Thursday, April 26, 2007

സന്മാര്‍ഗ്ഗം

“സ്വര്‍ഗ്ഗത്തില്‍ കടക്കണമെങ്കില്‍ നമ്മള്‍ എന്തു ചെയ്യണം”

ത്രേസ്യാകുട്ടി ടീച്ചറുടെ സന്മാര്‍ഗ്ഗം ക്ലാസ്. വെള്ളിയാഴ്ചകളില്‍ ഉച്ചക്കുള്ള രണ്ടുമണിക്കൂര്‍ ഇടവേളകളില്‍ അരമണിക്കൂര്‍ കൊണ്ട് കുട്ടികളെ സന്മാര്‍ഗ്ഗികളാക്കുന്ന പരിപാടിയാണിത്. പള്ളിസ്കൂളുകളിലാണ് സന്മാര്‍ഗ്ഗികളായ ഭാവിതലമുറയെ വാര്‍ത്തെടുക്കാനായി ഈ പദ്ധതിയുള്ളത്. കാകൊല്ലം, അരക്കൊല്ലം, കൊല്ലം എന്നീ രീതികളില്‍ ഈ ക്ലാസ്സിനു പരീക്ഷകളും ഉണ്ടായിരുന്നു. ചോദ്യം എന്തു തന്നെയായാലും ഞങ്ങള്‍ കുറച്ചു പേര്‍ക്ക് ഉത്തരം എപ്പോഴും ഒന്നു തന്നെയായിരുന്നു, “ദൈവം”.

ക്ലാസ്സില്‍ ഞങ്ങള്‍ മുസ്ലിം ആണ്‍കുട്ടികള്‍ക്ക് ഈ ക്ലാസ്സ് കൊണ്ട് ചില ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ഒന്നാമത് വെള്ളിയാഴ്ച ഉച്ചസമയത്താണ് ഈ ക്ലാസ്സ്. നമസ്കാരത്തിനായി പള്ളിയില്‍ പോകണം. അര മണിക്കൂര്‍ ക്ലാസ്സ് കഴിഞ്ഞ് അപ്പോള്‍ തന്നെ ഓട്ടം തുടങ്ങിയാലാണ് നമസ്ക്കാരം കഴിയുന്നതിനു മുമ്പെന്കിലും പള്ളിയില്‍ എത്താന്‍ പറ്റുന്നത്. പള്ളിയും കഴിഞ്ഞ് തിരിച്ചു വന്നിട്ടു വേണം ഉച്ചഭക്ഷണം കഴിക്കാന്‍. ഈ സമയത്ത് ഞങ്ങളുടെ മറ്റു കൂട്ടുകാര്‍ മൈദാനത്ത് ഏറുമ്പന്ത് കളിക്കുന്നുണ്ടാവും. ഉച്ചക്കലെ ഇടവേള രണ്ടു മണിക്കൂറുണ്ടെങ്കിലും അതില്‍ അരമണിക്കൂര്‍ പോലും ആര്‍മ്മാദിക്കാന്‍ കിട്ടാറില്ല എന്നതാണ് സത്യം.

ത്രേസ്യാ ടിച്ചറോട് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം. എന്നാലും ഫലം മാഫി. ഇങ്ങനെയൊരു ക്ലാസ്സില്‍ വച്ചാണ് മുടിയനായ പുത്രന്‍ നാടുകാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍, അച്ചന്‍ ഒരു പോത്തിനെയറുത്ത് നാട്ടുകാര്‍ക്ക് സദ്യകൊടുത്ത കഥ പഠിച്ചത്. ഈ കഥ പഠിച്ചതിനു ശേഷം, ഉത്തരക്കടലാസ് നോക്കുമ്പോള്‍ ടീച്ചര്‍ക്ക് ബോറഡിക്കേണ്ട എന്നു കരുതി പരീക്ഷയുടെ ഉത്തരത്തില്‍ നിന്ന് ദൈവത്തിന് അവധി നല്‍കി. പിന്നെ “മുടിയന്‍”, “പുത്രന്‍”, “പോത്ത്”, “നാട്ടുകാര്‍”, “സദ്യ“ എന്നിങ്ങനെ ഉത്തരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഞങ്ങള്‍ എഴുതി വച്ചു പോന്നു. പക്ഷെ എല്ലാചോദ്യത്തിനും ഉത്തരം “ദൈവം” എന്നെഴുതിയപ്പോള്‍ കിട്ടിയിരുന്ന മാര്‍ക്ക് പോലും ഈ വറൈറ്റി ഉത്തരങ്ങള്‍ക്ക് കിട്ടിയിരുന്നില്ല എന്നത് മറ്റൊരു സത്യം.

സ്വര്‍ഗ്ഗത്തില്‍ കടക്കുന്ന കാര്യമാണ് പറഞ്ഞുവന്നത്. മറന്നിട്ടില്ല.

ടീച്ചര്‍ ഞങ്ങളോട് ചോദിച്ചുകൊണ്ടേയിരുന്നു.

“ഞാന്‍ എല്ലാവരോടും സ്നേഹത്തോടും കരുണയോടും കൂടി പെരുമാറിയാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമൊ?”

“ഇല്ല” ഞങ്ങള്‍ കൂട്ടത്തോടെ പറഞ്ഞു.

“നിരാലംബരായ അനാഥകുട്ടികളെ പരിപാലിച്ച് ജീവിതകാലം കഴിച്ചാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമൊ?”

“ഇല്ല”

“വൃദ്ധരേയും രോഗികളേയും ശുശ്രൂഷിച്ച് ജീവിതകാലം കഴിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമൊ?”

“ഇല്ല”

ഇത്രയും ഓപ്‌ഷന്സ് തന്നിട്ടും ടീച്ചറെ സ്വര്‍ഗ്ഗത്തില്‍ കടത്തിവിടാത്തതില്‍ ടീച്ചര്‍ക്കുള്ള അമര്‍ഷം വാക്കുകളിലും വന്നു തുടങ്ങി.

“എന്റെ സമ്പത്ത് മുഴുവന്‍ ഞാന്‍ ദാനം ചെയ്താല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമോ?”

“ഇല്ല”

ടീച്ചര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാനുള്ള മറ്റു കുറുക്കുവഴികളൊന്നും അറിയാത്തതിനാലാവണം ചോദ്യം നിര്‍ത്തി.

“അപ്പോള്‍ പിന്നെ എന്തു ചെയ്യണം എനിക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍?” ഞങ്ങള്‍ക്കറിയാവുന്ന ഓപ്ഷന്‍ അറിയാന്‍ വേണ്ടി ടീച്ചര്‍ ചോദിച്ചു.

“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഇസ്മായിലിന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.

---------

ഈ സംഭവത്തിനു ശേഷം പന്ത്രണ്ടരക്ക് സ്കൂള്‍ വിട്ടാല്‍ ഊണ് കഴിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കനുവദിച്ചുകിട്ടി. ക്ലാസ്സിലെ മറ്റുകുട്ടികള്‍ സന്മാര്‍ഗ്ഗത്തിന്റെ കുറുക്ക് കുടിക്കുമ്പോള്‍, അവരുടെ നാസാരന്ദ്രങ്ങള്‍ക്ക് കൊതിയുടെ മണം നല്‍കികൊണ്ട് ഞങ്ങള്‍ അടുത്ത മുറിയില്‍ ഊണുകഴിച്ചു കൊണ്ടിരുന്നു.

24 comments:

സുല്‍ |Sul said...

"സന്മാര്‍ഗ്ഗം"

കുറെനാളുകള്‍ക്കു ശേഷം ഒരു പുതിയ പോസ്റ്റ്.

-സുല്‍

വല്യമ്മായി said...

കുഴപ്പമില്ല.:)

G.MANU said...

hahaha.........
the correct answer

Rasheed Chalil said...

അപ്പോള്‍ സുല്ലും ഇസ്മാ‌ഈലും രണ്ടാണല്ലേ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും എന്റെ ഇസ് :) ഏ...

ഇത്ര പെട്ടന്ന് ടീച്ചറെ ഉടലോടേ സ്വര്‍ഗോം നരകോം കാണിച്ചല്ലാ..

സുഗതരാജ് പലേരി said...

എന്നാലും എന്റെ സുല്ലേ ഇത്രയും വേണ്ടായിരുന്നു. പ്രേരണാകുറ്റത്തിന്‌ കേസെടുക്കേണ്ടതായിരുന്നു.

മുസ്തഫ|musthapha said...

ഹഹഹ... സുല്ലേ :)

‘ഒന്ന് തള്ളി താ’ ക്ക് ശേഷം സുല്ലിന്‍റെ മറ്റൊരു പീസ് :)

അടിപൊളി - ഇസ്മായിലിനെന്‍റെ വഹ ഒരു ഇസ്മായീലി :)

Pramod.KM said...

കൊള്ളാം ചോദ്യങ്ങളും ഉത്തരങ്ങളും.;)

ഏറനാടന്‍ said...

എന്നിട്ട്‌? സുല്ലേ.. അപ്പോള്‍ ത്രേസ്യാടീച്ചര്‍ കുഞ്ഞാടുകളും സുല്ലാടും ഉള്ള ഗണങ്ങള്‍ക്കായി ഇപ്പടി പ്രാര്‍ത്ഥിച്ചു:

"കര്‍ത്താവേ, ഈ കുഞ്ഞാടുകള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്തെന്നിവര്‍ക്ക്‌ മനസ്സിലാക്കികൊടുക്കാന്‍ നല്ലൊരു ടീച്ചറെ നല്‍കേണമേ!"

NITHYAN said...

എല്ലാവരും പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുമ്പോള്‍ ഒരു മൂലയില്‍ ഏലിയാമ്മയില്‍ ലയിച്ചിരിക്കുന്ന തിരുമാലി ഒസേപ്പിനോട്‌ ക്ഷമനശിച്ച അച്ചന്‍:
ഞാനെന്നുംംംം ഉറങ്ങുന്നതിനുമേേേേമ്പ എന്റെ ശത്രുക്കള്‍ക്കുേേേേവണ്ടി പ്രാര്‍ത്ഥിക്കാാാാറുണ്ട്‌. ഔസേപ്പ്‌ അങ്ങിനെ ചെയ്യാറുണ്ടോ?
ഔസേപ്പ്‌: കര്‍ത്താവിന്റെ കൃപകൊണ്ട്‌ എനിക്കിതുവരെ ശത്രുക്കളായിട്ടാരുമില്ലച്ചോ. ഇത്രയും കാലത്തെ സേവനം കൊണ്ട്‌ അച്ചനുണ്ടാക്കിയത്‌ മുഴുവന്‍ ശത്രുക്കളെയാണോ?

sandoz said...

ഇസ്മായില്‍ ഇപ്പഴും ജീവനോടെയുണ്ടോ......ഈ സൈസ്‌ ചങ്ക്‌ കലക്കി അഭിപ്രായം...മുഖത്ത്‌ നോക്കി പറയുന്നവര്‍ ..അധിക കാലം ജീവിച്ചിരിക്കാറില്ലാ.....അരെങ്കിലും കാച്ചും.....

സുല്ലേ...കൊള്ളാട്ടോ....

[worveri-uuulolt......വേര്‍ഡ്‌ വെരീടെ ആദ്യ വരവ്‌ കണ്ട്‌ ഞാനൊന്ന് ഞെട്ടി.....]

സുല്‍ |Sul said...

സാന്‍ഡോ ആ വേര്‍ഡ്‌വെരിയെ ഞാനങ്ങ് തട്ടി.
ആരും ഇനി അതില്‍ തട്ടി വീഴാതിരിക്കട്ടെ.
-സുല്‍

വേണു venu said...

ഹാ...ഹാ..
ഏലിയാമ്മ ടീച്ചറു് ഉടലോടെ സ്വര്‍ഗ്ഗത്തു് പോയി കാണും.:)

അരവിന്ദ് :: aravind said...

ഹഹഹ...
സുല്ലേ കലക്കി. (ഇസ്മായില് കലക്കീന്ന്)

ചേച്ചിയമ്മ said...

എല്ലാവരുടേയും മനസ്സിലുണ്ടായിരുന്നത് ഇസ്മയില്‍ പറഞ്ഞുവല്ലേ:)

സൂര്യോദയം said...

സുല്‍... ഫുഡിനുവേണ്ടി ടീച്ചറെ കൊല്ലാനും മടിയില്ലല്ലേ... ;-)

മഴത്തുള്ളി said...

“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഇസ്മായിലിന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.

ഇത് മാറ്റി സുല്ലിന്റെ ഉത്തരമെന്നാക്കൂ ;)

ഹി ഹി... മനസ്സിലിരിപ്പു മനസ്സിലായി

Sathees Makkoth | Asha Revamma said...

ഇതെല്ലാം ഇസ്മയിലിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനുള്ള പരിപാടിയാണല്ലേ. നടക്കട്ടെ. നടക്കട്ടെ.

സു | Su said...

പാവം ടീച്ചര്‍.

Mubarak Merchant said...

ഹഹഹ് ഇസ്മായിലിന്റെ ഉത്തരം കലക്കി.
ഞങ്ങള്‍ക്കുമുണ്ടായിരുന്നു സ്കൂളില്‍ മോറല്‍ സയന്‍സ്. ആ സമയത്ത് ക്രിസ്ത്യാനിപ്പിള്ളേര്‍ക്ക് കാറ്റിക്കിസം ക്ലാസാണ്. മറ്റുമതക്കാര്‍ക്ക് മോറല്‍ സയന്‍സും. ഞങ്ങളോടും ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. എങ്ങനെയുള്ള കുട്ടികളാ സ്വര്‍ഗ്ഗത്തില്‍ പോകുന്നത്? എന്ന ചോദ്യത്തിനു ‘മരിച്ച കുട്ടികള്‍’ എന്ന് ഒരു വിരുതന്‍ ഉത്തരം പറഞ്ഞതും ഓര്‍ക്കുന്നു.

Visala Manaskan said...

പ്രിയ സുല്‍,

വളരെ ഭംഗിയായി എഴുതിയിട്ടുണ്ട് സുല്‍. വെരി നൈസ്.

ഗഡിയുടെ ഡയലോഗും വളരെ ഇഷ്ടപ്പെട്ടു.

ആഷ | Asha said...

ഹ ഹ
ബെസ്റ്റ് ശിഷ്യഗണങ്ങള്‍

നിമിഷ::Nimisha said...

“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഹ ഹ പാവം ത്രേസ്യാ ടീച്ചര്‍ :) ഇസ്മായിലിന്റെ നിഷ്കളങ്കത സുല്‍ നന്നായി പകര്‍ത്തി.

സുല്‍ |Sul said...

"സന്മാര്‍ഗ്ഗം"
വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.

സന്മാര്‍ഗ്ഗത്തില്‍ വന്ന് വല്യമ്മായി ഉടച്ച തേങ്ങ വരവു വച്ചിരിക്കുന്നു. നന്ദി.
മനു :)
ഇത്തിരി :)
കുട്ടിചാത്താ :)
സുഗതരാജ് :)
അഗ്രജ് :)
പ്രമോദ് :)
ഏറനാടന്‍ :)
നിത്യന്‍ :)
സാന്‍ഡോസ് :)
വേണു :)
അരവിന്ദ് :)
ചേച്ചിയമ്മ :)
സൂര്യോദയം :)
മഴത്തുള്ളി :)
സതീശ് :)
സു :)
സാരംഗി :)
ഇക്കാസ് :)
വിശാലു :)
ആഷ :)
സോന :)
നിമിഷ :)
എല്ലാ‍വര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. നമസ്കാരം.
-സുല്‍