Tuesday, August 28, 2007

ഒന്നാം വാര്‍ഷികാഘോഷങ്ങള്‍. ഹൂ ഹാ

വാര്‍ത്തകള്‍ വിശദമായി.

മലയാള ബ്ലോഗ് രത്നം ‘സുല്‍’ ഇന്ന് ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ദുബൈ ആസ്ഥാനമായി ബ്ലോഗ് നടത്തുന്ന ഒരു യു എ ഇ ബ്ലോഗറാണിദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറില്പരം പോസ്റ്റുകള്‍ നാട്ടി സഹ ബ്ലോഗര്‍മാര്‍ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്. ദുബായിലും തന്റെ സ്വന്തം ദേശമായ തളിക്കുളത്തും ആഘോഷപരിപാടികള്‍ അരങ്ങേറുകയാണ് ഇപ്പോള്‍. ആഘോഷ പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ദുബൈല്‍നിന്ന് ബിജു കിട്ടിയ താപ്പേല്‍ ജെംസ് തിന്നുകൊണ്ട് ഇപ്പോള്‍ ലൈനിലുണ്ട്.

‘ബിജു കേള്‍ക്കാമൊ..?”

‘കേള്‍ക്കാം സുരേഷ്...’

‘ബിജു കേള്‍ക്കാമൊ. കേള്‍ക്കാമോ ബിജു.?”

‘ഇവിടെ കേള്‍ക്കാം ഇവിടെ കേള്‍ക്കാം സുരേഷ്...’

‘ബ്ലോഗ് രത്നം സുല്ലിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണല്ലോ ദുബായില്‍. എന്താണ് അവിടെ ഇപ്പോള്‍ നടക്കുന്നത്, പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്താണ്?”

‘സുരേഷ്... ഞാന്‍ പറയേണ്ട കാര്യങ്ങള്‍ അവിടന്ന് വിളിച്ചു പറയണമെന്നില്ല. ചോദ്യങ്ങള്‍ മാത്രം മതി. ഉത്തരം ഞാന്‍ തരുന്നതായിരിക്കും. ബ്ലഗാവ് സുല്ലിന്റെ ബ്ലോഗിലെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് നടക്കുന്ന മീറ്റ് ആന്‍ഡ് ഈറ്റ് ഈവനിങ്ങില്‍ പങ്കെടുക്കാനായി വമ്പിച്ച ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ബ്ലഗാവ് സുല്ലിനെ ഒരു നോക്ക് കാണാനും ആശീര്‍ വാദങ്ങള്‍ വാങ്ങാനുമായി ഒരു കൂട്ടം ബ്ലഗാക്കള്‍ ഇന്നലെ രാത്രി തന്നെ യു എ ഇ യുടെ മറ്റ് എമിറേറ്റ്സുകളില്‍ നിന്ന് ഇവിടെ വന്ന് കുറ്റിയടിച്ചിട്ടുണ്ട്. അഘോഷ
പരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നു. കുറച്ചു മുമ്പ് ഡോളിവുഡ് (ദുബൈ) ന്റെ മെഗാതാരം അല്‍ അമര്‍ ബിന്‍ അക്ബര്‍ ആന്റണി ആഘോഷ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. അറബിയില്‍ ആയിരുന്ന പ്രസംഗം അതേപടി കേട്ട് എല്ലാ മലയാളി ബ്ലഗാക്കളും കയ്യടിച്ചെങ്കിലും മറ്റൊരു പ്രമുഖ് ബ്ലഗാവ് കൈപള്ളി കയ്യടിയില്‍ ചേരാതെ മാറിയിരുന്നു എന്നത് പ്രസ്താവ്യമാണ്. സുരേഷ്....’

‘എന്താണ്‍ കൈപള്ളീ കയ്യടിയില്‍ ചേരാതിരുന്നത്. അവിടെ ഒരു ചേരിതിരിവിന്റെയോ ഗ്രൂപ്പു കളിയുടെയോ പ്രശ്നമുണ്ടോ ‍..‘

‘അതൊന്നുമല്ല സുരേഷ് പ്രശ്നം, ഇവിടെയുള്ള മലയാളികളെ പറ്റി മെഗാതാരം അല്‍ അമര്‍ ബിന്‍ അക്ബര്‍ ആന്റണി അറബിയില്‍ പറഞ്ഞത് മറ്റു ബ്ലഗാക്കള്‍കൊന്നും
മനസ്സിലായില്ലെന്നു വേണം കരുതാന്‍... എന്തിനും കേറി നല്ലത്, ബെസ്റ്റ്, കിടിലന്‍, സൂപര്‍ എന്നീ കമന്റ്റുകളിട്ടു നടന്നിരുന്ന ബ്ലഗാക്കള്‍ മറ്റൊന്നും നോക്കാതെ കൂട്ട കയ്യടി നടത്തിയെന്നു വേണം മനസ്സിലാക്കാന്‍... സുരേഷ്‘

‘ബിജു, ഇപ്പോള്‍ വേദിയില്‍ എന്തു പരിപാടിയാണ് അരങ്ങേറുന്നത്? ഇനി എന്തെല്ലാമാണ് മറ്റിനങ്ങള്‍? ഈ ആഘോഷം ഒരു യു.എ.ഇ മീറ്റ് ആയി പരിഗണിക്കുമോ?‘

‘ഇപ്പോള്‍ വേദിയില്‍ ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ‘കമെന്റ് സിന്റിക്കേറ്റുകളും പോസ്റ്റുകളും’ എന്ന വിഷയത്തെ അധികരിച്ച്, ബ്ലഗാവ് അഗ്രജന്‍റ്റെ നേതൃത്വത്തില്‍
കൂലംകൂഷമായ ചര്‍ച്ചനടക്കുകയാണ്. ബ്ലഗാവ് ഇത്തിരിവെട്ടം ഇതിനിടയില്‍ ചില കുത്തിതിരുപ്പുകള്‍ക്ക് ശ്രമിച്ചെങ്കിലും എല്ലാം പാഴായി പോവുകയാണുണ്ടായത്. ഗ്രൂപുകളായി തിരിക്കേണ്ടതിന്റെ ആവശ്യം ബ്ലഗാവ് ബയാന്‍ ഉയര്‍ത്തിയെങ്കിലും കമെന്റ് സിന്ഡിക്കേറ്റ് വേണം എന്ന രീതിയിലാണ് ചര്‍ച്ച ഇപ്പോള്‍ മുന്നേറുന്നത്. ബ്ലഗാവ് വിശാലന്റെ കൊടകരപുരാണത്തില്‍ നിന്ന് ഒരു സൂകതം വായിക്കുന്ന ചടങ്ങ് ഇതിനോടനുബന്ധിച്ചു നടക്കുന്നുണ്ട്. ബ്ലഗാവ് ദില്‍ബാസുരന്റെ ആവശ്യപ്രകാരം ബാച്ചിലര്‍ ക്ലബ്ബിന്റെ ഹൃദയത്തുടിപ്പായി തിരഞ്ഞെടുക്കപ്പെട്ട ബിന്ദു പണിക്കര്‍ ആണ് ഈ സൂക്തം വായിക്കുന്നത്. അതിനു ശേഷം ‘ചെണ്ടക്കെന്തിന് കൊട്ട്’ എന്നതിനെ പറ്റി ബ്ലഗാവ് കുറുമാനും, ‘ഊഞ്ഞാലിനാടാന്‍ ഊഞ്ഞാലുവേണോ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബ്ലഗാവ് തമനുവും അവരവരുടെ തോന്നിവാസങ്ങള്‍ കുത്തിനിറച്ച പോസ്റ്റുകള്‍ വായിക്കുന്നതാണ്. അതിനു ശേഷം ബ്ലഗാവ് അഗ്രജന്റെ വക ‘ തക്കുവും പച്ചുവും പാചുവും’ എന്ന ഫോട്ടൊ പ്രദര്‍ശനവും ഉണ്ടാവുമെന്ന് അറിയുന്നു. ഇതിനു ശേഷം ‘ബൂലോഗ ദുബൈ‘ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. സുരേഷ്...’

‘ബിജു, ഈ അഘോഷം ഒരു യു.എ.ഇ മീറ്റ് ആയി പരിഗണിക്കുമോ?’

‘അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കുറുമാന്റെ പുസ്തകപ്രകാശനമാണ് യു എ ഇ മീറ്റ് ആയി അംഗീകരിച്ചിരിക്കുന്നത്. ഈ ആഘോഷം ഒരു മീറ്റ് ആയി പരിഗണിക്കാന്‍
കഴിയില്ലെന്നാണ് ഇതു വരെയുള്ള സൂചനകള്‍. ബൂലോക ക്ലബ്ബിലേക്ക് അപേക്ഷ അയച്ചിട്ടുണ്ട്. ഈ മീറ്റിനെ റെക്കോര്‍ഡുകളില്‍ ഉള്‍കൊള്ളിച്ചിട്ടില്ല എന്നാണ് ബ്ലഗാവ് തറവാടി അറിയിച്ചത്. ഈ ആഘോഷം മീറ്റ് ആയി പരിഗണിച്ചില്ലെങ്കില്‍ പുല്ലെന്നാണ് സുല്ല് പറഞ്ഞത്. സുരേഷ്’‘

ഒരു വര്‍ഷം പിന്നിടുന്ന ബ്ലഗാവ് സുല്ലുമായി ബിജുകുട്ടന്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ കാണാം.

ബിജു : ‘ താങ്കള്‍ ബ്ലോഗിലേക്ക് വരാനുണ്ടായ കാരണം?’

സുല്‍ : ‘ ഒരു വര്‍ഷം മുമ്പു വരെ ഒരു കടം കഥ പോലും എഴുതാതിരുന്ന ഞാന്‍, ഇടക്ക് മലയാളം ബ്ലോഗുകള്‍ വായിക്കാനിടയായി. ഇതാണോ ബ്ലോഗെഴുത്ത്, എന്നാല്‍ ഒരു കൈ നോക്കിക്കളയാം എന്ന ഒറ്റ ചങ്കുറപ്പിന്റെ പുറത്താണ് ഞാന്‍ ഇവിടെ ഒരു സെന്റ് മണ്ണ് വേലി കെട്ടി തിരിച്ചെടുത്തത്. ഇന്ന് അത് വളര്‍ന്ന് പന്തലിച്ച് ഒരു ഒരു പ്രസ്ഥാനമായി മാറിയകാര്യം അറിയാമല്ലോ’

ബിജു : ‘താങ്കളുടെ ആദ്യ പോസ്റ്റിനു മറ്റുള്ളവരില്‍ നിന്നുള്ള പ്രതികരണം എന്തായിരുന്നു’

സുല്‍ : ‘ ഞാന്‍ ഇവിടെ കടന്നു വരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന മാമൂലുകള്‍ അനുസരിച്ച് സീനിയര്‍ ബ്ലോഗര്‍ എന്ന ഒരു വിഭാഗമായിരുന്നു കമെന്റ് സിന്റിക്കേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്നത്. എന്റെ ആദ്യ ബ്ലോഗില്‍ ഒരാളും കമെന്റിട്ടില്ല എന്നതാണ് സത്യം. അവസാനം അടുത്തപോസ്റ്റില്‍ ആളെ വിളിച്ചുകൂട്ടുകയാണുണ്ടായത്. ഓഫ് യൂണിയന്‍ പ്രസി. ആയിരുന്ന ഇടിവാള്‍, ഗ്രൂപ്പിനു കേറിമേയാന്‍ മറ്റൊരു മേച്ചില്പുറം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.‘

ബിജു : ‘മലയാളം ബ്ലോഗിന്റെ വളര്‍ച്ചക്ക് താങ്കളുടെ സംഭാവനകള്‍...’

സുല്‍ : ‘മലയാളം ബൂലോഗം നിലനില്‍ക്കുന്നത് കമെന്റുകളുടെ കാരുണ്യം കൊണ്ടാണെന്നു പറയാം. ആദ്യ പോസ്റ്റിനു സ്വീകരണം കിട്ടാതിരുന്നത് എന്നെ വളരെയധികം ആകുലചിത്തനാക്കി. അത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബ്ലഗാക്കള്‍ വരുന്നവരെ അത് ഏതു അണ്ടനും അടകോടനും ആയാലും ശരി സ്വാഗതം പറയുന്നത് ഒരു ജനകീയ പ്രസ്താനമാക്കി. അങ്ങനെ പൊന്തി വന്ന ഒരു ബ്ലഗാവാണ് ബ്ലഗാവ് സാന്‍ഡോസ്, അവന്‍ ഇപ്പോള്‍ എനിക്കുമുന്നേ വാര്‍ഷികാഘോഷങ്ങളുടെ തിരക്കിലാണ്.
മാസം തികയാതെ പെറ്റപോലെ എന്നാണ്‍് എനിക്കാ ആഘോഷത്തെ പറ്റി പറയാനുള്ളത്. അതു കൂടാതെ, പുതിയ പോസ്റ്റുകള്‍ക്ക് തേങ്ങയുടച്ച് മറ്റു സഹ ബ്ലഗാക്കളുടെ ശ്രദ്ധ അവിടേക്കു കൊണ്ടുവരുന്ന ഒരു രീതിയും നടപ്പിലാക്കിയിട്ടുണ്ട്.’

ബിജു : ‘താങ്കളുടെ മറ്റു പ്രവര്‍ത്തന മേഖലകള്‍...’

സുല്‍ : ‘എന്റെ പ്രധാന പ്രവര്‍ത്തനമേഖല സുസ്മേരം എന്ന ബ്ലോഗാണ്. അതില്‍ എന്റെ നാടിനെ കുറിച്ചും നാട്ടാരെ കുറിച്ചും എനിക്കറിയാവുന്ന സത്യങ്ങളാണെഴുതുന്നത്. ആ ബ്ലോഗ് തുടങ്ങിയതിനു ശേഷം ഞാന്‍ നാട്ടില്‍ പോകാന്‍ ധൈര്യപ്പെട്ടിട്ടില്ല. ബിക്കു എന്ന ഒരു ബ്ലഗാവ് എന്റെ പോസ്റ്റുകളുടെ പ്രിന്റ് നാടു നീളെ വിതരണം ചെയ്തതിന്റെ ഫലമായി, നാട്ടിലേക്ക് കാലു കുത്താന്‍ പറ്റാത്ത അവസ്ഥയാണ്. മറ്റൊന്ന് മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നുരുത്തിരിയുന്ന നാളെയുടെ വിളികളെ പകര്‍ത്തിവെക്കാന്‍ ‘സുല്ലിന് സ്വന്തം’ എന്ന
പേരില്‍ ഒരു കവിതാ ബ്ലോഗ് ഉണ്ട്. രണ്ടാമത് വായിക്കുമ്പോള്‍ ഡെലീറ്റ് ചെയ്ത് കളയണം എന്നു കരുതുമെങ്കിലും, പോസ്റ്റുകളുടെ എണ്ണം കൂട്ടി കാണിക്കാന്‍ അവ അവിടെ തന്നെ വിടുകയാണ് പതിവ്. മറ്റൊന്ന് പട ബ്ലോഗാണ്. മൊബൈലില്‍ ക്യാമറായുള്ളവനെല്ലാം പടം പിടുത്തക്കാരാവുമ്പോള്‍ ഞാനെന്തിനു മടിച്ചു നില്‍ക്കണം. കാര്‍ട്ടൂണുകള്‍ക്കും ആബ്ലോഗില്‍ സ്താനമുണ്ട്. ബൂലോഗം ഉറ്റുനോക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റായ സുജിത്ത് പോലും ഉറ്റുനോക്കുന്നത് എന്റെ കാര്‍ട്ടൂണുകളിലേക്കാണെന്ന കാര്യം ഞാന്‍ മറച്ചു പിടിക്കുന്നില്ല. ‘

ബിജു : ‘കൂട്ടായ്മയെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം...’

സുല്‍ : ‘കൂട്ടായ്മ അത് പണ്ട് എന്ന് ചില കൂട്ടര്‍, എന്നാല്‍ ഇപ്പോഴും ഉണ്ട് എന്ന് ചില കൂട്ടര്‍, കൂട്ടായ്മ ഇല്ല എന്ന് മറ്റൊരു കൂട്ടര്‍. ബൂലോഗത്ത് കൂട്ടായ്മ ഉണ്ടോ എന്ന്
പരിശോധിക്കുന്നതിനായി ബ്ലഗാവ് അതുല്യയുടെ നേതൃത്വത്തില്‍ ഗന്ധര്‍വ്വനും ദേവനും അടങ്ങുന്ന ഒരു ടീം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അവരുടെ വിശദമായ് പഠന റിപ്പോര്‍ട്ട് മേശപ്പുറത്തോ, പുരപ്പുറത്തോ, അടുപ്പത്തോ അടുത്തു തന്നെ വെക്കുന്നതായിരിക്കും എന്ന് അറിയുന്നു.‘


ബിജു : ‘പിന്മൊഴി നിര്‍ത്തിയതില്‍ താങ്കള്‍ക്കെന്തെങ്കിലും പങ്കുണ്ടോ..’

സുല്‍ : ‘ അങ്ങനെ ചില കിംവദന്തികള്‍ എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഞാന്‍ പിന്മൊഴിപോയിട്ട് മുന്മൊഴി പോലും നിര്‍ത്താന്‍ ആഗ്രഹിക്കുന്നവനല്ല.‘

ഞാന്‍ ഇടപെടുകയാണ് ബിജു. ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇന്നു രാത്രി ഒമ്പതിന് കാണാവുന്നതാണ്. മറ്റു വാര്‍ത്തകളിലേക്ക്....

Wednesday, August 22, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ 4

“ഉമ്മാ.. കരേണ്ടുമ്മാ... ഉമ്മാ കരേല്ലെ...” അബുമോന്‍ കരഞ്ഞുകൊണ്ട് ഓടിവന്ന് കെട്ടിപിടിച്ചു തുരുതുരെ ഉമ്മ തരാന്‍ തുടങ്ങി. അബുമോനും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. അവനെ വാരിയെടുത്ത് മാറോടണച്ചപ്പോള്‍
സങ്കടം വര്‍ദ്ധിച്ചതേയുള്ളു. കുറച്ചു നേരം നിശബ്ദമായി തേങ്ങി. അബുമോന്റെ കരച്ചില്‍ മാറ്റുന്നതിനായി, അവനെ സാന്ത്വനിപ്പിക്കുന്നതിനായി പിന്നെയുള്ള ശ്രമം. തന്റെയുള്ളിലെ സ്നേഹം അവനു പകര്‍ന്നു നല്‍കുമ്പോള്‍, അവന്‍ തന്നൊടൊട്ടിയിരിക്കുമ്പൊള്‍, അവന്റെ കുഞ്ഞികൊഞ്ചലുകള്‍ക്ക് കാതു കൊടുക്കുമ്പോള്‍ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന സങ്കടങ്ങളില്‍ നിന്നൊരൊളിച്ചോടല്‍ തനിക്കു സാധ്യമാവുന്നില്ലേ. എല്ലാ സങ്കടങ്ങളും മറക്കാന്‍, തനിക്കു താങ്ങും തണലുമാവാന്‍ തന്റെ അബുമോന്‍.

പുറത്തു തടവികൊണ്ടിരിക്കുന്നതിനിടയിലെപ്പോഴൊ, കരഞ്ഞു കരഞ്ഞ് അബു മോന്‍ ഒന്നു മയങ്ങി. നമസ്ക്കാരപ്പായയില്‍ നിന്നെഴുന്നേറ്റ്, അബുമോനെ പായ വിരിച്ച് അതില്‍ കിടത്തി. വിശക്കുന്നുണ്ടാവും പാവം. ബാപ്പ വന്നിട്ട് കൂടെയിരുന്ന് ഭക്ഷണം കഴിക്കാനായി കാത്തിരിക്കുകയായിരുന്നു അവന്‍ ഇതുവരെ. ഇനിയേതായാലും
ഉറങ്ങിയുണരട്ടെ. ഹസ്നമോള്‍ ഇനി സ്കൂള്‍ വിട്ട് നാലുമണികഴിഞ്ഞേ വരു. തനിക്കും ഒന്നും കഴിക്കണമെന്നില്ല. ആവശ്യത്തിനു കിട്ടിയതല്ലേ. അബുമോന്റെ അരികില്‍ പായയില്‍ ചുരുണ്ടുകൂടാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. പുറത്ത് മഴയുടെ ആക്കം കുറഞ്ഞു. ചെറിയ കാറ്റും അങ്ങിങ്ങ് ഇലതുമ്പുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന മഴയുടെ ശേഷിപ്പുകളും. ഓര്‍മ്മയുടെയും മറവിയുടെയും ഇടയിലെവിടെയോ താന്‍
പോലുമറിയാതെ ഒരു പകല്‍ മയക്കത്തിലേക്ക് കാലിടറി.

--------

“ഉമ്മാ... ഉമ്മാ...“ ഹസ്ന മോളുടെ വിളി കേട്ടാണ് കണ്ണുമിഴിച്ചത്. അള്ളാ നേരം കുറേയായല്ലോ. നാലുമണിക്ക് സ്കൂള്‍വിട്ട് മോളു വീട്ടിലെത്തി. അബുമോന്‍ ഇനിയും എഴുന്നേറ്റില്ല. മുറ്റത്തു മഴ നിലച്ചിരിക്കുന്നു. നല്ല വെയിലു പരന്നിട്ടുണ്ട്.
വേഗം പായയില്‍ നിന്ന് തട്ടിപിടഞ്ഞെഴുന്നേറ്റു. പുറത്തു പോയി മുഖം കഴുകി വന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്റെ വിശപ്പ് അല്‍പ്പാല്‍പ്പമായി തലപൊക്കി തുടങ്ങി. മോനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. അവനും ഒന്നും കഴിക്കാതെയാണല്ലോ ഉറങ്ങിയത്. രണ്ടുപേര്‍ക്കും ചോറു വിളമ്പിക്കൊടുത്തു. താനും കഴിക്കാനിരുന്നു.

“നബീസാ... നബീസാ...“ പുറത്തുനിന്ന് അസിക്കായുടെ വിളി.

എന്തിനാണാവോ. ഇവിടന്ന് കുടിയിരിപ്പിന്റെ ആധാരവും കൊണ്ട് പോയതല്ലേ. ഇപ്പോളെന്താണാവോ ഇത്ര സന്തോഷം. വാരിയ പിടി പാത്രത്തില്‍ തന്നെ വച്ച് അടുക്കളയില്‍ നിന്നെഴുന്നേറ്റ് വേഗം കിഴക്കെപുറത്തെത്തി. തന്റെ പിന്നാലെ ഭക്ഷണം കഴിക്കല്‍ മതിയാക്കി അബുമോനും ഹ്സ്നമോളും ഓടി വന്നു. പുറത്ത് അസിക്ക നില്‍ക്കുന്നു. ഏതായാലും വരവ് നാലുകാലിലല്ല. അത്രയും സമാധാനം.

“നബീസാ നീ അത് നോക്ക്...” റോഡിലേക്ക് ചൂണ്ടികൊണ്ട് അസിക്ക പറഞ്ഞു. അസിക്കായുടെ മുഖം പൂത്തിരികത്തിച്ച പോലെ, ചിരിച്ചുകൊണ്ടേയിരിക്കുന്നു. അസിക്ക അധികം ചിരിക്കാറില്ല. ചിരിക്കാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ ആ കാലങ്ങളില്‍.. പിന്നെ പിന്നെ ചിരി എവിടെയൊ മറഞ്ഞു പോയി. വഴക്കിടാനും തന്നെ തല്ലാനും മാത്രമായി ഒരുമിച്ചുകൂടുന്ന സമയങ്ങള്‍.

അതിനിടയില്‍ അസിക്ക റോഡരികിലേക്ക് നടന്നു കഴിഞ്ഞു. അവിടെ ആമിനത്താടെ പറമ്പിലേക്ക് കയറ്റി ഒരു ഓട്ടോറിക്ഷ നിറുത്തിയിട്ടിട്ടുണ്ട്. രണ്ട് മൂന്നു കുട്ടികള്‍ അതിനടുത്തായി നില്‍പ്പുണ്ട്. അസിക്ക ആ വണ്ടിയുടെ അടുത്തേക്കാണ് പോകുന്നത്. ഏതായാലും സന്തോഷത്തോടെ വിളിച്ചതല്ലേ, കുടത്തില്‍ നിന്നു വെള്ളമെടുത്തു കൈ കഴുകി റോഡരികിലേക്ക് നടന്നു.

“എങ്ങനെയുണ്ടെഡീ വണ്ടി” അസിക്കാടെ ചോദ്യം. വണ്ടിയെപറ്റി എന്തിനാ എന്നോട് ചോദിക്കുന്നത്. ഇതു വാങ്ങാനുള്ള പുറപ്പാടാണൊ ആവോ.

“ഇതിപ്പൊ നമ്മളെ വണ്ടി. ഞാനിതു വാങ്ങി.” തന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ അസിക്ക പറഞ്ഞു.

ഇതിനായിരുന്നോ ആധാരവും പൊക്കി പിടിച്ചു പോയത്. തനിക്കും അല്പം സന്തോഷം തോന്നുന്നു, എന്നാലും ചെറിയ വിഷമവുമില്ലാതില്ല. അസിക്കാടെ കാര്യമാണ്. എന്തിനുള്ള പുറപ്പാടാണാവോ. ഈ സന്തോഷ സമയത്തും തനിക്കുള്ളുതുറന്ന് ആനന്ദിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം വിഷമത്തോടെ മനസ്സിലാക്കിയതപ്പോഴാണ്.


“നീ കേറ്. നമ്മുക്കൊന്ന് കറങ്ങിയിട്ട് വരാം” അസിക്ക മക്കളെ രണ്ടുപേരെയും എടുത്ത് വണ്ടിയില്‍ കയറ്റിയിരുന്നു അപ്പോഴേക്കും.

“ഞാനില്ല ഈ മുഷിഞ്ഞ വേഷത്തില്‍...“ ആദ്യം തന്നെ ഒരു കാര്യം എതിര്‍ത്തു പറയുന്നെന്നോര്‍ക്കാതെ പറഞ്ഞുപോയി.

വണ്ടിയുടെ മുന്‍ഭാഗത്ത് ‘കുട്ടേട്ടന്‍’ എന്ന് ചുവന്ന നിറത്തില്‍ എഴുതിയിരിക്കുന്നു. പതുക്കെ വണ്ടിക്കരികത്തേക്കു ചെന്നു.

“ഈ പേരുമാറ്റണം. മുന്നില്‍ അബുമോനെന്നും പിന്നില്‍ ഹസ്നമോള്‍ എന്നും എഴ്തണം.” ആദ്യമായി സ്വന്തമായ ഒരു വണ്ടി. അതിന് ആദ്യമായി തന്റെ അഭിലാഷം അസിക്കായെ അറിയിച്ചു.

“ങാ. ഇനി കൊറച്ച് പണിയുണ്ട്. പെര്‍മിറ്റ് മാറ്റണം അങ്ങനെ പലതും.” അസിക്കയും സംസാരിച്ചു തുടങ്ങി. എത്ര നാളായി ഇങ്ങനെ തുറന്നു സംസാരിച്ചിട്ട്. ഓര്‍മ്മപോലും മറഞ്ഞുപോയിരിക്കുന്നു.

“നീ വാ... നമ്മുക്ക് ഉമ്മാനെം ഉപ്പാനെം ഒന്ന് കാണാന്‍ പോകാം അതോടൊപ്പം നിന്റെ വീട്ടിലും ഒന്നു കേറാം” അസിക്ക വണ്ടിയില്‍ നിന്നിറങ്ങി. മക്കളേയും കൂട്ടി വീട്ടിലേക്കു നടന്നു.

കുറെകാലങ്ങള്‍ക്കു ശേഷം ബാപ്പയും മക്കളും താനും ഒരുമിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അസിക്കയുടെ ചുണ്ടത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിട്ടുണ്ടായിരുന്നില്ല.

Wednesday, August 01, 2007

പ്രേമസുധാകരം 2

മഴക്കാലത്തിന്റെ കൊച്ചു തണുപ്പില്‍, തന്റെ സ്ഥിരം കലാപരിപാടിയായ കുംഭകര്‍ണ്ണ സേവയുടെ മൂര്‍ദ്ദന്ന്യത്തിലാണ് സുധാകരേട്ടന്‍. കെട്ടിയുണ്ടാക്കിയ വിറകുപുര ചോര്‍ന്നൊലിച്ച്, അടുപ്പില്‍ വെക്കാനുള്ള വിറകെല്ലാം നനഞ്ഞു വിറച്ചു വിറങ്ങലിച്ചിരിരിക്കുന്നത് നോക്കി കഷ്ടം വച്ചിരിക്കുകയാണ് പ്രേമേച്ചി.

തെക്കെപുറത്തെ ഇത്തിരികുഞ്ഞന്റെ മാവ് വെട്ടി വീടിന് കട്ലയും ജനലും പിടിപ്പിച്ചതില്‍ ബാക്കി കുറെ കൊമ്പും ചില്ലയും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതൊന്നു വെട്ടി മെനയാക്കിതരാ‍ന്‍ ഇനി ആരെ വിളിക്കും. “ഇവിടെയൊരാളുണ്ട്, ഒന്നിനും കൊള്ളൂല്ല“ പ്രേമേച്ചിയുടെ ആത്മഗദങ്ങള്‍ ഗദ്ഗദങ്ങളായി
ദിഗന്ദങ്ങളിലേക്കൊഴുകി.

പ്രേമേച്ചി, തന്റെ ഡാര്‍ളിംഗും പ്രിയതമനും പരമാവധി കണവനുമായ സുധാകരേട്ടനെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ അകത്തേക്ക് നടന്നു. അന്നേരം പ്രേമേച്ചിയുടെ കരളിനു കുളിരേകി കാതിനിമ്പമേകുന്ന ഒരു ഗാനം റോഡിലൂടെ പോയിരുന്ന ചിദംബരന്റെ ലോട്ടറി വണ്ടിയില്‍ നിന്ന് പ്രേമേച്ചിയെ തേടിയെത്തി.

“യേലോ യേലോ യേലോ യേലോ യേലമ്മാ....
ഓലാ ഓലാ ഓലാ ഓലാ ഓലമ്മാ...
അന്തങ്കാക്ക കൊണ്ടക്കാരീ...
റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക
അച്ചുവെല്ലം തൊണ്ടക്കാരി...
റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക
ഐ ആറെട്ട് പല്ലുക്കാരി....”

പാടുന്നവരുടെ മധുരസ്വരത്തില്‍ പ്രേമേച്ചി അലിഞ്ഞലിഞ്ഞില്ലാതായി. തമിഴുനാട്ടില്‍ ഓലവിക്കുന്നവര്‍ പാടുന്ന പാട്ടായിരിക്കണം. നല്ല പാട്ട്. അവസാന വരി ആലോചിച്ചിട്ട് പ്രേമേച്ചിക്ക് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. ചിദംബരന് തന്റെ പുഞ്ചിരിയില്‍ പൊതിഞ്ഞ ഒരൊന്നൊന്നര കടാക്ഷവും
വീശിയെറിഞ്ഞ് പ്രേമേച്ചി അകത്തേക്ക് പോയി.


“ദേന്ന് ഒന്നെന്‍റ്റുവന്നേ, ഒരു കാര്യോണ്ട്” കയ്യെല്‍ ആവി പറക്കുന്ന കട്ടഞ്ചായയുമായി അങ്ങേരെ തട്ടിവിളിച്ചു.

സുധാകരേട്ടന്‍ തിരിഞ്ഞു മറിഞ്ഞ് മൂരി നിവര്‍ന്ന് കട്ടിലില്‍ കുത്തിയിരിപ്പായി. പ്രേമേച്ചി ചായകപ്പ് കയ്യേല്‍ കൊടുത്തുകൊണ്ടാരാഞ്ഞു.

“ഈ ഐ ആറെട്ട് പല്ലെന്നു പറഞ്ഞാലെന്താ. പണ്ടൊക്കെ നിങ്ങള്, എനിക്ക് മുല്ലപ്പൂമൊട്ടു പോലത്തെ പല്ലെന്നല്ലേ പറഞ്ഞിരുന്നേ...” പ്രേമേച്ചി വിറകുകീറുന്ന കാര്യത്തിലേക്ക് കടക്കാതെ കിന്നാരം പറഞ്ഞു. കാര്യം പറയുന്നതിനുമുമ്പൊന്നു പതപ്പിക്കുന്ന സ്വഭാവം പണ്ടേ കൂടപ്പിറപ്പല്ലേ.

“എന്തൂട്ടാ നീയീപറേണേ” സുധാകരേട്ടന്‍ കണ്ണുമിഴിച്ചിരുന്നു.

“അല്ലേലും നിങ്ങക്കെന്നോട് ഇപ്പളായേപിന്നെ ഇങ്ങനാ.. ഞാനൊന്നും പറഞ്ഞാ മനസ്സിലാവൂല്ല. ”

“ആടി.. അങ്ങനെ തന്നെ... മനസ്സിലാവാണ്ടല്ല... മുല്ലമൊട്ടായിരുന്നുത്രേ. അതന്ന്. ഇന്നതെല്ലാം വിരിഞ്ഞ് പൂവായില്ലേ” ഒന്നുമറിയാത്ത പോലെ സുധാകരേട്ടന്‍ ചായ മൊത്തിക്കുടിച്ചു.

“ദേ മനുഷ്യാ... എന്നെ വെറുതെ.... ഇവിടെ കത്തിക്കാന്‍ ഒരു തരി വിറകില്ല. മുറ്റത്തുകിടക്കുന്ന ആമാവുംകൊമ്പൊന്നു കീറിതാ..” ഭര്‍ത്താവിന്റെ വാക്കുകള്‍ മൊത്തമായും
ചില്ലറയായും അവോയ്ഡ് ചെയ്ത്, പ്രേമേച്ചി സീരിയസ് മാറ്റര്‍ അവതരിപ്പിച്ചു.

“വിറകു കീറാനോ ഞാനോ. അതു നിന്റെ മറ്റവനോടു പറ.” പ്രേമേച്ചിടെ മറ്റവന്മാരോടു പറഞ്ഞാല്‍ വിറകു കീറാനായി മുറ്റത്തൊരടി നടക്കും എന്നറിയാത്ത പുവര്‍മേന്‍.

“ങാ എന്താണെച്ചാ ആക്കിക്കൊ.. ഇന്നു രാത്രിക്ക് ചോറുവച്ചിട്ടില്ല” പ്രേമേച്ചി ഒരു കഞ്ഞിപാത്രവും തൂക്കി പാലുവാങ്ങാനായി അടുത്ത വീട്ടിലേക്കു ജൂണ്‍ ജൂലായ് സ്റ്റെപ്പേല്‍ നടന്നുപോയ്.

കാര്യങ്ങളുടെ കിടപ്പത്ര പന്തിയല്ലെന്നറിയാവുന്നതിനാലും, ഇന്നേരത്തന്വേഷിച്ചാല്‍ വിറകുകീറാനൊരു അണ്ണാച്ചിയെ തരപ്പെടുത്താന്‍ പറ്റില്ലെന്നതിനാലും, അണ്ണാച്ചിക്ക് കൊടുക്കാന്‍ പൂത്തകായൊന്നും കീശയിലില്ലാത്തതിനാലും, ഈ ഉദ്ദ്യമം ഏറ്റെടുക്കാന്‍ തന്നെ സുധാകരേട്ടന്‍ തീരുമാനിച്ചു. ചിലപ്പോള്‍ രാത്രി ഭക്ഷണം തരാതിരിക്കാനും മതി. ഒരുമ്പെട്ടവള്‍....

പ്രേമേച്ചി തിരിച്ചു വരുമ്പോള്‍ കീറിയിട്ട വിറകിനടുത്ത് വിയര്‍ത്തൊലിച്ചിരിക്കുന്ന കണവനെ കണ്ട് വെര്‍തേ ഒന്നു ചോദിച്ചു.

“ങാ നിങ്ങളല്ലേ പറ്റൂല്ലാന്ന് പറഞ്ഞത്. എന്നിട്ടിപ്പോ എന്തുപറ്റി?”

“അതൊക്കെ നിസ്സാര കാര്യല്ലേ... ഈ മാവിങ്കൊമ്പ് നീയാണെന്ന് ഞാനങ്ങ് കണക്കു കൂട്ടി. അത്ര തന്നെ.“ സുധാകരേട്ടന്‍ തോര്‍ത്തെടുത്ത് തോളിലിട്ട് പുറത്തെ വഴിയിലേക്ക് നടന്നു. വടികൊടുത്തടി വാങ്ങിയതെന്തിനെന്നറിയാതെ പ്രേമേച്ചി അകത്തേക്കും.