Sunday, January 06, 2008

മാംഗല്യം തന്തുനാനേന... സുമിത്രേ...

“ഏയ് ടാ അവിടെ നിന്നേ”

മൂന്നുമണിയായിട്ടും ഒരുമണി വറ്റുപോലും വയറ്റിലെത്തിയിട്ടില്ല. നേരമില്ലാത്തെ നേരത്ത് ഹോട്ടലും തിരക്കി കാലുകള്‍ വലിച്ചു വച്ചു നടക്കുമ്പോഴാണ് പിന്നില്‍ നിന്നൊരു കിളിനാദം കേട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ കുഞ്ഞൊന്നിനെ ഒക്കത്തും ഒന്നിന്റെ കയ്യേലും പിടിച്ചൊരു യുവതി ബസ്റ്റോപ്പില്‍ നില്‍ക്കുന്നു.

“ഹമ്മേ, ആരിത് കുട്ടീം വട്ടീമായിട്ട്. എങ്ങോട്ടാണാവോ പ്രയാണം?”

“നീയെവിടേക്കാ ഈ വാണം വിട്ടപോലെ? റോഡില്‍ ആരെങ്കിലും നില്‍കുന്നുണ്ടോയെന്ന് പോലും നോക്കാതെ” അവളുടെ മറുചോദ്യം പെട്ടെന്നു വന്നു.

“മനുഷ്യന്‍ വിശന്ന് വലഞ്ഞ് ഭക്ഷണം തേടി നടക്കുമ്പോള്‍ വായ്നോട്ടം കുറവായിരിക്കും” ഫിലോസഫി വരണമെങ്കില്‍ വയറു വിശക്കണമെന്നു പറയുന്നത് ശരിയാ.

“നിന്റെ തീറ്റയും വായ് നോട്ടവും പണ്ടത്തെപ്പോലെ ഇപ്പോഴുമുണ്ടെന്നു ചുരുക്കം.” വിശപ്പിന്റെ കാര്യം പറയേണ്ടായിരുന്നെന്നു തോന്നിപ്പോയി.

“ഞാന്‍ ഒന്നും നിര്‍ത്തിയിട്ടില്ല. നീ ഇതെല്ലാം നിര്‍ത്തിയോ. മെലിഞ്ഞുണങ്ങി സ്ലിം ബ്യൂട്ടിയായിപ്പോയി. മൂപ്പെത്താതെ ഉണങ്ങിപ്പോയ മുരിങ്ങക്കായ പോലെയുണ്ടല്ലോ. എന്തെര് പറ്റി പെണ്ണേ.?”

“അക്കാര്യമൊന്നും പറയേണ്ട കൊശവാ. ഇവറ്റങ്ങ രണ്ടെണ്ണത്തിനെ പോറ്റുന്ന പണിപോരെ ഞാന്‍ സുന്ദരിയാവാന്‍.” ഒക്കത്തിരുന്ന കുഞ്ഞ് പിടിച്ചുവലിച്ച മുടി നേരെയാക്കിക്കൊണ്ടവള്‍ പറഞ്ഞു.

“ങാ‍ അതു പോട്ടെ. കല്യാണമെല്ലാം കഴിഞ്ഞ് നിന്നെ ആദ്യമായി കാണുന്നതല്ലേ. നിന്റെ വെടിവെപ്പുകാരനെന്തു പറയുന്നു”

“സുല്ലേ അനാവശ്യം പറയല്ലേ. ഒരു പട്ടാളക്കാരന്റെം അവന്റെ ഭാര്യയുടെം ദു:ഖം നിനക്കു പറഞ്ഞാ മനസ്സിലാവില്ല”

“ഉം ഉം വിരഹസാഗരം അലതല്ലിയിട്ടും നിന്നെയങ്ങോട്ടെന്തേ കെട്ടിയെടുക്കാഞ്ഞെ?. അതിനെങ്ങനാ അതിയാനിവിടെയെത്തിയാല്‍ പൊറുതി കൊടുക്കുന്നുണ്ടാവില്ല. നിന്റെ പണ്ടത്തെ സ്വഭാവം വെച്ചു നോക്കിയാല്‍ മൂപ്പീന് ലീവെടുക്കാതെ അതിര്‍ത്തിയില്‍ തന്നെ കുറ്റിയടിക്കാനാണ് സാധ്യത.”

“നീയെന്റേന്നു വേടിക്കും സുല്ലേ” അമ്മയുടെ ഭാവമാറ്റം കണ്ട് എന്നേം നോക്കിനില്‍ക്കുകയാണ് കൊച്ച് നമ്പര്‍ ഒന്ന്. “ആരാമ്മാ ആരാമ്മാ” എന്നിടക്ക് ചോദിക്കുന്നും ഉണ്ട്.

“ഇതമ്മേന്റൊപ്പം പടിച്ച മാമനാ മോളേ” അമ്മയുടെ വിശദീകരണം.

“പിന്നെ എന്താ നിന്റെ അമ്മേടെ വിശേഷം?”

“ങാ, അമ്മ സുഖമായിരിക്കുന്നു. ഇടക്ക് നിങ്ങളുടെയെല്ലാം കാര്യം പറയും. നീ ഇപ്പോഴാവഴിയെല്ലാം മറന്നില്ലേ. തിരക്കില്ലേല്‍ ഒരീസം വീട്ടിലോട്ട് വര്വാ”

“നീ പോകാന്‍ നോക്കിക്കേ... പറ്റിയെങ്കില്‍ ഞാന്‍ വരാം. ഇനി ഇവിടെ നിന്നാല്‍ എനിക്കുള്ള ചോറില്‍ വേറാരേലും ചാറൊഴിക്കും.“ രണ്ടു ബസ്സുപോയിട്ടും മൂഡ് പോകാതെ കണ്ടിന്യൂ ചെയ്യുന്ന ഇവളെ പറഞ്ഞുവിടാന്‍ മറ്റൊരു വഴിയും കണ്ടില്ല. വിശപ്പിന്റെ വിളി കൂടുതല്‍ ഉച്ചത്തിലായികൊണ്ടിരിക്കുന്നതിനാല്‍ മെല്ലെ അവിടം കാലിയാക്കി ഹോട്ടലന്വേഷണം തുടര്‍ന്നു. അടുത്ത ബസ്സില്‍ കയറി അവരും യാത്രയായി.

----
ഇതു സുമിത്ര. എന്റെ ക്ലാസ്മേറ്റ്. ഒരൊന്നാന്തരം നായരുട്ടി. വായെടുത്താല്‍ എടാ, പോടാ, കൊരങ്ങാ, കഴുതേ, മങ്കീ, അസത്ത് എന്നെല്ലാമെ വായില്‍നിന്നുതിര്‍ന്നു വീഴൂ എന്നതൊഴിച്ചാല്‍ വേറെ കുറ്റമൊന്നും പറയാനില്ല. ക്ലാസ്സിലെ സുന്ദരിയാണെന്ന് ധരിച്ചു വശായവരില്‍ ഒരുവള്‍. എന്നാലും ഇളം കാപ്പി (ഏകദേശം ഒരു ഗോള്‍ഡന്‍) നിറമുള്ള ബാക്ക് ഗ്രൌണ്ടില്‍ വെള്ളപൂക്കളുള്ള പാവാടയും അതേ നിറത്തിലുള്ള ജുബ്ബയും ധരിച്ച സുമിത്രക്ക് അല്പം സൌന്ദര്യമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നുത്തരം.

വരാന്തയിലൂടെ വായില്‍നോക്കി നടന്നിരുന്ന എം കോമിലെ സുരേഷാണ് ഞങ്ങളുടെ ആദ്യ പരിചയത്തിന്റെ രാസത്വരകമായി വര്‍ത്തിച്ചത്. പ്രേമിക്കുവാണേല്‍ പെണ്ണിന്റെ സൌന്ദര്യം മാത്രം നോക്കിയാല്‍ പോരാ, സമ്പത്തില്ലെങ്കിലും അവളുടെ ജാതിയെങ്കിലും ഒത്തുവരണേയെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിറങ്ങിയിട്ടുള്ള മിസ്റ്റര്‍ സുരേഷ് നായര്‍. ജാതി പറഞ്ഞ് കെട്ടൊഴിഞ്ഞു പോകരുതല്ലോ. ചുറ്റിപടര്‍ന്നാല്‍ വിട്ടൊഴിയാതിരിക്കാന്‍ വളക്കൂറുള്ള മണ്ണിലായിരിക്കണം പ്രണയത്തിന്റെ വിത്തിടേണ്ടത് എന്നു കരുതുന്നവരില്‍ ഒരുവന്‍. ആത്മാര്‍ത്ഥസ്നേഹം എന്നു പറഞ്ഞാല്‍ ഇതാണ്. സുമിത്രയെപറ്റിയുള്ള ഏകദേശ ഡീറ്റയിത്സൊക്കൊ ശേഖരിച്ച്, വായ് നോട്ടത്തിന്റെ മൂര്‍ദ്ധന്യതയിലെത്തിയപ്പോള്‍ സുമിത്രയോട് ഹൃദയം തുറക്കണമെന്ന ഒരു കാമുകന്റെ ഏറ്റവും മിനിമം ആവശ്യവുമായി സമീപിച്ചത് എന്നെ. അയല്‍‌വാസിയല്ലേന്നു കരുതി ഞാനും കേറിയങ്ങേറ്റു. ഞാനൊരു നല്ല ദൂതനായി, കുറച്ചു വിഷമിച്ചെങ്കിലും, കാര്യം സുമിത്രയെ അന്നേ ദിവസം തന്നെ അറിയിക്കുന്നു.

“ഏത്, ആ കൊരങ്ങനേ? അവനിങ്ങട് വരട്ടെ.” ഇതായിരുന്നു അവളുടെ റിപ്ലെ. ഈ റിപ്ലേ എങ്ങനെ സുരേഷിനുമുന്നില്‍ പ്ലേ ചെയ്യുമെന്നറിയാതിരുന്നു പോയി ഈയുള്ളവന്‍. ഇങ്ങനെ ആലോചനാ നിമഗ്നനായിരിക്കുമ്പോളാണ് ക്ലാസിലെ മറ്റൊരു സുന്ദരി ജുഗുനുവിന്റെ ക്ഷേമാന്വേഷണം “ എന്തു പറ്റി സുല്‍?”

“അതൊരു ചിന്ന പ്രശ്നം. നീയൊരു പാട്ടു പാടിക്കേ. എന്നിട്ടു പറഞ്ഞുതരാം” അല്പസ്വല്പം പാടുന്ന കൂട്ടത്തിലായതിനാല്‍, ഏതായാലും അവള്‍ക്കിട്ടൊരു പണി കൊടുക്കാമെന്നു കരുതി.

“ഉണ്ണീവാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലി കണ്ണും പൂട്ടി ഊഞ്ചേലാടാലോ...
ഉണ്ണീവാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലി കണ്ണും പൂട്ടി ഊഞ്ചേലാടാലോ...“

എന്തൊരു സിറ്റുവേഷനിസ്റ്റായ പാട്ട്. എന്റെ മനസ്സ് വായിച്ചറിഞ്ഞപോലെ ഇരുന്നുപാടി അവള്‍.

പാടിക്കഴിഞ്ഞപ്പോള്‍ അവള്‍ക്ക് എന്റെ മൂഡൌട്ടിന്റെ കാരണം അറിയണം. ഞാന്‍ കാര്യങ്ങളെല്ലാം നടന്നപടി പറഞ്ഞു. സുരേഷിനെ പറ്റി പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തിരയിളക്കം. സുമിത്ര സുരേഷിനെ നിരാകരിച്ചതു കൂടി കേട്ടപ്പോള്‍ മാന്മിഴികളില്‍ ഒരു കടലിരമ്പി.

“ആ ചേട്ടനെ ഞാനെന്നും കാണാറുണ്ട്. സുല്ലിനറിയോ ആളെ ?” അവളുടെ മുഖത്ത് നാണത്തിന്റെ മുകുളങ്ങള്‍.

“പിന്നേ. അവനെന്റെ കൂട്ടുകാരനല്ലേ. എന്നാ പിന്നെ നിന്റെ കാര്യം പറയാം സുരേഷിനോട്...”

എന്റെ മനസ്സിലൊരു കുളിര്‍മഴപെയ്തു. ഒരാളെ പറഞ്ഞിട്ട് ഒന്നും ശരിയാക്കാതിരിക്കുന്നതിലും നല്ലതല്ലേ വേറൊരാളെ ഹൃദയം കൈമാറാന്‍ ഏല്‍പ്പിക്കുന്നതെന്ന് ഓര്‍ത്തുപോയ്.

അവള്‍ മുഖം കുനിച്ച് കണ്ണുകള്‍ മേല്‍പ്പോട്ടാക്കി എന്നെ നോക്കി ചിരിച്ചു. പാദസരങ്ങളെ കൊഞ്ചിച്ചുകൊണ്ട് അവള്‍ ഓടി മറഞ്ഞു.

ജാതി നോക്കിയാല്‍ പ്രേമം പുഷ്പിക്കില്ലെന്ന് പഠിച്ചതിനാലാവാം ജുഗുനുവിന്റെ കാര്യം പറഞ്ഞപ്പോള്‍ സുരേഷിനും സമ്മതം. കെട്ടൊക്കെ പിന്നാലെയല്ലേ ആദ്യം കാര്യങ്ങളു നടക്കട്ടെ. അതങ്ങനെഒരു കഥ അതു പിന്നെപ്പറയാം. ഇങ്ങനെയാണ് സുമിത്രക്കിത്ര പ്രിയം വന്നതെന്നെ. വരാന്തയിലൂടെ പോയ ഒരു വയ്യാവേലിയെ തലയില്‍നിന്നൂരിക്കൊടുത്തല്ലോ.

-------
ഒരു പ്രവാസിക്കുകിട്ടുന്ന എണ്ണിചുട്ട അപ്പം പോലുള്ള ലീവിന്റെ അവസാന ദിനങ്ങളില്‍ എപ്പോഴാണ് എവിടെയാണ് കയറിചെല്ലേണ്ടതെന്നൊരു രൂപവും കാണില്ല. എല്ലാം ഒരോട്ടപ്രദക്ഷിണത്തില്‍ തീര്‍ക്കാനായി തിരക്കുകൂട്ടുന്ന ദിവസങ്ങളിലൊന്ന്.

“രാമനാരായണാ രാമനാരായണാ... ടീ ഇങ്ങട്ട് നോക്കടി ശവമേ“ സുമിത്ര, മോള്‍ക്ക് നാമം ചൊല്ലിപഠിപ്പിക്കുന്ന സന്ധ്യാ സമയത്താണ് ഞാന്‍ അവരുടെ വീട്ടിലെത്തിയത്. അകലേ നിന്നേ ഞാന്‍ വരുന്നതു കണ്ട മോള്‍ എന്നെ നോക്കിയിരുന്നതായിരിക്കണം.

“അമ്മേ ദേ അന്നു കണ്ട മാമ്മന്‍”

നാമകീര്‍ത്തനത്തിന് തല്‍ക്കാലം അവധികൊടുത്ത് ചാടിയെഴുന്നേഴുന്നേറ്റു സുമിത്ര. നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നമുഖവുമായി അവള്‍.

“ഏ നീയൊ? കൊരങ്ങാ നീ വരുമെന്നൊരിക്കലും വിചാരിച്ചില്ല ഞാന്‍.” ഇപ്പോള്‍ തന്നെ രാമനാമം ജപിച്ച വായിലെ വികട സരസ്വതിയും കേട്ട് വീടിന്റെ തിണ്ണയിലിരുന്നു ഞാന്‍.

“ആരാ മോളേ...” അകത്തു നിന്നു അമ്മയുടെ സ്വരം.

“ഞാനാമ്മേ സുല്‍” മറുപടി എന്റെ വകയായിരുന്നു. ഒരു ചെറുചിരിയുമായി അല്പം മെലിഞ്ഞ ഒരു രൂപം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.

“ങാ മോനൊ. ഇന്നാളിവള്‍ പറഞ്ഞിരുന്നു. വര്വാന്നു നിരീച്ചില്ല” അമ്മയുടെ സ്വരത്തില്‍ പഴയ സ്നേഹം. കുറച്ചു സമയം അമ്മയുമായി സംസാരിച്ചിരുന്നു. അതിനിടയില്‍ സുമിത്രയുടെ ചോദ്യം.

“ടാ നിനക്ക് ചായയെടുക്ക്ട്ടേ... പാലുംവെള്ളത്തിന് പാലില്ല മോനെ” പണ്ടെങ്ങോ ഞാന്‍ പാലിന്‍ വെള്ളമേ കുടിക്കൂ എന്നു പറഞ്ഞത് ഇവള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു. അമ്മയുമായി സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. സുമിത്ര കട്ടന്‍ ചായയുമായി വന്നു. പിന്നെ അവളുടെ വക കത്തിയുടെ കത്തിക്കയറ്റമായിരുന്നു.

“നിന്റെ വായാടിത്തത്തിന് ഇപ്പോഴും ഒരു കുലുക്കവുമില്ലല്ലേ“ അറിയാതെ പറഞ്ഞുപോയി. ഇതിനിടയില്‍ സുമിത്രയുടെ മൂത്ത മകള്‍ നിലവിളക്കുമായി കളിതുടങ്ങിയിരുന്നു. ഞാന്‍ വന്നതിന്റെ തിരക്കില്‍ അവള്‍ അത് അണച്ചു വെക്കാനും മറന്നു പോയിരുന്നു. അവള്‍ നിലവിളക്ക് കയ്യിലെടുത്തു. തിരി സാവധാനം എണ്ണയിലേക്ക് താഴ്ത്തി കെടുത്തി.

“ടാ പൊട്ടാ നിനക്കറിയോ ഈ വിളക്കേതാണെന്ന്? നിനക്കെങ്ങനറിയാനാ നീയിത് കണ്ടിട്ടു പോലുമുണ്ടാവില്ല.”

“എനിക്കെങ്ങനറിയാനാ നിന്റെ വിളക്കിനെപറ്റി?”

“എടാ കൊരങ്ങാ ഇതു നീ തന്നതാ, എന്റെ കല്യാണത്തിന്. ഞാനിത് കെട്ട്യോന്റെ വീട്ടില്‍ കൊണ്ടു പോയില്ല. ഇതിവിടെയിരിക്കട്ടെന്നു കരുതി. അവിടെയാവുമ്പോള്‍ കുറെ പേരുള്ളതല്ലേ. ഇവിടെ ഞാന്‍ മാത്രമല്ലേ ഇതുപയോഗിക്കൂ...” അവള്‍ ശ്വാസം വിടാതെ പറഞ്ഞു കൊണ്ടിരുന്നു. എന്റെ ശ്വാസം ഒരിട നിന്നുപോയപോലെ തോന്നി. അവള്‍ വിളക്കുമായി അകത്തേക്കു പോയി. അതിലെ കടന്നുപോയ കാറ്റിന് ഓര്‍മ്മയുടെ ചെമ്പക സുഗന്ധം.

---------------

ബോംബെ വിലെപാര്‍ലെയിലെ താവ്ഡേയുടെ വീട്ടില്‍ പേയിങ് ഗസ്റ്റ്സ് ആയി ഞങ്ങളുടെ സഹപാഠി കൂടിയായിരുന്ന ജസ്റ്റിനും ഞാനും. പേ ചെയ്യുന്നത് ഞാനാണെങ്കിലും അവനും പേയിങ് ഗസ്റ്റ് തന്നെ! സുമിത്രയുടെ വിവാഹ ക്ഷണപത്രം ലഭിച്ചതിനു ശേഷം ഊണിലും ഉറക്കിലും വഴിയിലും ഓഫീസിലും മനസ്സിലൊരേ ചിന്ത മാത്രം... അവള്‍ക്കു കൊടുക്കേണ്ട ഗിഫ്റ്റെന്തായിരിക്കണം. ഒരു കാര്‍ഡ് അയച്ചാല്‍ മതിയൊ? അല്ലെങ്കില്‍ വേറെന്ത്? എന്തായാലും അതെങ്ങനെ അവിടെയെത്തിക്കും. ചിന്തകള്‍ പലവിധം. രാത്രി ഉറങ്ങാന്‍ നേരം ജസ്റ്റിനുമായി കൂലംകൂഷമായ ചര്‍ച്ച നടത്തി.

“ടാ എന്തു കൊടുക്കും? “

“നീ എന്തു വേണേലും കൊടുത്തൊ.. ഏതായാലും എനിക്ക് ക്ഷണമൊന്നുമില്ലല്ലോ?” അവന്‍ കൈമലര്‍ത്തി.

“അഡ്രസ്സില്ലാത്ത നിന്നെ അവളെങ്ങനെ ക്ഷണിക്കാനാ... നീ അതു വിട്.. ഇതു പറ..”

“ഉം ഞാനൊരു കാര്യം പറയാം. അവരു പാവങ്ങളല്ലേ.. കല്യാണസാരി കൊടുത്താലൊ?” മണ്ടത്തരങ്ങള്‍ക്കൊരു പഞ്ഞവുമില്ലാത്തവന്റെ ഉപദേശം.

“സാരിയാക്കേണ്ടടാ... താലിയാക്കാം... അതിനാ വിലകൂടുതല്‍..”

“എന്നാലതുമതി. നീ കുറെകാലം അവള്‍ക്കുവേണ്ടി പഞ്ചാരികൊട്ടിയതല്ലേ...“ ഇവനെയൊക്കെ കൂടെ കൂട്ടിയ എന്നെ പറഞ്ഞാല്‍ മതിയല്ലൊ. അവസാനം ഞാന്‍ തന്നെ കണ്ടുപിടിച്ച വഴിയായിരുന്നു ആ നിലവിളക്ക്. നാട്ടിലുള്ള മറ്റൊരു സഹപാഠിയായ രാജേഷിനെകൊണ്ട് അതവിടെ എത്തിക്കുകയും ചെയ്തു. ആ നിലയാണ് ഈ വിളക്ക്.

-----------
തിരികെ നടക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനായിരുന്നു. ടവലെടുത്ത് കണ്ണു തുടച്ചു തിരിഞ്ഞു നോക്കി. ചവിട്ടുപടിയില്‍ നിന്ന് കൈവീശുന്ന സുമിത്രയും മക്കളും കണ്ണില്‍ നിന്ന് മറയുന്നു. ജീവിതത്തില്‍ നമ്മുക്ക് നഷ്ടപ്പെട്ടെന്നു കരുതുന്നതെല്ലാം നമുക്ക് നഷ്ടപ്പെട്ടതായിരിക്കുന്നില്ല. എല്ലാം നമ്മുടെ മനോഭാവങ്ങള്‍ മാത്രം. സ്നേഹം - ഉദിച്ചുയരുന്നതും നിലനില്‍ക്കുന്നതും അസ്തമിച്ചകലുന്നതും ജീവിതം പോലെ ഒരു സമസ്യ തന്നെ. ഒരിക്കലും സ്നേഹത്തെതിരയാതെ സ്നേഹിച്ചുകൊണ്ടേയിരിക്കുക. സ്നേഹം - അതെന്നെങ്കിലും നിന്നെത്തേടിയെത്തും, നിന്റെ കണ്ണുകളെ ഈറനണിയിക്കാന്‍.

25 comments:

സുല്‍ |Sul said...

"മാംഗല്യം തന്തുനാനേന... സുമിത്രേ..."
2008 ലെ പ്രഥമ കഥ സമര്‍പ്പിക്കുന്നു.
വായിച്ചാലും. ആശീര്‍’വധി’ച്ചാലും :)

-സുല്‍

വല്യമ്മായി said...

നല്ല ഓര്‍മ്മകള്‍,അതോ കഥയോ.വിഅവരണം കുറച്ചുകൂടി നന്നാക്കാം എന്നു തോന്നുന്നു.

അഭിലാഷങ്ങള്‍ said...

വായിച്ചു.

കഥാരൂപത്തില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ് എനിക്ക് ഇഷ്‌ടമായതുപോലെ തോന്നുന്നു. സുല്ലിന്റെ പതിവ് ശൈലിയില്‍ നിന്ന് അല്പം വ്യത്യസ്തമായി എഴുതിയിരിക്കുന്നത് ഇഷ്‌ടമായി.

പിന്നെ, സുല്ലിന്റെ കോളജ് കാലത്തെ പറ്റി വായിച്ചപ്പോ ആദ്യം മനസ്സിലോടിയെത്തിയ ഗാനം:

“രാജഹംസമേ മഴവില്‍ കുടിലില്‍..
സ്നേഹദൂതുമായ് വരുമോ...?”


-സുല്‍ ഹംസമേ, ങും! അപ്പോ ബ്രോക്കര്‍ പണി പണ്ടേ തുടങ്ങിയതായിരുന്നു അല്ലേ?

:-)

അതുല്യ said...

സുല്ലേ - വയസ്സികളായ അതുല്യാമ്മേനേ പോലുള്ളവര്‍ക്ക് വായിയ്കാനായിട്ട് ഒന്ന് റ്റെമ്മ്പ്ലേറ്റോ അല്ലെങ്കില്‍ ക്യാരക്റ്ററ് കളറോ ഒന്ന് മാറ്റോ പ്ലീസ്. വല്ലാതെ ബുദ്ധിമുട്ട് വായിയ്കാന്‍.

Anonymous said...

neelam koodi poyi

krish | കൃഷ് said...

“ങാ‍ അതു പോട്ടെ. കല്യാണമെല്ലാം കഴിഞ്ഞ് നിന്നെ ആദ്യമായി കാണുന്നതല്ലേ. നിന്റെ വെടിവെപ്പുകാരനെന്തു പറയുന്നു”
“മൂപ്പെത്താതെ ഉണങ്ങിപ്പോയ മുരിങ്ങക്കായ പോലെയുണ്ടല്ലോ. എന്തെര് പറ്റി പെണ്ണേ.?”
ഇങ്ങനെ സംസാരിക്കുന്നതുകൊണ്ടാണല്ലെ സുമിത്രയുടെ കൈയ്യില്‍ നിന്നും ഉരുളക്ക് ഉപ്പേരി കിട്ടുന്നത്.

“എടാ, പോടാ, കൊരങ്ങാ, കഴുതേ, മങ്കീ, അസത്ത് “ ഇതെല്ലാം സുല്ലിന്റെ നേരത്തെയുണ്ടായിരുന്ന നാമധേയങ്ങളായിരുന്നല്ലേ.
ബ്രോക്കര്‍ പണി ഇപ്പോഴുമുണ്ടോ സുല്ലേ..
ഓര്‍മ്മക്കുറിപ്പുകള്‍ നന്നായിട്ടുണ്ട്. :)

Unknown said...

‘ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.....

.....................”

സുല്ലേ,
വായനക്കാരെ അവരുടെ ഭൂതകാലങ്ങളിലേക്ക് പറഞ്ഞയക്കുന്നു ഈ കുറിപ്പുകള്‍....

മുസ്തഫ|musthapha said...

നന്നായിട്ടുണ്ടെടാ... കൊരങ്ങാ... :)

ഹരിത് said...

വായിച്ച്. ഇഷ്ടപ്പെട്ടു. കൊള്ളാം.

ചന്ദ്രകാന്തം said...

അപ്പൊ... അതാണാ നിലവിളക്കിന്റെ കഥ..ല്ലേ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഥയൊ കവിതയൊ എന്തായാലും കൊള്ളാം ഇത്തിരി ഒന്നു അടുക്കിപ്പെറുക്കിവെക്കാമായിരുന്നു മാഷെ..
ഭൂതകാലവും ഓര്‍മകളും ആ ചുറ്റുപാടും നന്നായി അവതരിപ്പിച്ചൂ.!!
ആശംസകള്‍.!!
പിന്നെ ഈ റ്റെമ്പ്ലേറ്റ്സ് നന്നായിരിക്കുന്നു കെട്ടൊ.!!

കുറുമാന്‍ said...

സുല്ലേ......

നന്നായിട്ടോ ഈ ഓര്‍മ്മകുറിപ്പുകള്‍

Sona said...

valare nannayitundu sul..
ente "puthuvalsarashamsakal"

ഉപാസന || Upasana said...

Nannaayi Sul Bhai
:)
upaasana

അപര്‍ണ്ണ said...

വായിക്കാന്‍ നല്ല രസം. font കഷ്ടപ്പാട്‌. ഞാന്‍ spects വെക്കേണ്ടി വരോ? :-(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല രസായി വായിച്ചു ട്ടൊ.

ദിലീപ് വിശ്വനാഥ് said...

ആ വിളക്ക് ഒന്നു തേച്ചുകഴുകി കൊടുക്കണമെന്ന് തോന്നിയില്ലല്ലോ.. ഭാഗ്യം.
നല്ല ഓര്‍മ്മക്കുറിപ്പ്.

G.MANU said...

സുല്‍ജി......കലക്കി.....

ഓര്‍മ്മ പ്ളസ്‌ നൊസ്റ്റാല്‍ജിയ സമാസമം..

കൊടു കൈ

പിന്നൊരു സംശയം..'ഉണ്ണീ വാവാവോ..' പാട്ടിറങ്ങീട്ട്‌ അധികം കാലം ആയില്ല..അപ്പോ മാഷിനിപ്പോ എത്രെയാ വയസ്‌...... (ഞാനോടി)

അപ്പു ആദ്യാക്ഷരി said...

സുല്ലേ, നല്ല ഓര്‍മ്മകള്‍..മധുരമുള്ളവ തന്നെ.
ഒന്നു രണ്ടു സജഷന്‍ ഉണ്ട്.

1. അവതരണം അല്‍പ്പംകൂടി നന്നാക്കാം. ഇത് മോശമാണെന്നല്ല.
2. വായിക്കുമ്പോള്‍ ഒരു ബ്രിജ് വിഹാര ശൈലിയുടെ ചുവ തോന്നി. യാദൃശ്ചികമാവാം. ശ്രദ്ധിക്കുമല്ലോ.
3. ബാക് ഗ്രുണ്ട് കളറും ടെക്സ്റ്റും തമ്മില്‍ ചേരുന്നില്ല. വായിക്കാന്‍ ബുദ്ധിമുട്ടി.

ആശംസകള്‍!

ഗീത said...

നല്ല കഥ.

ആ തലക്കെട്ടിലെ തന്തുനാനേന എന്ന വാക്കിന്റെ അര്‍ത്ഥം പിടികിട്ടിയില്ല......

പിന്നെ സുമിത്ര സുരേഷിനെ നിരാകരിച്ചപ്പോള്‍, സുല്ലിന്റെ മനസ്സിലും ഒരു കുളിര്‍കാറ്റ് വീശിയോ?
ജുഗുനുവിന്റേയും സുരേഷിന്റേയും കഥ എന്തായി എന്ന്‌ ഇനിയൊരവസരത്തില്‍ പറയണേ.

മഴത്തുള്ളി said...

സുല്ലേ, അപ്പോ കോളേജില്‍ ധാരാളം ലൈനുകളുണ്ടെന്ന് മനസ്സിലായി. ഇനിയും അപ്പോള്‍ നൂറുകണക്കിന് കഥകള്‍ പ്രതീക്ഷിക്കാമല്ലോ ;)

ഇത്തവണത്തെ എഴുത്തിന്റെ സ്റ്റൈല്‍ എനിക്ക് ഇഷ്ടമായി. അഭിനന്ദനങ്ങള്‍.

ഓ.ടോ. : ഇപ്പോ പണ്ടത്തേപ്പോലെ തേങ്ങ അടി ഒന്നുമില്ലേ, ഒന്നും ആരും പറഞ്ഞുകേള്‍ക്കുന്നില്ല ;)

ഹരിശ്രീ said...

സുല്‍ജീ

ഇഷ്ടപ്പെട്ടു,നല്ല ഓര്‍മ്മകള്‍...

ആശംസകള്‍

പരിത്രാണം said...

നല്ല രസത്തില്‍ വായിച്ചുകൊണ്ടിരുന്നപ്പോളാണു ഇടക്കു പൊട്ടിചിരിക്കേണ്ടി വന്നത്
“ഉം ഞാനൊരു കാര്യം പറയാം. അവരു പാവങ്ങളല്ലേ.. കല്യാണസാരി കൊടുത്താലൊ?” മണ്ടത്തരങ്ങള്‍ക്കൊരു പഞ്ഞവുമില്ലാത്തവന്റെ ഉപദേശം.

“സാരിയാക്കേണ്ടടാ... താലിയാക്കാം... അതിനാ വിലകൂടുതല്‍..”

സുല്ല് പുലിയാണു കേട്ടാ വെറും പുലിയല്ല പുപുലി

പ്രയാസി said...

വളരെ നന്നായി എഴുതിയല്ലൊ സുല്ലേ..:)

“ജീവിതത്തില്‍ നമ്മുക്ക് നഷ്ടപ്പെട്ടെന്നു കരുതുന്നതെല്ലാം നമുക്ക് നഷ്ടപ്പെട്ടതായിരിക്കുന്നില്ല. എല്ലാം നമ്മുടെ മനോഭാവങ്ങള്‍ മാത്രം. സ്നേഹം - ഉദിച്ചുയരുന്നതും നിലനില്‍ക്കുന്നതും അസ്തമിച്ചകലുന്നതും ജീവിതം പോലെ ഒരു സമസ്യ തന്നെ. ഒരിക്കലും സ്നേഹത്തെതിരയാതെ സ്നേഹിച്ചുകൊണ്ടേയിരിക്കുക. സ്നേഹം - അതെന്നെങ്കിലും നിന്നെത്തേടിയെത്തും, നിന്റെ കണ്ണുകളെ ഈറനണിയിക്കാന്‍.“

അവസാനെത്തെ ഈ വരികള്‍ വല്ലാണ്ടു സുഖിച്ചു..!

കാപ്പിലാന്‍ said...

Nannaayirikkunnu ,sul