Monday, June 11, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ - 3

അടുത്തവീട്ടിലെ അവ്വാമത്താന്റെ മോനാണ് ജമാല്‍ക്ക. എനിക്ക് അഞ്ചൊ ആറൊവയസ്സ് പ്രായമുള്ളപ്പോള്‍ അവിടെ വന്ന് താമസമാക്കിയതാണ്. അവര്‍ കാഞ്ഞാണിയിലായിരുന്നു താമസ്സിച്ചിരുന്നത് ആദ്യം. കാഞ്ഞാണി കുഞ്ഞിമ്മാന്നാ എല്ലാരും അവരെ വിളിക്കുന്നത്. അവരുടെ ഭര്‍ത്താവ് അന്തമാന്‍‌ക്ക മരിച്ചിട്ട് രണ്ടുവര്‍ഷമായെന്നാ അന്നു പറഞ്ഞത്. അവരുടെ ആദ്യത്തെ മോളെ കല്യാണം കഴിച്ചു കൊടുത്തു. ഇപ്പോള്‍ സക്കീനത്തയും ജമാലക്കയും അവ്വമത്തയുമാണ് അവിടെ താമസിക്കാനെത്തിയത്. എന്നെക്കാള്‍ രണ്ടുമൂന്നു വയസ്സിനു മൂത്തതാണ് ജമാല്‍ക്ക.

കൈതോല പൊളിയും, പൊളിപായമെടഞ്ഞ് വിറ്റും ആയിരുന്നു അവരുടെ ജീവിതം. അവ്വാമത്ത കൈതോലവെട്ടി കൊണ്ടുവന്ന് വീടിനുമുന്നിലിരുന്ന് മുള്ളുകളയുന്നതു നോക്കിയിരിക്കുമായിരുന്നു. എപ്പോഴെങ്കിലും അവരുടെ കയ്യെല്‍ മുള്ളുകുത്തുമെന്നു പേടിയായിരുന്നു മനസ്സുനിറയെ. ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുകയാണ് ‘എന്തോരം കാലായി ചെയ്യണ തൊയിലാണ് മോളെ മുള്ളൊന്നും കുത്തൂല. ജ്ജ് വെല്‍താവുമ്പോ ഞാമ്പറഞരട്ടാ മുള്ള് കളയാന്‍’ ജമാല്‍ക്ക അപ്പോള്‍ അവിടെ ഒരു സൈക്കിള്‍ ചക്രവും ഉരുട്ടി ഓടിക്കളിക്കുന്നുണ്ടാരുന്നു.

എന്റെ വീട്ടില്‍ നിറയെ ആളുകളുണ്ടായിരുന്നു അന്ന്. കുഞ്ഞാലിക്കെം കൂട്ടുകാരും ബിരിയാണിവെക്കുന്ന തിരക്കിലാണ്. ചാവക്കാടുള്ള മൂത്തുമ്മെം വട്ടേക്കാടുള്ള അമ്മായിം ബാക്കി എല്ലാം ബന്ധുക്കളും സ്വന്തക്കാരും എല്ലാരും വന്നിട്ടുണ്ട്. അന്ന് അമ്മായി ഒരു വളയിടീച്ചു തന്നു കയ്യെല്‍. അതുപോലെ അഞ്ചാറ് മോതിരങ്ങളും മാലകളും. മൂത്തുമ്മാടെ വക പാവാടയും ജാക്കറ്റും. എന്തോരം സമ്മാനങ്ങളായിരുന്നു. എല്ലാരും കൊണ്ടന്നിരുന്നു ഓരൊരൊ സമ്മാനങ്ങള്‍.

പുരയുടെ രണ്ടുവീടപ്പുറത്തുള്ള സൈതൊമ്മതാജിടെ കുളത്തിലേക്ക് എല്ലാവരും കൂടി തന്നെ കൊണ്ടു പോയി കുളിപ്പിക്കാന്‍. ജമീലത്താടെ കയ്യെല്‍ ഒരു പാത്രത്തില്‍ കൊപ്രാകൊത്തും ശര്‍ക്കരയും ഉണ്ടായിരുന്നു ഒരു പാത്രത്തില്‍ മുറുക്കാനും. കുളക്കരയില്‍ വന്നവര്‍ക്ക് തിന്നാന്‍. കുളക്കരയില്‍ മൊത്തം ജനങ്ങളായിരുന്നു. കുളികഴിഞ്ഞ തന്നെ ഉപ്പാ തന്ന പട്ട് പാവാടയും ജാക്കറ്റും ഇടീച്ചു തന്നു. പൊകലകൂട്ടാതെ മുറുക്കാനും തന്നു. കുടയും ചൂടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു.

പന്തലില്‍ വന്നവര്‍ക്ക് ഭക്ഷണം വിളംബികൊടുക്കുകയായിരുന്നു ജമാല്‍ക്ക. ബാപ്പ പണ്ട് ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ കൊടുത്ത നീലയില്‍ ചുവന്ന പൂക്കളുള്ള ഒരു ലുങ്കിയും ഒരു ഹാപിബനിയനുമായിരുന്നു ജമാല്‍ക്കയുടെ സ്ഥിരം വേഷം. ഇന്ന് ആള് ഒരു സുന്ദരക്കുട്ടപ്പനായിട്ടുണ്ട്. ഒരു ചുവന്ന ഷര്‍ട്ടും വെള്ളമുണ്ടും എടുത്ത് ബിരിയാണി വിളംബിക്കൊടുക്കാന്‍ ഓടിനടക്കുന്നു. താന്‍ പന്തലിലേക്കു കടന്നു വന്നപ്പോള്‍ ജമാല്‍ക്ക തന്നെ കണ്ട് അന്തിച്ച് നിന്നത്.. അന്ന് ജമാല്‍ക്കയുടെ മുഖത്തെ ചിരിക്കൊരു പ്രത്യേകതയുണ്ടായിരുന്നു. തന്റെമുഖത്തും അറിയാതെ ഒരു ചിരി വിരിഞ്ഞത് നാണത്തില്‍ കുതിര്‍ന്നതായിരുന്നു.

--------

കിഴക്കെപള്ളിയിലെ ഉസ്താദ് ളുഹറ് നമസ്ക്കാരവും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു. റബ്ബേ നേരെന്തൊരായാവൊ. ഇപ്പോ അസിക്ക വരാന്‍ സമയമായല്ലോ. ളുഹറ് നമസ്കരിച്ചിട്ടില്ല. ഒന്നും ഒതുക്കീറ്റില്ല. ജമാല്‍ക്കാനെ കണ്ട് ഓരോന്നൊര്‍ത്ത് നിന്നു പോയി. അതിനിടയില്‍ ചന്ദ്ര വെള്ളവുമെടുത്ത് പോയിക്കഴിഞ്ഞു.

വീട്ടിലെത്തി നമസ്കാരവും കഴിഞ്ഞിരിക്കുമ്പോഴാണ് അസീസ്ക്ക കയറിവന്നത്. വളരെ തിരക്കിലായിരുന്നു. വന്നതും ധൃതിയില്‍ പെട്ടിതുറക്കുന്നത് കണ്ടു. പെട്ടിയും തുറന്ന് അതില്‍ നിന്നും വീടിന്റെം പറമ്പിന്റേം ആധാരം എടുത്തു മറിച്ചു നോക്കി. അതും കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ എന്തിനാണിതെന്ന് ചോദിച്ചു.

“പണയം വെക്കാന്‍. കുറച്ചു പണത്തിന്റെ അത്യാവശ്യമുണ്ട്”

“ഇനിയിതുകൂടിയല്ലേ ഉള്ളു. എന്റെ കാതിലും കഴുത്തിലുമെല്ലാമുണ്ടായത് തീര്‍ന്നപ്പോള്‍...” അധികം പറയേണ്ടി വന്നില്ല.

“മിണ്ടാതിരിക്കടി ഹറാംപെറന്നോളെ” എന്നു പറയലും മുഖമടച്ച് ഒന്ന് കിട്ടലും ഒരുമിച്ചായിരുന്നു. “ഞാനുണ്ടാക്കിയ മൊതല് എന്തു ചെയ്യണോന്ന് ഞാന്തീരുമാനിക്കും” ഇത്രയും പറഞ്ഞ് എവിടെക്കോ ചവിട്ടി കുത്തി കടന്നു പോയി. അബുമോന്‍ എന്തിനെന്നറിയാതെ വലിയവായില്‍ കരയുന്നുണ്ടായിരുന്നു.

19 comments:

സുല്‍ |Sul said...

"നഫീസയുടെ സ്വകാര്യങ്ങള്‍ - 3"

നോവലിന്റെ പുതിയ അദ്ധ്യായം.

-സുല്‍

വല്യമ്മായി said...

:)

Rasheed Chalil said...

നഫീസയുടെ സ്വകാര്യങ്ങള്‍ തുടരട്ടേ...

സു | Su said...

സുല്ലേ, എന്ത് രസായിട്ടാ കഥ പറച്ചില്‍. ഇഷ്ടമായി.

ഏറനാടന്‍ said...

കഥാ ശീര്‍ഷകം കണ്ടപ്പോള്‍ വേറെയെന്തോ വിചാരിച്ചെങ്കിലും അപ്രതീക്ഷിതമായി നല്ലൊരു കഥാനുഭവം അനുഭവപ്പെട്ടു. സുല്ലേ മുത്തേ കൊള്ളാം...

Anonymous said...

മിസ്റ്റര്‍. സുല്‍

നിയമപരമായ മുന്നറിയിപ്പ്!
എന്‍റെ സ്വകാര്യങ്ങള്‍ പരസ്യമാക്കിയതിന് നിയമനടപടികള്‍ നേരിടാന്‍ ഒരുങ്ങിക്കൊള്ളുക.

Areekkodan | അരീക്കോടന്‍ said...

acodeസ്വകാര്യങ്ങള്‍ തുടരട്ടേ...

സുല്‍ |Sul said...

കുഞ്ഞി നഫീസാന്റെ കുഞ്ഞികല്യാണത്തിനു വന്നവരാരും സമ്മാനം കൊണ്ടന്നില്ലല്ലൊ.
വല്യമ്മായി :) ഈ ചിരിമാത്രം മതിയാ
ഇത്തിരി :)
സു :)
ഏറനാടാ :)
നഫീസാ :) പ്രശ്നമുണ്ടാക്കല്ലേ. മ്മക്ക പരിഹാരണ്ടാക്കാന്നെ.
അരീക്കോടാ :)

വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.
-സുല്‍

അപ്പു ആദ്യാക്ഷരി said...

സുല്ലേ..കുഞ്ഞിക്കല്യാണവും കുളിപ്പിക്കല്‍ കല്യാണവുമൊന്നും ഈ എഴുത്തില്‍നിന്ന് മനസ്സിലായില്ല കേട്ടോ. ഫോണില്‍ക്കൂടി പറഞ്ഞുതന്നാല്‍ ഉപകാരം.

qw_er_ty

സുല്‍ |Sul said...

അപ്പുവേ ഇതൊന്നും മനസ്സിലായില്ലെങ്കില്‍ പിന്നെങ്ങനാ...
എന്തേ കൊരട്ടി വഴി പോയത്. പിന്മൊഴിയില്‍ വഴിതടയല്‍ തുടങ്ങിയെന്നു വിചാരിച്ചൊ :)
നന്ദി വന്നതിനും വായിച്ചതിനും.

-സുല്‍

Sona said...

നന്നായിട്ടുണ്ട്..അടുത്തഭാഗവും പോരട്ടെ..

കുറുമാന്‍ said...

വളരെ നല്ല ഒരു ത്രെഡാണല്ലോ സുല്ലേ.......എഴുത്തും നന്നാവുന്നു.....അല്പം ശ്രദ്ധിച്ചാല്‍ ഇതൊരു മനോഹരമായ നോവല്‍ ആകും, ,എന്റെ മൃതോത്ഥാനം പോലെ ഫ്ലോപ്പാവില്ല :)

സുല്‍ |Sul said...

"നഫീസയുടെ സ്വകാര്യങ്ങള്‍ - 3"

പിന്മൊഴിവിട്ട് മറുമൊഴിയിലേക്ക്....
ചെക്ക്... ചെക്ക്... ചെക്ക്....
(ചെക്ക് വേണമെന്ന്. ഉവ്വ)

-സുല്‍

Unknown said...

സുല്‍ അണ്ണാ,
ചെക്കില്ല ഡിഡി ഉണ്ട്. മതിയോ? :-)

ഇടിവാള്‍ said...

മറുമൊഴീലോട്ട് ചാടുന്നവര്‍ക്ക് ചെക്ക് കൊടുക്കുന്നുണ്ടെന്ന് സുല്ലിനോടാരാ പറഞ്ഞെ ??

ദേ പിടി ഒരു വണ്ടിച്ചെക്ക് ;)

അബ്ദുല്‍ അലി said...

സുല്ലെ,
ഇജി ആള്‌ കെള്ളാല്ലോ, നാബിസാന്റെ കഥ പറയാന്‍ ഓള്‌ അന്‍ക്ക്‌ ലൈസെന്‍സ്‌ തന്ന്‌ണ്ടോ. ഇണ്ടെങ്കി ഇജി അതോന്ന് കണ്‍ച്ചികൊണ്ട.

ഈ കുള്‍പ്പിച്ചല്‌ തൃശുര്‌ ഭാഗത്തുണ്ടെന്നറിയാം, അപ്പ്പ്പോ ഭാഷ പ്രശ്നാവും ട്ടോ.

sandoz said...

സുല്ലേ...നഫീസയുടെ രഹസ്യങളും സ്വകാര്യങളും അല്ലതെ പരസ്യമായ കാര്യങള്‍ വല്ലതും ഉണ്ടൊ....
ഉണ്ടെങ്കില്‍ ഇനി അത് പോരട്ടെ...

മഴത്തുള്ളി said...

സുല്ലേ, നഫീസയുടെ സ്വകാര്യങ്ങള്‍ മറ്റാരുമറിയേണ്ട. അടുത്ത സ്വകാര്യമെന്താ. ചെവിയില്‍ പറഞ്ഞാമതി :)

Dinkan-ഡിങ്കന്‍ said...

കൊള്ളാം സുല്ലേ :)
qw_er_ty