Monday, February 19, 2007

മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി

നിലനില്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട്‌ എതിര്‍പ്പു രേഖപ്പെടുത്തിക്കൊണ്ട്‌ എന്നും ബെല്ലടിച്ചതിനു ശേഷം മാത്രം സ്കൂളിലെത്തിയിരുന്ന ഇസ്മായില്‍, അന്ന് ഒരു മണിക്കൂര്‍ നേരത്തേ തന്നെ സ്പോട്ടിലെത്തി. ഇന്നലെ രാത്രിയും ഇന്നും നിര്‍ത്താതെ പെയ്യുന്ന മഴ, പ്രകൃതി തന്നെ ഇസ്മായിലിന്റെ വികൃതിക്ക്‌ കളമൊരുക്കുകയായിരുന്നോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു.

എന്നാലും ഈ മഴയിലും ഇസ്മായിലിന്റെ ഒരു ശുഷ്കാന്തി, എടുത്തു പറയേണ്ടതു തന്നെ. വന്നയുടനെ പുസ്തകക്കെട്ട്‌ മഴയൊഴിഞ്ഞ ഒരിടത്തു വച്ച്‌ ഇസ്മായില്‍ ഉദ്യമം ആരംഭിച്ചു. മഴപെയ്ത്‌ വെള്ളം കെട്ടി കിടക്കുന്ന സ്കൂള്‍ മുറ്റത്ത്‌, സ്കൂള്‍ കായിക മേളകളിലെ ഒഴിച്ചു കൂടാനാവാത്ത ഐറ്റമായ ചാക്കോട്ടം(ചാക്കില്‍ കയറി ചാടി ചാടിയുള്ള ഓട്ടം) പോലെ, ഒരിടത്തുതന്നെ നിന്ന് ചാടി ചാടി അവിടെ വലിയൊരു കുഴിയൊരുക്കി. മേല്‍ ഭാഗം വെള്ളത്താല്‍ മൂടപ്പെടുന്നതിനാല്‍ അവിടെ ഒരു കുഴിയുണ്ടെന്ന് ആര്‍ക്കും മനസ്സിലാക്കുവാനും കഴിയില്ല. ഇന്നലെ ക്ലാസ്സില്‍ നടന്നതിന്റെ പകരം വീട്ടാനായി കണ്ണനോ ഉദയനോ വരുന്നതും കാത്തിരുന്നു.

സ്കൂളിലേക്ക്‌ വന്നു കൊണ്ടിരുന്ന മറ്റു കുട്ടികളെ വഴിമാറി നടക്കാന്‍ ഇസ്മായില്‍ തന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആരെങ്കിലും ആ കുഴിയില്‍ വീണ്‌ കാലൊടിയേണ്ടെന്ന സ്നേഹം കൊണ്ടൊന്നുമല്ല തന്റെ പ്ലാന്‍ പൊളിയരുതെന്നുള്ള ആത്മാര്‍ത്ഥത കൊണ്ട്‌ മാത്രം. മുട്ടോളം വെള്ളത്തില്‍ മുങ്ങി താനുണ്ടാക്കിയ പ്ലാനില്‍ ഇനിയും വെള്ളം ചേര്‍ക്കരുതല്ലോ. ഇസ്മായില്‍ സ്കൂളിലെ മേട്ടയും ഏട്ടയും ആയതിനാല്‍ മറ്റു പിഞ്ചുങ്ങളാരും എതിരൊന്നും പറയാതെ വഴിയൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.

ഇത്തരുണത്തിലാണ്‌, ഇസ്മായിലിന്റെ ഖല്‍ബില്‍ മുഹബ്ബത്തിന്റെ അസര്‍മുല്ലകള്‍ വിരിയിച്ച സുന്ദരി - ആറാം ക്ലാസ്സിലെ ഹാജറ ആ വഴിയെ വന്നത്‌. വെള്ളത്തട്ടവും പുള്ളിപ്പാവാടയുമിട്ട്‌ ഹൂറിപോലെ വരുന്ന ഹാജറയെ കണ്ടതും ഇസ്മായിലിന്നകതാരിലൂടൊരു മായപൊന്മാന്‍ പറന്നു പോയി. ഒരു കുഴിയുണ്ടാക്കി അതിനു മുന്നില്‍ കാവല്‍ നില്‍ക്കുന്ന തന്നെ കണ്ടാല്‍ ഹാജറക്കെന്തു തോന്നും, അതു അവളോടൊപ്പമുള്ള തന്റെ ഭാവിജീവിതത്തില്‍ വരുത്താനിടയുള്ള ഹലാക്കിന്റൌലുംകഞ്ഞികളെ മനസ്സില്‍ കണ്ട്‌, ഇസ്മായില്‍ വേഗം അടുത്തു നിന്ന തെങ്ങിന്റെ മറവിലേക്കൊതുങ്ങി. ഇതൊന്നും അറിയാതെ കൂട്ടുകാരോടൊപ്പം ഓടിച്ചാടി വന്ന ഹാജറ ആ കുഴിയില്‍ വീഴാന്‍ അധികം സമയമൊന്നുമെടുത്തില്ല. പാവാട പകുതിയിലധികം നനഞ്ഞു കുതിര്‍ന്ന ഹാജറയെ കൂട്ടുകാരികള്‍ ഒരുവിധം കുഴിയില്‍ നിന്നു കരകയറ്റി പതുക്കെ ക്ലാസ്സിലേക്ക്‌ പോയി.

ഇനിയും അവിടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ ഇസ്മായില്‍, ബെല്ലടിച്ചതിനു ശേഷം സ്കൂളില്‍ വരുന്ന തന്റെ പതിവിന്‌ കോട്ടം വരാതിരിക്കാനും വേണ്ടി, തെങ്ങിന്‍ മറവില്‍ നിന്ന് പതുക്കെ പുറത്തുവന്ന് പുസ്തകക്കെട്ടും എടുത്ത്‌ സ്കൂളില്‍ നിന്നും സ്കൂട്ടായി.

ഇസ്മായില്‍ പോയെങ്കിലും ഇസ്മായില്‍ കുഴിച്ച കുഴി, ആര്‍ക്കും വരാം എപ്പോഴും വീഴാം, കടന്നു വരൂ കടന്നു വരൂ, ശങ്കിച്ചു നില്‍കാതെ മടിച്ചു നില്‍ക്കാതെ, ;ചിദംബരന്റെ സൈക്കിളിലെ മൈക്കില്‍ നിന്നും ഉയര്‍ന്നു വരുന്ന ലോട്ടറി നാദം പോലെ, ആര്‍ക്കുവേണമെങ്കിലും വന്നു വീഴാനായി വഴിയില്‍ നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടന്നു. കുഴിയില്‍ വീഴാന്‍ വരുന്ന കുട്ടികളെ മാറ്റുന്ന ജോലി ഇസ്മായിലിന്റെ പിന്മുറക്കാര്‍ ഏറ്റെടുത്തു നടത്തികൊണ്ടിരുന്നു.

പുട്ട്‌മിണുങ്ങിമാഷ്‌ പതിവുപോലെ മധുരിമയിലെ പുട്ടും അകത്താക്കി, മുണ്ടിന്റെ ഒരു തലയെടുത്ത്‌ വലത്തെ കക്ഷത്തില്‍ ഇറുക്കിപിറ്റ്ടിച്ച്‌ കാലന്‍ കുടയും ചൂടി അടിവച്ചടിവച്ച്‌ സ്കൂള്‍ ഗേറ്റിനോടടുത്തു തുടങ്ങി. പുട്ട്‌മിണുങ്ങിയെ കണ്ടപ്പോള്‍ കുഴിയില്‍ നിന്ന് വഴിപോക്കരെ വഴിമാറ്റാന്‍ നിന്നിരുന്ന വാളണ്ടിയര്‍മാര്‍, ഇനിയവിടെ നിന്നാല്‍ വഴിയില്‍ കിടന്ന കുഴിയെടുത്ത്‌ വേണ്ടാത്തിടത്ത്‌ വെക്കലാവും എന്നറിയുന്നതിനാല്‍ അവിടന്നോടിപ്പോയി കുറച്ചകലെ മാറി ഗേറ്റിലേക്കു വീക്ഷിച്ചുകൊണ്ട്‌ നിന്നു.

സ്കൂള്‍ മുറ്റത്ത്‌ വെള്ളം കണ്ടപ്പോള്‍, പുട്ട്‌മിണുങ്ങി ഇടത്തേ കൈകൊണ്ടും മുണ്ടല്‍പം കയറ്റി പിടിച്ച്‌, ചുമ്മാപോകുമ്പോള്‍ വഴിയില്‍ ചുമ്മാ കിടന്ന ചാണകം ചവിട്ടി അതൊന്നു തൂത്തു കളയാന്‍ പറ്റിയ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു നടക്കുമ്പോലെ, രണ്ടു കാലുകളും പരമാവധി അകത്തി വച്ച്‌ ജൂണ്‍ ജൂലായ്‌ സ്റ്റെപ്പില്‍ നടന്നു വന്നു കൊണ്ടിരുന്നു. ഏതു സ്റ്റയിലിനും അധികകാലം നിലനില്‍പ്പില്ലെന്നറിയിച്ചു കൊണ്ട്‌ അടുത്ത സ്റ്റെപ്പില്‍ മാഷ്‌ വലത്തെ കാല്‍ എടുത്തു നേദിച്ചത്‌ ഇസ്മായിലിന്റെ കുഴിയിലേക്കാണ്.

മാഷിന്റെ സെറിബ്രത്തിനും സെറിബെല്ലത്തിനും യാതൊരു വിധത്തിലും മാനേജ്‌ ചെയ്യാന്‍ പറ്റാത്ത അവസ്തയായതിനാല്‍ മെഡുല്ല ഒബ്ലാങ്കട്ട പറഞ്ഞതനുസരിച്ച്‌ മാഷ്‌ കയ്യിലുണ്ടായിരുന്ന കുട വെള്ളത്തിലേക്കിട്ട്‌, വലതെ മുട്ട്‌കാല്‍ വെള്ളത്തിലേക്ക്‌ കുത്തി വലതു കൈകുത്തി വലതു വശം ചരിഞ്ഞു വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ബാലന്‍സ്‌ ചെയ്തു. ഇടതു കാലുംപൊക്കി നായക്കെന്തൊ ആവശ്യം സാധിക്കാനുണ്ടെന്ന മട്ടില്‍ നില്‍കുന്ന മാഷിന്റെ നില്‍പുകണ്ട്‌ അതിലെ വെര്‍തെ പോയിരുന്ന ഉര്‍ദുമാഷ്‌ വന്ന് പുട്ട്‌മിണുങ്ങിയെ അത്യാഹിതത്തില്‍ നിന്നു രക്ഷപ്പെടുത്തി സ്റ്റാഫ് റൂമിലേക്കാനയിച്ചു.

വലതു വശം കാവി നിറവും ഇടതു വശം തൂവെള്ള നിറവുമായി മല്‍ട്ടികളര്‍ ഡ്രസ്സില്‍ പുട്ട്‌മിണുങ്ങിയെ കാണാന്‍ അങ്ങനെ സി എം എസ്‌ യു പി സ്കൂളിനു ഭാഗ്യമുണ്ടായി.

(അടുത്തതില്‍ എന്തായാലും അവസാനിപ്പിക്കാം)

19 comments:

സുല്‍ |Sul said...

“ മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി"

പുതിയ പോസ്റ്റ്.

-സുല്‍

സു | Su said...

പാവം മാഷ്, പാവം ഹാജറ.

മള്‍ട്ടിക്കളര്‍ പുട്ടുമിണുങ്ങി നന്നായിട്ടുണ്ട്. എന്നാലും മാഷേയും, മുഹബത്തിനേയും വീഴ്ത്തേണ്ടായിരുന്നു.

Anonymous said...

പുട്ടുമിണുങ്ങി കലക്കി.
ഠേ.. തേങ്ങയിട്ടതല്ല. മാഷ് വീണതാണേ..

മനോജ് കുമാർ വട്ടക്കാട്ട് said...

ഇസ്മായിലേ (സുല്ലേ) അത്‌ വേണ്ടായിരുന്നു.

Rasheed Chalil said...

സുല്ലേ വേണ്ടായിരുന്നു. താന്‍ കുഴിച്ച കുഴിയില്‍ പിന്നെ താന്‍ താന്നെ വീഴുമേ...

കഥ നന്നായി.

ഓടോ :
ഹലാക്കിന്റൌലുംകഞ്ഞി... ഇത് ഏത് കഞ്ഞി.

മുസ്തഫ|musthapha said...

ഇഡിയറ്റ് വിളി കേട്ട ആ ജബ്ബാര്‍ തന്നേയാണോ... ഈ ഇസ്മായില്‍ :)

നന്നായിരിക്കുന്നു.

ഏറനാടന്‍ said...

ഗൊള്ളാം പള്ളിക്കൂടകഥകള്‍!
:)

Mubarak Merchant said...

ഏതു സ്റ്റയിലിനും അധികകാലം നിലനില്‍പ്പില്ലെന്നറിയിച്ചു കൊണ്ട്‌ അടുത്ത സ്റ്റെപ്പില്‍ മാഷ്‌ വലത്തെ കാല്‍ എടുത്തു നേദിച്ചത്‌ ഇസ്മായിലിന്റെ കുഴിയിലേക്കാണ്.
ഹഹഹഹഹഹഹഹഹ
സൂപ്പറായി സുല്ലേ.
പുട്ടു മിണുങ്ങീടെ ആ വരവ് കണ്ടപ്പൊ ഞങ്ങടെ പഞ്ചായത്ത് സ്കൂളിലെ പഴേ അറബി സാറിനെ ഓര്‍ത്തു. പിള്ളേരെക്കൊണ്ട് കാലു തിരുമിക്കലായിരുന്നു മൂപ്പരുടെ ഇഷ്ട വിനോദം.

തറവാടി said...

സുല്ലേ,
പറഞ്ഞു പറഞ്ഞ് ഞാന്‍ വിമര്‍ശിക്കാനും തുടങ്ങിയോ എന്നൊന്നും പറഞ്ഞേക്കല്ലെ,

മറ്റുള്ള " ഹാസ്യ" സാമ്രാട്ടുകളേ , പിന്‍തുടരുന്നത് മടുപ്പുളവാക്കും ,

ഞാനുദ്ദേശിച്ചതതുതന്നെയാണ്‌ ,

അമിത ഉപമകള്‍ ,

സുല്ലിന്‌ സുല്ലിന്‍റ്റെ തന്നെ ഒരു രീതുണ്ടല്ലോ ,നല്ല , ഒതുങ്ങിയ ഭാഷയുള്ള ഒരു രീതി ,

മുമ്പെ ചിലയിടത്തെങ്കിലും പ്രദര്‍ശിപ്പിച്ചത്‌

അമിത ഉപമകള്‍ ഉണ്ടാക്കുന്നതെപ്പോഴും നൈമിഷികമായ ഹാസ്യമാകും എന്നാണെനിക്കു തോന്നിയിട്ടുള്ളത് ,

ഇതൊക്കെ എന്‍റ്റെ മാത്രം അഭിപ്രായം , നിങ്ങടെ ഗ്രൂപ്പൊന്നും ഇറങ്ങില്ലല്ലോ അല്ലെ !? :)

എവീടെയൊക്കെയോ നന്നായി രസിച്ചു , എന്നാല്‍..........

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ആര്‍ക്കുവേണമെങ്കിലും വന്നു വീഴാനായി വഴിയില്‍ നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടന്നു.“

“നീണ്ടു നിവര്‍ന്നു “ തന്നെ ധാരാളം.. പിന്നെ മലര്‍ത്തിയിടേണ്ടായിരുന്നു...

Visala Manaskan said...

"വലതു വശം ചരിഞ്ഞു വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ബാലന്‍സ്‌ ചെയ്തു"

:) സുല്‍, നന്നായിട്ടുണ്ട് ട്ടാ.

krish | കൃഷ് said...

സുല്ലേ ഇത്‌ കൊള്ളാല്ലോ.. പുട്ട്മിണുങ്ങി സാറ് ഇപ്പോഴും ജീവിച്ചിരുപ്പുണ്ടല്ലോ..
നാട്ടില്‍ പോകുമ്പോള്‍ പഴയ കാര്യം പറഞാല്‍ മതി.
ചെക്കന് അടീ കിട്ടാത്തതിന്‍റെ ദോഷാ..

കൃഷ് | krish

Anonymous said...

പുട്ടു മിണുങ്ങി കൊള്ളാം കേട്ടോ.

Peelikkutty!!!!! said...

...ന്നാലും സുല്ല്ക്കാ ഹാജറക്കുട്ടിയെ വീഴ്ത്തണ്ടായിരുന്നു:)

സാരംഗി said...

പാവം പാവം പുട്ടുമിണുങ്ങി മാഷ്‌..
:-)

Areekkodan | അരീക്കോടന്‍ said...

സുല്ലേ ഇഷ്ടപ്പെട്ടു.

വല്യമ്മായി said...

എന്നാലും ഹാജറയോടിത് വേണ്ടായിരുന്നു സുല്ലേ, കൊള്ളാം.

സുല്‍ |Sul said...

“മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി"
വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി

സു :) എന്തു ചെയ്യാം. പാവങ്ങള്‍.

മേന്നെ :) നന്ദി

പടിപ്പുര :) അതു ഞാനല്ല.

ഇത്തിരീ :) അതും ഞാനല്ല. പിന്നെ കഞ്ഞി അതൊരു ടൈപാ.

അഗ്രു :) വേണ്ടാ വേണ്ടാ.

ഏറനാടന്‍ :) നന്ദി.

ഇക്കാസ് :) ഓര്‍മ്മകള്‍ പുതുക്കുക മാത്രമല്ലേ നാം ഇവിടെ ചെയ്യുന്നത് :)

തറവാടി :) നന്ദി നേരില്‍ പറഞ്ഞതാണ്. ഗ്രൂപ് എന്താ അതു ചോദിക്കാന്‍ മറന്നു.

മി.കു.ചാ :) മലര്‍ക്കേണ്ടായിരുന്നു അല്ലേ.

വി.യം. :) നന്ദീട്ടാ.

കൃഷ് :) സത്യായിട്ടും ഞാനല്ല. ഹെഹെ :)

നൌഷര്‍ :) സ്വാഗതം. നന്ദി.

പീലി :) പരിഹാരം കാണാന്നെ.

സാരംഗി :) അടിവാങ്ങിയവരാരും അങ്ങനെ പറയില്ല.

ആബിദ് :) നന്ദി.

വല്യമ്മായി :) പീലിയോട് പറഞ്ഞ പോലെ പരിഹാരം കാണാന്നെ. ക്ഷമി :)

ഒരിക്കല്‍ കൂടി കൂപ്പുകൈ.
-സുല്‍

sandoz said...

പുട്ടുമിണുങ്ങി സാറിനേം കൊണ്ടേ പോകൂ അല്ലേ.....അടുത്ത ഭാഗം വേഗം പോരട്ടേ
ഒരു ഓണ്‍ ടൊ;
എന്നാലും സുല്ലേ ആ പെങ്കൊച്ചിനെ കുഴീല്‍ ചാടിച്ചത്‌ എനിക്ക്‌ അങ്ങോട്ട്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല.......ഹാജറക്കുട്ടി എന്ന ഓള്‍ഡ്‌ നെയിം ആയത്ത്‌ നന്നായി ആ കൊച്ചിനു... 'വര്‍മ' ചേര്‍ത്ത പേരു വല്ലതും ആയിരുന്നേ....എന്റെ രക്തം തിളച്ചേനേ.....ബൂലോഗ ക്ലബ്ബില്‍ ഒരു പോസ്റ്റ്‌ ഇട്ടേനേ ഞാന്‍ ....പ്രതിഷേധിക്കാന്‍........