ടുന്നതനുസരിച്ച്‌ തിരിയലിന്റെ ശക്തിയും കൂടികൂടി വന്നു. പാമ്പ്‌ എന്റെ അടുത്ത്‌ എത്തിതുടങ്ങി. കുറെ നേരത്തെ ശ്രമത്തിനുശേഷം ഞാന്‍ വെള്ളത്തില്‍ നിന്നൊരുവിധം കരയിലെത്തി. സൈക്കിളില്‍ കയറാനോ ചവിട്ടാനോ പറ്റുന്നില്ല. പാമ്പ്‌ പിന്നാലെ വരുന്നുണ്ട്‌. ഓടിയില്ലെങ്കിലും വേണ്ട പതുക്കെയെങ്കിലും നടക്കാമെന്നു കരുതി നടന്നു. അല്‍പം ചെന്നപ്പോള്‍ തെങ്ങോലയില്‍നിന്നൂര്‍ന്നുവീണ മറ്റൊരു പാമ്പ്‌ എന്റെ കൈകളിലൂടെ സൈക്കില്‍ ഹാന്‍ഡിലില്‍ ചുറ്റി കിടന്നു. സൈക്കിള്‍ തള്ളി മാറ്റിയിട്ട്‌ ഞാന്‍ അവിടുന്നും ഓടി.

അയല്‍പക്കത്തെ സത്യന്റെ വീട്ടിലെ ടോമി, ഇന്നു കാലത്തു വരെ ഞങ്ങള്‍ നല്ല സൌഹൃദത്തിലായിരുന്നു, എന്റെ ഈ ഓട്ടവും വരവും കണ്ട്‌, എന്റെ പിന്നാലെ കുരച്ചുകൊണ്ടോടിവന്നു. കൂടെ വേറെ നാലഞ്ച്‌ നായ്ക്കളും. പ്രാണന്‍ കിട്ടിയാല്‍ മതിയെന്ന മട്ടിലെ ഓട്ടം നിര്‍ത്തിയത്‌ എന്റെ റൂമിന്റെ ജനാലക്കു പിറകില്‍. എന്റെ ശ്വാസൊഛാസം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഹൃദയമിടിപ്പ്‌ കൂടി കൂടി വരുന്നു.

ജനല്‍പാളിയുടെ ഇടയിലൂടെ എന്റെ ശര്‍ട്ടിന്റെ ഒരറ്റം കാണുന്നു. ഞാന്‍ അതു പതുക്കെ പിടിച്ചു വലിച്ചു. ജനല്‍ തുറന്ന് കുപ്പായം കയ്യിലായി. അതോടൊപ്പം അവിടെനിന്നൊരുകൂട്ടം തവളകള്‍ എന്റെ നേരെ ചാടി. തവളകള്‍ ശരീരത്തില്‍ പറ്റാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ഞാന്‍ കാലുതെറ്റി മലര്‍ന്നടിച്ചു വീണു. മന്‍ഢൂകങ്ങള്‍ എന്റെ മണ്ടയില്‍ ടപ്പാംകുത്ത്‌ നടത്തി. എന്റെ ഹൃദയമിടിപ്പു നിന്ന പോലെ തോന്നി. ഞാന്‍ ശക്തിയായി കിതച്ചു കൊണ്ടിരുന്നു.

"ടാ സുല്ലേ ടാ സുല്ലേ എന്തു പറ്റ്യേഡാ..." കൂടെ കിടന്നുറങ്ങിയിരുന്ന സക്രുവിന്റെ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. അപ്പോഴും ഞാന്‍ കിതച്ചുകൊണ്ടേയിരുന്നു.

ഇന്നലെ രാത്രി നടന്ന ആ ഭീകരസംഭവം കറന്റടിച്ചപോലെ എന്റെ തലയിലൂടെ മിന്നിമാഞ്ഞു.

(തുടരും)

Wednesday, November 22, 2006

വരിക്കപ്ലാവ്‌

വരിക്കപ്ലാവ്‌, അതു ഞങ്ങളുടെ കുടുംബവൃക്ഷമാണ്‌. അതൊരു കുടുംബവൃക്ഷമാകുന്ന്തെങ്ങനെ? പറയാം. കുടുംബവൃക്ഷമോ അങ്ങനെയൊന്നുണ്ടൊ എന്നു സംശയം തോന്നിയേക്കാം. എന്നാല്‍ അങ്ങനെയൊന്നുണ്ട്‌. ആര്‍ക്കില്ലെ‍ങ്കിലും ഞങ്ങള്‍ക്കുണ്ട്‌. കുടുംബ ഡോക്ടര്‍ പോലെ, കുടുംബാശുപത്രിപോലെ, കുടുംബകൂട്ടുകാരന്‍ പോലെ (ഈ ആംഗലേയം മലയാളീകരിക്കുമ്പോള്‍ ഒന്നും തിരിയാത്ത പോലെ) ഞങ്ങള്‍ക്കൊരു കുടുംബവൃക്ഷം. അതൊരു വരിക്കപ്ലാവ്‌.

വളര്‍ന്നു പന്തലിച്ച്‌ വലിയ വലിയ ചില്ലകളും അതിനെ പിന്തുടര്‍ന്നുള്ള ചിന്ന ചിന്ന ചില്ലകളും, കാറ്റുള്ളപ്പോഴും ഇല്ലാത്തപ്പോഴും കലപിലകൂട്ടുന്ന ഇലകളും ഉള്ള അരയാലോ പേരാലോ പോലെ ഒരു വടവൃക്ഷ മൊന്നുമല്ല ഞങ്ങളുടെ ഈ പ്ലാവ്‌. ഇതൊരു കൊച്ചുമരം. ഏകദേശം പത്തു പന്ത്രണ്ട്‌ വയസ്സ്‌ പ്രായം.

സഹോദരിയുടെ ഭര്‍ത്തൃഗൃഹത്തിന്റെ മുറ്റത്തുണ്ടൊരു പ്ലാവ്‌. അവരുടെ വീടിന്റെ ചവിട്ടുകല്ലുകള്‍ അവസാനിക്കുന്നിടത്ത്‌ നില്‍ക്കുന്നു ഈ ഭീമന്‍ പ്ലാവ്‌. വീടിന്റെ ടെറസ്സില്‍ കയറിയാല്‍ ചക്കയില്‍ തൊടാവുന്ന വിധം കായ്ചു നില്‍കുന്ന ഇവന്‍ ഒരു കാഴ്ച തന്നെയാണ്‌. ഒരിക്കല്‍ എന്റെ ഉപ്പ അവരുടെ വീട്ടില്‍ വച്ച്‌ ഈ പ്ലവിന്റെ ചക്ക കഴിക്കാനിടയായി. ആ മരത്തില്‍ കായ്ചതാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ഉപ്പാക്കും ഒരു മോഹം, നമ്മുടെ വീട്ടുമുറ്റത്തും വേണം ഒരു പ്ലാവ്‌. കിഴക്കെമുറ്റത്തിന്റെ തെക്കേ കോടിയില്‍ കായ്ചു നില്‍കുന്ന ഒരു പ്ലാവ്‌ ഉപ്പയുടെ സ്വപ്നമായതങ്ങനെ.

വാടാനപ്പള്ളിയില്‍ നിന്ന് ഉപ്പ വാങ്ങികൊണ്ടുവരുന്ന ചക്കകള്‍ ഇപ്പോളെന്നോര്‍മ്മകളില്‍ മാത്രം. വേനല്‍കാലമായാല്‍ വീട്ടില്‍ എന്നും ചക്ക മണം തങ്ങി നില്‍ക്കും. ചക്ക കൊണ്ടു വന്നാല്‍, രാത്രിയില്‍, ഞങ്ങള്‍ എല്ലാവരും അതിനുചുറ്റും കൂടും. ഉമ്മ ഒരു ചെറിയ പാത്രത്തില്‍ വെളിച്ചെണ്ണയും ഒരു കത്തിയും പിന്നെ കുറച്ച്‌ ചകിരി ചീന്തിയതും അടുത്ത്‌ കരുതിയിരിക്കും. ഉമ്മയുടെ കയ്യില്‍ നിന്നു കത്തി വാങ്ങി ഉപ്പ ചക്ക കഷ്ണങ്ങളാക്കുന്നു. ഒരു പകുതി നാളേക്കും എടുത്തുവക്കും. പിന്നെ അതിന്റെ കൂണുകള്‍ അരിഞ്ഞു കളയും. അപ്പോള്‍ ഉമ്മ ചകിരികൊണ്ട്‌, ഉതിര്‍ന്നുവരുന്ന ചക്കപശ തുടച്ചു കളയും. എന്നിട്ട്‌ ഞങ്ങള്‍ക്കെല്ലാം കയ്യില്‍ പുരട്ടാന്‍ എണ്ണതരും. ചക്ക കഴിച്ചു കഴിഞ്ഞാല്‍ പിന്നെ വയറ്റില്‍ ഒരിഞ്ചു സ്ഥലം ബാക്കികാണില്ല. എന്നാലും രാത്രിഭക്ഷണം (ചോറ്‌) ഒഴിവാക്കാന്‍ പാടില്ല. അന്തിപഷ്ണികിടന്നാല്‍ ഒരു പ്രാവിന്റെ തൂക്കം കുറയുമെന്നാ പ്രമാണം. (അതേതുപ്രാവെന്നെനിക്കിതുവരെയറിയില്ല).

ഇങ്ങനെ വന്ന ഒരു ചക്കയിലെ കുരുവാണ്‌ ഇന്നു മുറ്റത്തു നില്‍ക്കുന്ന ഞങ്ങളുടെ വരിക്കപ്ലാവ്‌. മഴപെയ്തപ്പോള്‍ കുറെയേറെ പ്ലാവിന്‍ തൈകള്‍ മുറ്റത്തവിടെയിവിടെയായി മുളച്ചെങ്കിലും, നിലനിന്നതിവള്‍ മാത്രം. ഉപ്പയുടെ പ്രത്യേക പരിചരണം കൂടി ആയപ്പോള്‍ സംഗതി ഉഷാര്‍. ചെറുപ്പത്തില്‍ രണ്ടുമൂന്നിടം മാറിയെങ്കിലും, മൂന്നാം വര്‍ഷം മുതല്‍ ഇവള്‍ക്ക്‌ സ്വന്തമായൊരിടം കിട്ടി.

കടതുറക്കലും കടമൂടലും പലവുരു കഴിഞ്ഞുപോയി. അങ്ങനെ ഒരു വര്‍ഷം അവളും പുഷ്പിണിയായി. അങ്ങിങ്ങായി ചെറിയ ചെറിയ തിരികള്‍. അതില്‍ ഒന്നു വളര്‍ന്ന് ഒരിടത്തരം ചക്കയായി. കന്നിചക്കയുടെ വളര്‍ച്ചയന്വേഷണം കൂടാതെ ഞങ്ങളുടെ ഒരു ദിവസവും കടന്നു പോയിട്ടില്ല എന്നു തന്നെ പറയാം. ചക്ക മൂത്തു തുടുത്തു പഴുത്തു, കാക്കകൊത്തിയപ്പോള്‍ വെട്ടിയിറക്കി. ഉപ്പ വന്നപ്പോള്‍ അതെല്ലാര്‍ക്കും പങ്കുവച്ചു. എല്ലാം കൂടി ആകെ പതിനാല്‌ ചുളകള്‍ ഞങ്ങള്‍ക്ക്‌ ബാക്കി വന്ന ചക്കച്ചവിണി അപ്പുറത്ത്‌ പശുവിനും.

വരിക്കപ്ലാവ്‌, അതു ഞങ്ങളുടെ കുടുംബമരമാണ്‌.

ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ എന്റെ സ്നേഹനിധിയായ ഉപ്പക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ....

Sunday, November 19, 2006

വടം

സമീഹയുടെ സ്റ്റാറ്റസ്സ്‌ സന്ദേശം പോലെ, എഴുതാനായി പേനയെടുത്തു. അക്ഷരങ്ങളും വാക്കുകളും എവിടെപോയൊളിച്ചു. ഒന്നും എഴുതാനില്ല. കുട്ടമ്മേനോന്‍ പറയുന്നു സുല്‍ ഇനി എഴുത്തിനെ സീരിയസ്‌ ആയി കാണണമെന്ന്. സീരിയസ്‌ ആയി നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ എന്നെ തുറിച്ചു നോക്കി. എന്നാലും എന്തെങ്കിലും സീരിയസ്സ്‌ ആയത്‌ എഴുതണം. തകഴിയുടെ 'കയറി'നേക്കാള്‍ കെട്ടുറപ്പും സുന്ദരവുമായത്‌. അങ്ങനെ എഴുതാനുള്ളതിന്റെ പേരുകിട്ടി. 'വടം'.

കടലാസില്‍ 'വടം' എന്നെഴുതി ഞാന്‍ വാക്കുകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌ തുടര്‍ന്നു.

Sunday, November 12, 2006

സ്വര്‍ഗ്ഗത്തിലെ പുട്ട്

കിട്ടുണ്ണിമ്മാഷും കുട്ടമാഷും വല്യ ചങ്ങാതികളായിരുന്നു. അവര്‍ ഇന്നും ഇന്നലെയും തുടങ്ങിയ ചങ്ങാത്തമല്ല, കുഞ്ഞുനാളില്‍ മണ്ണുകൊണ്ട്‌ പുട്ട്‌ ചുട്ട്‌ തുടങ്ങിയതാണ്‌. കിട്ടുണ്ണിമാഷിനും കുട്ടമ്മാഷിനും പുട്ടെന്നു പറഞ്ഞാല്‍ ജീവനാണെന്നു ഞാന്‍ പറയാതെ തന്നെ ഈ ബൂലോകത്തുള്ള എല്ലാര്‍ക്കും അറിയാം.

എന്തിനു പറയുന്നു, അവരുടെ ജീവിതം ഇപ്പോള്‍ അപ്പാപ്പന്റെ വായിലെ പല്ലു പോലെ തൊണ്ണൂറിന്റെ പടിവാതിലില്‍ ആടിക്കളിക്കുന്നു. ആയിടെക്കാണ്‌ കിട്ടുണ്ണിമാഷ്‌ കിടപ്പിലായത്‌. ഇതു കണ്ട കുട്ടമ്മാഷിനോ സങ്കടം സഹിക്കാനായില്ല. കിട്ടുണ്ണി മാഷ്‌ മരണത്തെ മുഖാമുഖം കണ്ടുതുടങ്ങി. അപ്പോള്‍ കുട്ടമ്മാഷിനൊരു ആഗ്രഹം അതു കിട്ടുണ്ണിമാഷിനെ അറിയിച്ചു.

"കിട്ടുണ്ണിമാഷെ, സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടെ പുട്ടും കടലേം കിട്ടോന്നൊന്നറിയിക്കണം"

കിട്ടുണ്ണിമാഷ്‌ സമ്മതിച്ചു. കാര്യനിര്‍വഹണത്തിന്നായി കിട്ടാവുന്ന വേഗത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ കുതിച്ചു പാഞ്ഞു.

അടുത്ത ദിവസം രാത്രി, കിട്ടുണ്ണിമാഷ്‌ കുട്ടമ്മാഷിനെ കാണാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി. അവര്‍ തമ്മില്‍ ഇങ്ങനെയൊരു സംഭാഷണവും നടന്നു.

"കുട്ടമ്മാഷെ, രണ്ടു വിശേഷങ്ങല്‍ ഉണ്ട്‌." കിട്ടുണ്ണീഭൂതം മൊഴിഞ്ഞു.

"പറയു കേള്‍ക്കട്ടെ"

"ഞാന്‍ സ്വര്‍ഗ്ഗത്തില്‍ അന്വേഷിചു, അവിടെ കുഞ്ഞമ്മാന്റെ തട്ടുകടയില്‍ പുട്ട്‌ അവയ്‌ലബിള്‍ ആണ്‌".

"എന്താ രണ്ടാമത്തെ കാര്യൊം" കുട്ടമ്മാഷ്‌ ചോദിച്ചു.

"ഈ വരുന്ന ബുധനാഴ്ച സ്വര്‍ഗ്ഗത്തില്‍ നമ്മുക്കൊരുമിച്ചിരുന്നു പുട്ടു കഴിക്കാം. ഇതാണു രണ്ടാമത്തേത്‌"

ഇതു പറഞ്ഞു കുട്ടമ്മാഷിന്റെ ഉള്ളബോധവും കൊണ്ട്‌ കിട്ടുണ്ണി ഭൂതം അപ്രത്യക്ഷനായി.

Thursday, November 09, 2006

പാരെലെല്‍ പാര്‍ക്കിങ്ങ്

ദുബെയിലെ ട്രാഫിക്ക്‌. അതൊന്നു കാണേണ്ടതും അനുഭവിക്കേണ്ടതുമായ വിശേഷപ്പെട്ട ഒന്നാണ്‌. കാലത്ത്‌ സൂര്യന്‍ ലൈറ്റിടാന്‍ സ്വിച്ചില്‍ കൈ വെക്കും മുമ്പെ, പത്തു-പതിനഞ്ഞു കിലോമീറ്റര്‍ അപ്പുറത്തുള്ള ഷാര്‍ജയില്‍ നിന്നും പുറപ്പെട്ടാല്‍, ഏകദേശം ഒന്നേകാല്‍-ഒന്നര മണിക്കൂര്‍ കൊണ്ട്‌ ഇക്കരെ ദുബായിലെത്താം. കാറിന്റെയൊക്കെ ഒരു സ്പീഡെ. അതു കാല്‍കി നോക്കി തലപുണ്ണാക്കെണ്ട 10 കെ യം പി എച്‌.

ഇനി ഈ ഗുസ്തിയെല്ലാം കഴിഞ്ഞു ഓഫീസിനടുത്ത്‌ വല്ല കച്ചാ പാര്‍ക്കിങ്ങും (പക്കാ പാര്‍ക്കിങ്ങും ഫുള്‍, ടിക്കറ്റ്‌ എടുത്താലും) കിട്ടാനുണ്ടോ. അതും ഇല്ല. അങ്ങനെ തിരിഞ്ഞു തിരഞ്ഞു നടക്കുമ്പോളാണ്‌ അകലെ ഒരു കാറിന്റെ റിവേഴ്സ്‌ ലൈറ്റ്‌ എന്നെ നോക്കി ചിരിക്കുന്നു. ഏതായാലും ചിരിയല്ലെ വിടേണ്ടെന്നുകരുതി ഓടിക്കിതച്ചവിടെയെത്തി.

അവളൊരു സുന്ദരി ഫോര്‍ഡ്‌ ഫോക്കസ്‌ ആണ്‌. പാരെലെല്‍ പാര്‍കിങ്ങില്‍ കിടന്നു വട്ടം തിരിയുവാ അവള്‍(അല്ല മുന്നോട്ടും പിന്നോട്ടും നീങ്ങുന്നു). ഇവിടന്ന് എങ്ങനേലും രക്ഷപ്പെടേണ്ടെ. അവളെ മേക്കുന്നതാണെല്‍ ഒരു അമ്മാമ മദാമ്മയും.

അവള്‍ മുന്നോട്ടു പോകുമ്പോള്‍ മുന്നില്‍ കിടക്കുന്ന ലാന്റ്‌ ക്രുയിസര്‍ കുട്ടനൊരു മുത്തം, പിന്നിലേക്കു വരുമ്പോള്‍ അവിടെയുള്ള കിയ മോനും ഒരു മുത്തം. ഈ കിസ്സിംഗ്‌ പരിപാടി 4-5 തവണ തുടര്‍ന്നു. മുത്തം കൊടുത്ത്‌ ക്ഷീണിച്ചവശയായി അവള്‍ പതുക്കെ പാര്‍ക്കിങ്ങില്‍ നിന്ന് പുറത്തു വന്നു.

എന്റെ മര്യാദകൊണ്ട്‌ (അതൊ മര്യാദകേടൊ) ഈ മുത്തം കൊടുപ്പെല്ലാം കൊമ്പില്ലാത്ത സാക്ഷിയുടെ കണ്ണാല്‍ കണ്ടു എന്നു മാത്രമല്ല അത്‌ ലൈവ്‌ ആയി അവളുടെ മേയര്‍ക്ക്‌ (മേക്കുന്ന ആള്‍ക്ക്‌) സമ്പ്രേക്ഷിക്കുകയും ചെയ്തിരുന്നു.

പാരലല്‍ പാര്‍ക്കിങ്ങിന്റെ കുരുക്കില്‍നിന്ന് തടിയൂരിവന്ന അമ്മാമ മദാമ്മ ഈ ചെറുപ്പക്കാരനും ചുള്ളനും ഒരു പാര്‍ക്കിങ്ങിന്‌ ഇടം തേടി നടക്കുന്നവനുമായ എന്നെ നോക്കി തന്റെ വെള്ളതലമുടി ചുളിവുവീണ കൈകളാല്‍ മാടിയൊതിക്കൊണ്ട്‌, ആംഗലേയത്തില്‍ ഇങ്ങനെ മൊഴിഞ്ഞു. "ഇവള്‍ക്കീ ബമ്പറെല്ലാം പിന്നെയെന്തിനാ ഉണ്ടാക്കിവെച്ചിരിക്കുന്നേ. അതെല്ലാം ഇടക്കൊക്കെയൊന്ന്‌ ഉപയോഗിക്കേണ്ടെ?".

അന്തം വിട്ട്‌ കുന്തം വിഴുങ്ങിയ എന്നെ തനിച്ചാക്കി ഫോര്‍ഡ്‌ സുന്ദരിയും അമ്മാമ്മയും ട്രാഫിക്‌ ജാമിലേക്കു ലയിച്ചു ചേര്‍ന്നു. എന്റെ കൊറോള കുട്ടനും മുത്തം കിട്ടുമോ, അവന്‍ വഴിതെറ്റിപ്പോക്കുമൊ എന്ന ആശങ്കപ്പുറത്ത്‌, ഞാന്‍ പതുക്കെ പാരെലെല്‍ പാര്‍ക്കിങ്ങിലേക്കും.

Wednesday, November 08, 2006

മാലാഖ (കവിത)

എല്ലാം കഴിഞ്ഞെന്നു നിനച്ചൊരുനാള്‍,
ദുഖങ്ങളെന്നെന്‍ കൂട്ടുകാരായ്‌,
സന്തോഷങ്ങളോ എന്നെനോക്കി
പല്ലിളിക്കും പ്രേതങ്ങളായ്‌.

കൂരിരുള്‍ പടരുന്നൊരെന്‍ ജഗത്തിലേക്ക്‌
തകര്‍ന്നടിയുന്നൊരാ കയത്തിലേക്ക്‌
നിന്നെയയച്ചൊരെന്‍ ദൈവം
നിന്‍ കുഞ്ഞു ചിരാതിനാല്‍ എന്‍ തമസ്സകറ്റുവാന്‍

‍അവള്‍ വന്നെന്നിലേക്കൊരു മാലാഖയായ്‌
മിഴിനിറയുമ്പോള്‍ തലചായ്ക്കനൊരിടമായ്‌.
അഗാധഗര്‍ത്തങ്ങളില്‍ ഞാന്‍ പിടയുമ്പോള്‍,
കല്‍പടവുകളായ്‌ ആ കനിവിന്‍ സ്വരം.

ഞാനവള്‍ക്കാരുമല്ലാതിരുന്നിട്ടും അവള്‍,
എനിക്കേകീ നല്‍-പ്രതീക്ഷകള്‍.
അവള്‍ തൂകും മധുരമന്ദസ്മിതം
എന്‍ ഹൃത്തിലെന്നും തുറന്നൂ നല്‍-പാതകള്‍.

‍പടര്‍ന്നെലിവള്‍ മുല്ലവള്ളിപോല്‍
മുറുകെ പുണര്‍ന്നൂ ദയാ ഹസ്തങ്ങളാല്‍
‍അവളൊരു മാലാഖയല്ലെന്നിരിക്കിലും
ഞാനറിയുന്നവളെന്‍ പ്രതീക്ഷതന്‍ മാലാഖയെന്ന്.

Monday, November 06, 2006

മൌനം (കവിത)

യാദൃച്ഛികം നാം നാമായത്‌
ആ സന്തോഷങ്ങള്‍, പ്രതീക്ഷകള്‍
സങ്കടങ്ങള്‍, ഓര്‍മ്മകള്‍.

എപ്പൊഴോ എന്‍ മിഴി നിറഞ്ഞു നിനക്കായ്‌
പറന്നുപോയ്‌ നീ എവിടെയോ.
പിന്നെയും
എന്‍ ഹൃത്തില്‍ നീ മാത്രം
നിന്നൊര്‍മ്മകള്‍ മാത്രം.

മൌനം എന്നെ വരിയുന്നു
മുറുകെ മുറുകെ നാള്‍ക്കുനാള്‍.

നിന്നിലലിയുവാന്‍ നിന്നില്‍ ലയിക്കുവാന്‍
‍പൊഴിയുന്ന കാലത്തിന്നിടനാഴിയില്
‍കാത്തിരിപ്പാണു ഞാന്‍ മരണത്തെ.

Sunday, November 05, 2006

കടലകന്നുപോയ്

കടലകന്നുപോയ്
നടന്ന വഴികളും,
ചിത്തം മാത്രമുണ്ട്
മാറാത്ത ചിത്തഭ്രമവും.

Tuesday, October 31, 2006

എല്ലാം തിരിച്ചുചോദിക്കുക

പ്ലാസ്റ്റിക് കുപ്പികളിലാക്കിയ ശുദ്ധജലം
നമ്മുടെ ജീവിതമായതെങ്ങനെ?

കേരളപ്പിറവിദിനാശംസകള്‍ ഒരിക്കല്‍ കൂടി.

എന്റെ സാഗരം.കോം ല്‍ നിന്ന്.

-സുല്‍

Monday, October 30, 2006

മുഖം തിരിക്കുന്നത്

മുഖം തിരിക്കുന്നത്
കണ്ണില്‍ നോക്കുവാനാവാത്ത നേരം
മനസ്സിനെ
ഒന്നുമറക്കാനൊരുങ്ങിടുമ്പോള്‍

കൊടും സങ്കടങ്ങളില്‍
തിരിച്ചുപോകും
പിന്നിലെയിരുളില്‍ മനമൊതുക്കാം

സ്വന്തമുള്ളിലെ
അപഹരണ ചിന്തയെ
മറക്ക്യാം

സ്നേഹവും പ്രണയവും
ഒന്നുമെയില്ലെന്നു പറഞ്ഞൊഴിയാം.

ഭീതിതമെങ്കില്‍ മുഖം തിരിക്കാം
ഉള്ളം-
ചകിതമല്ലെന്നും നിനക്കാം.

കാണേണ്ട നിന്നെ....
വെറുപ്പോടെ തിരിച്ചു പോകാം.

ഒന്നു കൂടി നിന്റെ കണ്ണുകണ്ടാല്‍
ഒട്ടു സ്നേഹിച്ചുപോയെങ്കിലോ?
നിനക്കും
മുഖം തിരിക്കാം.

-സുല്‍

Sunday, October 29, 2006

കേരളം - ഒരു കുട്ടിക്കവിത

അന്ന് (ഇന്ന്)
“അമ്മേ അമ്മേ പൊന്നമ്മേ
കുട്ടനു തിന്നാനെന്തമ്മേ“
“ചോറും കറിയാം സാമ്പാറും
കുട്ടനു വേണ്ടി റെഡിയല്ലൊ”
കുട്ടനുവേണ്ടീ സാമ്പാറ്
കുട്ടനുവേണ്ടീ പഴഞ്ചോറ്
കോക്കും പിസ്സയും വേണമമ്മേ
കുട്ടനുതിന്നാനെന്നെന്നും”.

“അമ്മേ അമ്മേ പൊന്നമ്മേ
കുട്ടനുസ്കൂളില്‍ പോണമമ്മേ”
“ബാഗും കുടയും പുസ്തകവും
കുട്ടനുവേണ്ടി റെഡിയല്ലോ”
“കുട്ടനുവേണ്ടീ ബ്ലൂ ബാഗ്
കുട്ടനുവേണ്ടീ ബ്ലാക്ക് കുട.
കുട്ടനുവേണം സ്കൂബീ ബാഗ്
കുട്ടനുവേണം പോപ്പിക്കുട”

ഇന്ന് (നാളെ)

“കുട്ടാ കുട്ടാ പോരുന്നോ നീ
എന്നുടെകൂടെ ഒരിടം വരെ”
“ക്വട്ടേഷന്‍ തന്നാല്‍ പോരാം ഞാന്‍
കൈകള്‍ കാലുകളരിഞ്ഞീടാം
വേണേല്‍ തലയുമരിഞ്ഞീടാം
കൂടുതല്‍ പണം തന്നീടില്‍”

“ഏവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍”

Thursday, October 26, 2006

എന്‍ പ്രിയസഖി

അന്നവള്‍ അതിമനോഹരിയായിരുന്നു
മുടിയില്‍ മനം മയക്കും മുല്ലപ്പൂ
നെറ്റിയില്‍ ചുവന്ന കുങ്കുമം
ഇളം മേനിയില്‍ ഒരു പട്ടുസാരിയും

എന്നെ തിരയുകയായിരുന്നോ ആ നീലകണ്ണുകള്‍
സ്നേഹമൂറും പുഞ്ചിരിയും എനിക്കായിരുന്നോ?
അവളുടെ നനുത്ത ചുണ്ടുകളെന്നെ വരവേറ്റു
കൈകളിലൊതുക്കീ അവളെന്‍ കൈകളെ.

ഞാനെത്രമാത്രം അവളെ സ്നേഹിക്കുന്നു
ഞാനെത്രമാത്രം അവളെ ആഗ്രഹിക്കുന്നു
ഒരുകടലോളം സ്നേഹം -
അവള്‍ക്കായുണ്ടെന്‍ ഹൃത്തില്‍

ഒരു ജന്മത്തിന്‍ സാഫല്യമായ്
നാമലിഞ്ഞുചേരുമൊരുദിനം
ദു:ഖങ്ങളിലെന്‍ തുണയായ്
ആനന്ദങ്ങളില്‍ പങ്കാളിയായ്

നാമൊരുമിചൊരു ജീവിതം
എന്‍ കുഞ്ഞുങ്ങള്‍ക്കമ്മയായ്
വീടിന്നു കെടാവിളക്കായ്
ജീവിതാന്ത്യം വരെ നീ

വികലമാം സങ്കല്പങ്ങള്‍...
മന്ദഹസിചൂ ഞാന്‍ അവളെനോക്കി
കൈമാറി കുറച്ചു പൂക്കള്‍
നേര്‍ന്നു ഞാന്‍ “വിവാഹമംഗളാശംസകള്‍”

-സുല്‍

Sunday, October 15, 2006

ഒരു കത്തും പിന്നെ ഞാനും.

സ്വഭാവ സാക്ഷിപത്രങ്ങളുടെ ഒരു ജൈത്രയാത്രയായിരുന്നു എന്റെ ജീവിതം. എല്ലാരും പറയും “സുല്‍ഫി നല്ല കുട്ടിയാണ്”. വീട്ടുകാര്‍ മുതല്‍ ടീചര്‍മാര്‍ തുടങ്ങി വാടാനപ്പള്ളി, തളിക്കുളം ദേശവാസികള്‍ക്കെല്ലാം ഞാന്‍ ഒരു നല്ലപ്പിള്ളയായി. ഇങ്ങനെയെല്ലാം ഇവരെക്കൊണ്ടു പറയിപ്പിക്കാ‍നും കാണുമല്ലോ ഒരു കാരണം. സാധാരണ കുട്ടികള്‍ കാണിക്കാറുള്ള വിക്രിതികളിലൊ, കളികളിലൊ ഒന്നും ഞാന്‍ പങ്കെടുക്കാറില്ല. നല്ല പേരങ്ങാനും വിസയും പാസ്പോര്‍ടും ഉണ്ടാക്കി കപ്പലേറിപ്പോയാലൊ. പിന്നെ പിടിച്ചാല്‍ കിട്ടില്ലല്ലൊ. നല്ലപിള്ള് ചമഞു വീട്ടില്‍ തന്നെ സ്വന്തമായ കളികളില്‍ കഴിചു കൂട്ടും. ഇതുമൂലം മറ്റുകുട്ടികളും എന്നെ ഒന്നു വേറിട്ടാണു കണ്ടിരുന്നത്. അതുമൂലം ആരുമായി അത്ര വലിയ ചങ്ങാത്തമൊന്നും ഇല്ലായിരുന്നു എനിക്ക്.

വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുകയാണ് “ഇവളുടെ മുഖമെന്താ കടന്നെല്ലു കുത്തിയപോലെ”. എന്നാലും ചോദിക്കാന്‍ പോയില്ല. പെണ്ണല്ലേ, എന്തേലും കാണും. എല്ലാം കഴിയുമ്പൊള്‍ വന്നു പറയും. കാത്തിരിക്കുക തന്നെ. ഇനി കേറി ചോദിച്ചു പോയാലൊ? പിന്നെ ഡിമാന്റ് കൂടും. അതു വേണ്ട. ഇതെല്ലാം മനസ്സിലാവാന്‍ പി എച് ഡി ഒന്നും എടുക്കേണ്ട ഒന്നു എകൊണൊമിക്സ് പഠിച്ചാ‍ല്‍ മതി.

ചായ മേശപ്പുറത്തെത്തിയപ്പോഴും മുഖത്തെ നീരു വറ്റിയിട്ടില്ല.
“നടക്കട്ടെ“ ഞാനും കരുതി.

“ഇക്കാക്ക് ഞാന്‍ ആരാ?” ഇതെന്തൊരു ചോദ്യം. കല്യാണം കഴിഞ്ഞു 5-6 മാസമാവും മുന്‍പ് ഇങ്ങനെയും ചോദിക്കുമൊ. അതും നാട്ടില്‍ ആ‍കെ മൊത്തം അരിചു പെറുക്കിയാല്‍ കിട്ടുന്ന ഏക “നല്ലവന്‍” ആയ എന്നോട്.

“എന്തെ? ഇപ്പൊ എന്തു പറ്റി?” എന്റെ മറുചോദ്യം.

“ആരാ ഞാന്‍?” - ഇവള്‍ ഇറങ്ങാനുള്ള പുറപ്പാടില്ല. ഇനി ഞാന്‍ വലിഞ്ഞു കേറണൊ?

“എന്താ കാര്യം അതു പറ. അല്ലാതെ നീ വെറുതെ...?” ഞാന്‍.

“ഞാനെന്തു പറയാനാ. ഓരോരുത്തരുടെ ഇഷ്ടം അല്ലെ” (എന്താ ആ കോര്‍ണര്‍ കിക്കിന്റെ ഒരു വശ്ശ്യത).

“നീ കാര്യം പറ പെണ്ണെ” ഞാന്‍ പിച് ഒന്നു താഴ്തി. (വീഴുമെങ്കില്‍ വീഴട്ടെ)

“ഞാന്‍ ഇന്നു ഇക്കാടെ ഒരു കത്തു വായിചു” - അവള്‍

“വീണെന്നു തോന്നുന്നു. അങ്ങനെ വഴിക്കു വാ” ആത്മഗതം. “അതിനെന്താ?” നാവ്ഗതം.

“ഇക്ക ഇങ്ങനെ ഒരാളാണെന്നു ഞാനെന്റ്റെ സ്വപ്നതില്‍ പോലും കരുതിയില്ല” - എന്റ്റുമ്മൊ ദേ വരുന്നു അടുത്തത്.

“ആ കത്തു ഞാന്‍ കീറി കളഞ്ഞു”. ഇപ്പൊ ഞാന്‍ ശരിക്കും ഞെട്ടി.

ഇതെന്താ എനിക്കു കിട്ടാതെപോയ എതെങ്കിലും പ്രേമലേഖനം? ഇവളുടെ കയ്യേല്‍ ആരാ നേരിട്ടു കൊണ്ടു വന്നു കൊടുത്തത്? എന്നാലും കൊടുത്ത ആള്‍ കൊള്ളാലൊ. പെണ്ണു കെട്ടി വര്‍ഷം പകുതി ആയി. എന്നിട്ടും ലൌ ലെറ്റര്‍. ശെശെ മോശം മോശം. ചായകുടി അത്ര മതി. ഇനി കാര്യമെന്തെന്നറിയണം. ആ കത്തൊന്നു കാണണമല്ലൊ. ഞാന്‍ പതുക്കെ അടുത്തുകൂടി.

“എന്തെ എന്നെ കാണിക്കാതെ കീറിക്കളഞ്ഞത്? എന്നിട്ടതെവിടെ?”

“അതെന്തിനാ ഇനി? ഇനിയും കാണണൊ?” - ങെ, കാണാനുള്ള കത്തൊ?

“അവിടെ കബോര്‍ഡില്‍ വചിരുന്നില്ലെ ഒരു കത്ത്, അത്, അതിനി കാണേണ്ട.” അവള്‍.

അയ്യൊ. അതൊ. എന്റെ ഞെട്ടല്‍ ഒരു വിറയലിലേക്കു കാല്‍ വെച്ചു തുടങ്ങി. ഇനി ഞാനിതെങ്ങനെ പറഞ്ഞു മനസ്സിലാക്കും. എന്റെ റബ്ബെ. ചതിചൊ? എന്റെ വിവാഹ ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും. ഇനി ഇവള്‍ക്കെന്നോടുള്ള സമീപനം എങ്ങനെ. ഇത്രയും കാലം കാലു വളരു കൈ വളരു എന്നു നോക്കി കൊണ്ടു നടന്ന എന്റെ നല്‍(സല്‍)സ്വഭാവത്തിനു വിസയും പാസ്പോര്‍ട്ടും കിട്ടിയൊ? ഇതിനി കപ്പലിലൊ അതൊ ഫ്ലൈറ്റിലൊ കേറിപോയത്. ഒന്നു കാണാന്‍ പോലും പറ്റിയില്ല.

“അതെനിക്കുള്ള കത്തല്ല” ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു.

“പിന്നെ സുല്‍ഫിക്കര്‍ എന്നെഴുതിയ കത്ത് ഇക്കാടെ അല്ലാ‍തെ പിന്നെ...? “ അവള്‍ വിടാനുള്ള ഭാവമില്ല.

“ആ കീറികളഞ്ഞ കത്ത് എവിടെ”

“അതു ഞാന്‍ തരില്ല”

“എന്നാല്‍ എന്റെ പേരെഴുതിയ കവര്‍ എവിടെ?” എനിക്കു ബുദ്ധി വന്നു തുടങ്ങി. ഇനി ഓക്കെ.

“എനിക്കു കാണണം”

“എന്നാ വാ” - നേരെ പടിഞ്ഞാപുറത്തെ തെങ്ങിഞ്ചുവട്ടിലേക്ക്. അടിചുവാരിയ ചവറുകളുടെ കൂട്ടത്തില്‍ കുറെ കടലാസു കഷണങ്ങള്‍. അതില്‍ നിന്ന് ചുവപ്പും നീലയും അടയാളങ്ങള്‍ ഉള്ള പേപ്പറുകള്‍ അവള്‍ എടുത്തു തന്നു. ഞാന്‍ എല്ലാം ഒത്തു നോക്കി. അഡ്രസ്സു കാണുന്നില്ലല്ലൊ പടചോനെ. “സുല്‍ഫിക്ക” വരെ കിട്ടി. ഇനി ബാക്കി. വീണ്ടും എന്റെ സ്വന്തം നേത്ര്‌ത്വതില്‍ ഒരു തിരചില്‍. അതാവരുന്നു ഒരു തുണ്ടുകൂടി. അതിങ്ങനെ “ര്‍ പി.യു”. അപ്പൊ ആകെ മൊത്തം “സുല്‍ഫിക്കര്‍ പി. യു”. ഇതു ഞാനല്ല. ഞാന്‍ വി. യു ആണ്. അവളെ ഒരുവിധം പരഞ്ഞു മനസ്സിലാക്കി.

“അപ്പൊ ഈ കത്തെങ്ങനെ ഇവിടെ വന്നു” ചോദ്യം ന്യായം.

“എന്റെ കൂട്ടുകാരന്‍ കാസിം ഷാര്‍ജയില്‍ നിന്നു വന്നപ്പൊള്‍ കൊണ്ടുവന്നകത്താണത്. അവന്റ്റെ അറിവിലുള്ള ഏക സുല്‍ഫി ഞാനായതു കൊണ്ടും ഇന്നലെ അവന്‍ എന്നെ വഴിയില്‍ വച്ചു കണ്ടതു കൊന്ടും ഇതു ഇപ്പൊ ഇവിടെ എത്തി.”

ഈ കത്തു ഞാന്‍ പൊട്ടിച്ചു കണ്ടതാണ്. അതു അപ്പൊ തന്നെ കീറികളയാന്‍ തോന്നിയതാ. പക്ഷെ മറ്റൊരാളുടെ കത്തല്ലെ. അടച്ചു അലമാരയില്‍ വച്ചു. ഇത് എന്റെ അപര‍നു കൊടുക്കണൊ വേണ്ടെ? ധര്‍മ്മ സങ്കടം. കൊടുക്കാ‍ന്‍ പറ്റിയ മുതല്‍ അല്ല അതിനകത്ത് ഉള്ളത്. ഒരു പേജ് തെറിയും ഒരു തെറി പടവും. കൊടുത്തില്ലേല്‍ ഞാന്‍ പിന്നെ കത്തു കട്ടവന്‍ ആവും. അപ്പൊഴും കിട്ടും വിസയും പാസ്പോര്‍ട്ടും. പിന്നെ കൊടുക്കാമെന്നു കരുതി അലമാരയില്‍ വെച്ച ആ കത്തിന്റെ അന്ത്യം ഇങ്ങനെ ആവുമെന്നാരു കണ്ടു.

(ഞങ്ങളുടെ ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ഞാനിന്നാരായെനെ?)

Wednesday, October 11, 2006

ഭൂമിയിലെ സ്വര്‍ഗ്ഗം.

ബാല്യത്തിന്‍ വളപ്പൊട്ടുകള്‍ പെറുക്കിയെടുത്ത എന്‍ കളിമുറ്റം
മൂവാണ്ടന്‍ മാവില്‍ കണ്ണിമാങ്ങയെറിഞ്ഞും
പാ‍ഠപുസ്തകത്തില്‍ മയില്പീലി സൂക്ഷിച്ചും
കൊഴിഞ്ഞുപോയ ഓരൊ ദിവസവും.
അറിഞ്ഞില്ല ഞാനെന്‍ കാലത്തിന്‍ നെട്ടോട്ടത്തെ.
എല്ലാം ഓടിയകലുകയായിരുന്നു എന്നില്‍ നിന്നും.
എവിടെയോ പോയ് മറയുകയായിരുന്നു.
ഇന്നെ‌ന്റെ ചുണ്ടില്‍ മധുരിക്കും പാട്ടിനീണമില്ല
കൈകളില്‍ കുപ്പിവളയുടെ പൊട്ടിചിരിയില്ല
പുത്തനുടുപ്പിന്‍ മടുപ്പിക്കും മണമില്ല
കാലില്‍ പാദസ്വരത്തിന്‍ കൊഞ്ചലില്ല
സങ്കല്പ ഗോപുരങ്ങള്‍ താനെയുടഞ്ഞു
ജീവിത യഥാര്‍ത്ഥ്യങ്ങളിന്നെന്റെ സൌന്ദര്യം കവര്‍ന്നു
ഞാനും എന്റെ മണ്‍കുടിലും ഇന്നെനിക്കു സ്വന്തം.
സാന്ത്വനത്തിന്റെ തലോടലായ്
ഓര്‍മ്മയിലെ സുഗന്ധം പേറി
സങ്കല്പത്തിന്റെ വാതില്‍ ചാരി
ഞാനിന്നുമൊറ്റക്ക്
എന്നുമ്മറപ്പടിയില്‍...
ആരെയൊ കാത്ത്...
ഇതെന്റെ സ്വര്‍ഗ്ഗം....
ഭൂമിയിലെ സ്വര്‍ഗ്ഗം.

(എന്റെ കുഞ്ഞനുജത്തി ഷിബി എഴുതിയത്)

Tuesday, October 10, 2006

മീന്‍ നുള്ള്.

രാത്രിയിലെ ഭക്ഷണത്തിനു മുന്‍പ് കിലൊക്കണക്കിനു ഉറക്കം തൂക്കിക്കൊടുക്കല്‍ എന്റെ ഒരു സ്ഥിരം പരിപാടിയായിരുന്നു. ബുക്കും കിതാബും എടുത്ത് ദിക്‍‌ര്‍ ചൊല്ലല്‍, കണക്കുചെയ്യല്‍ എന്നീ കലാപരിപാടികള്‍ക്കിരുന്ന് അതിന്റെ ആദ്യ പാദത്തില്‍ തന്നെ തുടങ്ങും തൂക്കിക്കൊടുപ്പ്.

അടികളുടെയും വഴക്കിന്റെയും അകമ്പടിയോടെ കണക്കെല്ലാം ഒരു കണക്കിനു കണക്കാക്കിവെക്കും. പിന്നെയും തുടരും എന്റെ തൂങ്ങല്‍.

ഇടക്കു ഉമ്മാചോദിക്കുന്നതു കേള്‍ക്കാം “എത്ര കിലോ അയി ഇപ്പൊ?”

ഇതിനിടയില്‍ ഇത്തയും അനിയത്തിയും അവരുടെ ജോലി തീര്‍ത്ത് സ്ഥലം വിട്ടു കാണും.
ഇനിയാണ് ഊണിങ്. അതിനു ചോറും കറിയും ആണ് എന്നും. മീന്‍ കറി ഈസ് എ മസ്റ്റ്. എനിക്കല്ലട്ടൊ. ഉപ്പാക്ക്. എനിക്കൊരു പരിപ്പുകറി മതി. മി ഹാപ്പി. എന്നാലും എല്ലാര്‍ക്കും ഉണ്ടാവും മീങ്കറി സെപെരേറ്റ്.

തൂക്കം പിടിക്കുന്ന എനിക്കു ചോറു വാരിത്തരിക എന്ന മഹനീയകര്‍മ്മം ഇത്ത അല്ലേല്‍ അനിയത്തി അരേലും ഏറ്റെടുക്കും. ഒരു പിടി ചോറിനു ഒരു നുള്ള് മീന്‍ ഇതാണു കണക്ക്.

ഒന്നൊ രണ്ടൊ പിടി ചോറിനു കൂടെ മീന്‍ നുള്ള് പിന്നാലെ വരും. അപ്പോഴേക്കും ഞാന്‍ ഉറക്കത്തിന്റ്റെ മൂര്‍ദ്ധന്യതയില്‍ എത്തിക്കാണും. പിന്നെ വരുന്ന പിടിയിലാണു വാരിതരുന്നവരുടെ ആത്മാര്‍തത തളം കെട്ടി കിടക്കുന്നത്. പിന്നാലെ വരുന്ന മീന്‍ നുള്ള് കൊടപ്പുളി നുള്ള് ആണെന്നു മാത്രം. മീന്‍ നുള്ള് സ്വന്തം വായിലേക്കും.

ഈ ഇത്തമാരുടെ ഓരൊ കാര്യങ്ങളെ!

Tuesday, September 05, 2006

Onaasamsakal

veendum onnetthinokkan thonni ividam vare...
ethayalum thiruvonamalle
asamsikkende, hmmm asamsikkanam
innu prabhashinte oru asamsa message kitti athethandu ingane vayikkam
"Veruthe vannu thirichu pokunna oronam koodi. Orkkanenthundeda..
Nashtangal valuthaanu enkilum...
Snehapoorvam nirananmakalude Onaasamsakal...."
hmm kollam alle
ennalum ellarkkum nashtangalude kanakkukale ullu ippol onathinu parayan?
aarum chinthikkunnilla ithellam aranu nashtapeduthiyathennu...
chilar parayum pravasikal ennum keralathinu purathullavar... njangalkenthu onam..
ellam nashtapettavar???
pravasam ennathu oro malayaliyudeyum swakarya ahankaravum avante oru
durabhimanavumanu innu. ennittum naadinum naattarkkum vendi budhimuttunnavar ivar.
alle?
kayyillullathellam marachupidichu illathathinuvendi kezhunna malayali pavasi samooham...
enthina ithrayum kaapatiam manassil.
ullathukondu onampole enna chintha arkum illa. pinne engane onam varana manassil?
hmmmmmmm. sarallya onam varum pokum....
ella varshavum kelkkanam ee vishamathakal....
kelkam alle..
ellavarum ullathu kondu thripthipettu santhoshamayi irikkunna oru kalam varumo ini. avo ariyilla. ellaavarkkum santhosham nalkunna aa kaalathinayi nammukku kaathirikkam.

HRIDAYAM NIRANJA ONAASAMSAKAL

Thursday, August 24, 2006

എന്റെ ആദ്യ ബ്ലോഗ്

ഈ ബ്ലോഗെന്നുപറഞ്ഞാല്‍ എന്താ എന്നറിയാന്‍ കേറിയതാണെ.
ഇവിടെ വന്നപ്പോഴല്ലെ അറിയുന്നത്, ഓരോരുത്തര്‍ക്കും ഇവിടെ ഭൂലോകം വീതിച്ചു നല്‍കുകയാണെന്ന്.
എന്ന ചുമ്മ കിട്ടുന്നതല്ലെ ഒന്നു ശ്രമിച്ചുനോക്കാം എന്നു കരുതി.
ചുമ്മാകിട്ടുന്നതൊന്നും ചുമ്മാ‍കളയരുതല്ലൊ. അങ്ങനെ അങ്ങനെ അങ്ങനെ എന്റെ കാലക്കേടിന് ഞാനിവിടെ കയറിക്കൂടി. ഒരു വട്ടപൂജ്യം പോയിന്‍‌റ് എന്ന പേരും എടുത്തു.
ഇനി എന്താ എന്നു ആലോചിച്ച് കണ്ണും പുറത്തേക്കിട്ടു നില്‍ക്കുമ്പോള്‍ അതാ വരുന്നു, ഒരു ഓര്‍ഡര്‍,
നിനക്കു പറയാനുള്ളതെല്ലാം ഇപ്പോള്‍ പറയണം. ഇപ്പൊ നീ പോസ്റ്റേല്‍ കേറണം.
എന്ന ആ പോസ്റ്റേല്‍ ഒന്നു കേറിക്കൂടാന്‍ നോക്കിയപ്പൊഴൊ??? മണ്ടക്ക്യകത്തെന്തെങ്കിലും വേണ്ടേ....
മണ്ടയുടെ മുക്കും മൂലയും തിക്കിതിരഞ്ഞു ഇത്രയെല്ലാം ഒപ്പിച്ചു കേട്ടൊ.
ഇതില്‍ കൂടുതല്‍ എന്നോടു ചോദിച്ചാല്‍ ഞാനെന്തു കാട്ടാനാ... ങെ. നിങ്ങള്‍ തന്നെ ഒന്നുപറ.
എതായാലും ഇവിടെ കേറികൂടിയല്ലൊ. ഭാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഗ്യം ല്ലെ...
കാണാം മാഷെ, ഇപ്പൊ നേരമില്ല. പിന്നെ വരാം.

സുല്‍ എന്ന സുല്‍ഫിക്കര്‍ അലി. :)