Monday, April 20, 2009

ചാര്‍ സൌ ബീസ്‌ പുരാണം

സ്പോക്കണ്‍ ഇം‍ഗ്ലിഷ്‌ ക്ലാസ്സുകഴിഞ്ഞ്‌ കാഞ്ഞാണി സ്റ്റാര്‍വിന്‍റ്റെ വരാന്തയിലൂടെയുള്ള ഉലാത്തലും അതോടൊപ്പം താഴെ റോഡിലൂടെ ബി എ ക്ലാസ്സില്‍ പോകുന്ന മിനിയുടെ, മിനിയുടെ മാത്രമല്ല അപ്പുറത്ത്‌ മന്യയില്‍ പോകുന്ന ചിന്താമണികളും ലീലാമണികളും ഇതില്‍ പെടും, വരവും പ്രതീക്ഷിചുള്ള പ്രേമന്റെ കാത്തിരിപ്പും തുടരുമ്പോഴാണ്‌ ഞാനവിടെ എത്തിയത്‌. മന്യ, സ്റ്റാര്‍വിന്‍ പരെലല്‍ കോളെജുകള്‍ അടുത്തടുത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ കാലത്തും വൈകീട്ടും ലലനാമണികളുടെ ഒരു സംസ്ഥാന സമ്മേളനം കഴിഞ്ഞ പ്രതീതിയാണ്‌. പ്രേമനു ഇതു ചാകര ടൈമും. പ്രേമന്റെ പ്രേംകുമാര്‍ എന്ന പേരുമാറ്റി അതിനെ ഞങ്ങള്‍ റൊമാന്‍സണ്‍ എന്നാക്കിയതു വെറുതെയാണൊ.

"ടാ ചുള്ളാ വാ പോകാം, മതി നിന്റെ വായ്നോട്ടം." ഞാനവനെ വിളിച്ചു. അപ്പുറത്ത്‌ രാജേഷും ജസ്റ്റിനും കാത്തു നില്‍ക്കുന്നു.

"യു മസ്റ്റ്‌ തിങ്ക്‌ ലുക്‌, ഇറ്റ്‌ വില്‍ നോട്ട്‌ വാക്‌ ഹിയര്‍. അവളിപ്പൊ വരോഡ, ന്നട്ട്‌ പോകാം." പ്രേമന്‍ സ്പോകണ്‍ ഇംഗ്ലീഷ് ക്ലാസിന്റെ ഹാങ്ങോവറില്‍ ന്യൂ വേര്‍ഡ്സ് മേയ്ക്കുന്നു.

"യു മസ്റ്റ്‌ തിങ്ക്‌ ലുക്കോ അതെന്തൂട്ടണ്ടാ? ആരു പറഞ്ഞന്ന്‍ നിനക്കിത്? " ഇതുവരെ കേള്‍ക്കാത്ത ഒരു ശൈലി ഇംഗ്ലീഷ് കേട്ടതില്‍ എന്റെ വണ്ടര്‍ ഞാന്‍ മറച്ചു വെച്ചില്ല. ഇനി ആ പ്രസാദ്‌ മാഷ്‌ ഇവനു മാത്രം പ്രത്യേകം ക്ലാസുകൊടുക്കുന്നുണ്ടോ ആവൊ.

"ങാ അതു ഞാന്‍ ഇപ്പൊ ഉണ്ടാക്കിയതാ. നമ്മള്‍ സ്പോക്കെണിന്‍ഗ്ലിഷ്‌ പഠിച്ചിട്ടെന്തെലും കാര്യൊം വേണ്ടെ" പ്രേമന്റെ വിശദീകരണം പിന്നാലെ വന്നു.

"അതിന്റെ മീനിങ്ങൊ?" ഞാന്‍ പാവം, ഇപ്പൊഴും വണ്ടര്‍കുഴിയില്‍ തപ്പിത്തടയുന്നു.

"അതൊ? യു മസ്റ്റ്‌ തിങ്ക്‌ ലുക്ക്‌ - നീ ചിന്തിചു നോക്കണം അതെന്നെ" അവന്റെ ഭാഗം വ്യക്തമാക്കി. ഇനിക്ക്യവനോട്‌ എന്തെന്നില്ലാത്ത മതിപ്പു തോന്നി. അവന്‍ സ്വന്തമായി ആന്‍ഗലേയ വാചകങ്ങള്‍ കൊരുത്തു തുടങ്ങി. ഞാനിതുവരെ ഒരു വാചകം പോലും നേരെ ചൊവ്വെ ഉണ്ടാക്കിയിട്ടില്ല.

"അതിന്റെ ബാക്കി? എന്തൊ വാകോ മറ്റൊ" ബാക്കികൂടി പഠിച്ചാല്‍ കൊള്ളാമെന്നൊന്നൊരാശ എന്റെ മനസ്സില്‍ മൊട്ടിട്ടു.

"ഇറ്റ്‌ വില്‍ നോട്ട്‌ വാക്‌ ഹിയര്‍, അതിപ്പൊ നമ്മള്‍ സാധാരണ പറയാറില്ലെ, അതിവിടെ നടക്കൂല്ലാന്ന് അതെന്നെ".

സ്പോക്കെണിന്‍ഗ്ലിഷ്‌ ഇത്ര സിമ്പിള്‍ സങ്ങതിയാണെന്ന തിരിച്ചറിവിന്റെ നിറവില്‍ ഞാന്‍ നില്‍ക്കുമ്പോള്‍, റൊമാന്‍സന്റെ സ്വന്തം ക്ലീയോപാട്ര മിനി, ഈയാമ്പാറ്റ പോലെ റോഡിലൂടെ പറക്കുന്നു. കാത്തിരുന്ന പാറ്റയെകണ്ട പല്ലിയെപ്പോലെ, പ്രേമന്‍, സ്റ്റാര്‍വിന്‍ സ്റ്റാന്റ്‌ വിട്ട്‌ കാഞ്ഞാണി സ്റ്റാന്റിലേക്ക്‌ റെഡിയായി. മൂന്നാം നിലയില്‍നിന്നും ചവിട്ടുപടികള്‍ ചവിട്ടികുത്തി അവന്‍ താഴേക്ക്‌ ഓടിപ്പോയി. ഞങ്ങള്‍ മൂന്നുപേരും പിറകേ വച്ചുപിടിച്ചു. കൈ കണ്‍കടാക്ഷ കോലാഹലാദികളുടെ അകമ്പടിയോടെ അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ മിനിയെ ബസ്സ്കയറ്റിവിട്ട്‌ നിര്‍വൃതീ കഞ്ചുകനായി പ്രേമന്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു.

വടക്കോട്ടു പോകുന്ന ബസ്സുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിലെ പാന്‍ കടക്കാരനെ കണ്ടപ്പോല്‍ ജസ്റ്റിനൊരു പൂതി. വഴിയേ പോകുന്ന വയ്യാവേലിയെല്ലാം കയ്യില്‍ ഇരിക്കുന്ന പണംകൊടുത്തു വാങ്ങി കീശ നിറക്കുന്നത് ജസ്റ്റിനെന്നും ഒരു ഹോബിതന്നെ. അവനിപ്പോള്‍ കലശലായ ആഗ്രഹം ഒരു പാന്‍ കഴിക്കണം. എന്റെയും രാജേഷിന്റെയും സ്വഭാവം നന്നായറിയാവുന്നതിനാല്‍ അവന്‍ പറഞ്ഞു 'മീഠാ പാന്‍ കഴിക്കാം'. എന്നാ ശരി ഞാനും രാജേഷും ചുമ്മാ കേറിയങ്ങു സമ്മതിച്ചു.

പ്രേമന്‌ ഇപ്പറഞ്ഞത് അത്രകണ്ട് ദഹിച്ചില്ല. അയ്യൊപാവം മീഠാ പാന്‍ ഭോജികളായ ഞങ്ങളുടെ മുന്നില്‍ ഒന്ന് ആളാവാന്‍ വേണ്ടി അവന്‍ ചാടിക്കേറി പറഞ്ഞു "ചാര്‍ സൌ ബീസ്‌ മതി".

"ഡാ, നീയെന്തറിഞ്ഞിട്ടാ ഈ പറയ്ണേ, അതു കഴിച്ചാല്‍ തലകറങ്ങും" രാജേഷ്‌ തന്റെ അനുഭവജ്ഞാനം വിളമ്പി.

"എന്റെ തലയൊന്നും കറങ്ങൂല മോനെ... ഈ പ്രേമനിതെത്ര കണ്ടതാ.‌" പ്രേമന്‍ വിടാനുള്ള ഭാവമല്ല.

"എന്നാ നീ ബെറ്റിനുണ്ടാ‌. നൂറുരൂപ" രാജേഷ്‌ പ്രേമനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

“ശരി എന്നാ ബെറ്റെന്നെ. ഇന്ന് ശരിയാക്കിയിട്ടുതന്നെ കാര്യം”

"എന്നാ ഞാനും കൂടാം" ജസ്റ്റിനും ബെറ്റില്‍ ചേര്‍ന്നു.

പ്രേമനും ജസ്റ്റിനും നാനൂറ്റി ഇരുപത്‌, ഞങ്ങള്‍ക്ക്‌ മീഠാ പാന്‍. പാന്‍കാരന്‍ ബിജുവിന്‌ ഓര്‍ഡര്‍ കൈമാറി. ബെറ്റിന്റെ ഫലമറിയേണ്ട തിരക്കില്‍ നാലു പേരും പാന്‍ വായ്ക്കകത്താക്കി വഴിയില്‍ പോകുന്ന പൈങ്കിളികളുടെ വായ്നോക്കി നിന്നു.

ചവച്ചതിന്റെ നീര്‌ തുപ്പിക്കളയാന്‍ ജസ്റ്റിന്‍ അടുത്തുള്ള പോസ്റ്റിനടുത്തേക്ക്‌ നീങ്ങി ഒപ്പം പ്രേമനും. അതാ നടന്നുവരുന്നു മുമ്പിലേക്ക്‌ ജസ്റ്റിന്റെ വല്യപ്പന്‍ തോമാച്ചന്‍. ഇതുകണ്ടതും ജസ്റ്റിന്‍ തന്റെ വായിലുള്ളത്‌ മൊത്തം ഒരൊതുക്കല്‍, വര്‍ത്താനം പറയാന്‍ വായ്‌ ആവശ്യമായതിനാലും വയറിനു ഇതില്‍ യാതൊരു പങ്കുമില്ലാത്തതിനാലും ഒതുക്കിയ പാന്‍ വായില്‍ നിന്നു വയറിലേക്ക്‌ കൈമാറി. ഒരു കോളിനോസ്‌ മുഖത്ത്‌ വെച്ച്‌ ചുള്ളന്‍ വല്ല്യപ്പനെക്കാത്തു നിന്നു. തുപ്പാനൊരുങ്ങിയ പ്രേമനേയും, വല്യപ്പനെ കാട്ടി പേടിപ്പിച്ച്‌ വായിലുള്ളത്‌ വിഴുങ്ങാന്‍ പ്രേരിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രേമന്റെ പാനും അവന്റെ വയറ്റില്‍ ഇടം കണ്ടെത്തി.

"വല്യപ്പച്ചനെവിട്ക്ക്യാ" ജസ്റ്റിന്‍ കുശലന്ന്വേഷണം നടത്തി. പ്രേമന്‍ തലചൊറിഞ്ഞു ഇളിച്ചുകാട്ടി അവനരികില്‍ നിന്നു.

"ആ ജസ്റ്റിയെ നീയെന്തന്‍ഡ്ര ഇവിടെ?" വല്യപ്പച്ചന്‍ തിരിച്ചൊരു ചോദ്യം.

"ക്ലാസ്‌ കഴിഞ്ഞു വീട്ടിപ്പൊവാപ്പച്ച"

ഇന്നേരംകൊണ്ട്‌ പ്രേമന്റെ മുഖം വിവര്‍ണ്ണമാകുന്നത്‌ കാണാമായിരുന്നു. വയറ്റിലെത്തിയ പാന്‍ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞെന്ന്‌ പ്രേമന്റെ മുഖം സവിസ്തരം ഉത്ഘോഷിച്ചു കൊണ്ടിരുന്നു.

"ഞാന്‍ നമ്മളെ റോസക്കുട്ടീനെ കൊടുത്തോട്ത്ത്ക്ക്‌. അവള്‍ടെ മോനെന്തൊ പനിയൊ മറ്റോ. സുഖമില്ലാന്നിന്നലെ വിളിച്ചു പറഞ്ഞതാ. വല്യപ്പച്ചന്‍ പാവര്‍ട്ടിപോണ ബസ്സ്‌ നോക്കി വന്നത..." വല്യപ്പച്ചന്‍ തന്റെ ഭാണ്ടം കുരുക്കഴിച്ചു തുടങ്ങി.

പ്രേമന്‍ മെല്ലെ അവിടം വിട്ട്‌ ഞങ്ങളോടൊപ്പം ചേര്‍ന്ന്‌, വയറിന്റെ ദുരവസ്തയെ ചൊല്ലി വാചാലനായി. അവിടെ വച്ച്‌ എന്തു ചെയ്യണമെന്നറിയാതെ ഞാനും രാജേഷും മുഖത്തോടു മുഖം നോക്കി നിന്നു. അപ്പോഴെക്കും പാവറട്ടി പോകുന്ന വണ്ടി വന്നു വല്യപ്പനെ കയറ്റിവിട്ട്‌ ജസ്റ്റിനും എത്തി. അവര്‍ രണ്ടു പേരും നന്നായി വിയര്‍ത്തൊഴുകുന്നുണ്ടായിരുന്നു.

അല്‍പം കഴിഞ്ഞ്‌ പ്രേമന്‍ വാടിയ താമരതണ്ടുപോലെ രാജേഷിന്റെ ചുമലിലേക്ക്‌ ചാഞ്ഞു. അവനിപ്പൊ സ്വബോധം നഷ്ടപ്പെട്ട്‌ റോഡിലേക്ക്‌ വഴുതിയിരുന്നു. നാലാള്‍ കൂടുംമുമ്പ്‌ അവനെ അവിടന്നൊഴിവാക്കാനുള്ള ആത്മാര്‍ത്ഥശ്രമം ഞങ്ങള്‍ തുടങ്ങി. ആദ്യപടിയായി ഞാനും രാജേഷും ചേര്‍ന്ന്‌ പ്രേമന്റെ കൈകള്‍ ചുമലിലാക്കി നടത്തുവാന്‍ നോക്കി.

പ്രേമന്റെ ശരീരം ഒരു സമ്പൂര്‍ണ്ണ പണിമുടക്കു പ്രഖ്യാപിച്ചതില്‍ തങ്ങളുടെ സര്‍വ്വ പിന്തുണയും ഉറപ്പു നല്‍കിയ കാലുകളുണ്ടൊ ഒരടി മുന്നൊട്ടൊ പിന്നോട്ടൊ. അവരുടെയും സമരം സമ്പൂര്‍ണ്ണം. പ്രേമന്‍ തോളില്‍ തൂങ്ങിയതു മിച്ചം. സ്വന്തം ശരീരത്തെ പണിമുടക്കില്‍ നിന്നും രക്ഷിക്കാന്‍ ജസ്റ്റിന്‍ നടത്തുന്ന ഭഗീരഥ പ്രയത്നങ്ങള്‍ ഞങ്ങള്‍ കണ്ടില്ലെന്നു വിചാരിക്കല്ലേ, ഞങ്ങള്‍ നിസ്സഹായരായിരുന്നു.

അടുത്തിരുന്ന ഒരു സൈക്കിളിന്റെ കാരിയറില്‍ പ്രേമനെ ഒരുവിധം കയറ്റി വച്ചു. ലോഡു കയറ്റിയ സൈക്കിള്‍ മെല്ലെ തള്ളിക്കൊണ്ട്‌ ഞങ്ങള്‍ ത്രേസ്സ്യെടത്തിയുടെ വീട്‌ ലക്ഷ്യമാക്കി അടിവച്ചടിവച്ചടുത്തു. സ്വയം കണ്ട്രോള്‍ ഏറ്റെടുത്ത്‌ ജസ്റ്റിന്‍ സൈക്കിളിന്റെ സീറ്റെല്‍ മുറുക്കിപ്പിടിച്ച്‌ വേച്ച്‌വേച്ച്‌ നടന്നു. ഈ കോലം കണ്ട പ്രേമന്റെ പ്രേമഭാജനങ്ങള്‍ വായ്പൊത്തിയും പൊത്താതെയും ചിരിക്കുകയും കടക്കണ്ണാല്‍ ഒരു കടാക്ഷം ബോധമുള്ള ഞങ്ങള്‍ക്കു നേരെ വീശിയെറിയുകയും ചെയ്തു കടന്നു പോയി. എന്റെ അനുജത്തിയൊടൊപ്പം പ്രീ ഡി ഗ്രിക്കു പഠിക്കുന്ന രഹ്നയുടെ നോട്ടം, ഇതുവരെ സേവ്‌ ചെയ്യാത്തതും അവളെ മനസ്സില്‍ കണ്ട്‌ ഞാന്‍ തയ്യാറാക്കുന്നതുമായ ലവ്‌ ലെറ്റര്‍ ഡോക്കുമെന്റിന്റെ മുന്നില്‍ മൈക്രൊസോഫ്റ്റിന്റെ എറര്‍ മെസ്സേജ്‌ പൊലെ കണ്ണുരുട്ടി നിന്നു.

ത്രേസ്സ്യേടത്തിയുടെ കിണറ്റിന്‍ കരയില്‍ പ്രേമന്റെ പള്ളി നീരാട്ടിനുള്ള ഒരുക്കങ്ങള്‍ നടത്തി പ്രേമനെ ഒരു കല്ലില്‍ കുടിയിരുത്തി. നാലോ അഞ്ചൊ ബക്കറ്റ്‌ വെള്ളം കോരിക്കൊടുത്തതു ഞാന്‍ അതെടുത്ത്‌ പ്രേമന്റെ തലയില്‍ കമഴ്തിയത്‌ രാജെഷ്‌. ഇവിടെ എന്താണ്‌ നടക്കുന്നതെന്ന്‌ വലിയ ഗ്രാഹ്യമൊന്നുമില്ലാതെ കിണറ്റുവക്കില്‍ പിടിച്ച്‌ ജസ്റ്റിനും.

പ്രേമന്റെ നീരാട്ടിനു ശേഷം ജസ്റ്റിന്റെ കുളിസീന്‍ ഒരു സ്പെഷ്യല്‍ ഷോ ആയി അവിടെ നടത്തപ്പെട്ടു. ഇരട്ടക്കുട്ടികളുടെ പ്യാരന്റ്സിനെപ്പോലെ, കൂളിപ്പിച്ച കുട്ടികളെ ത്രേസ്സ്യേടത്തിയുടെ തോര്‍ത്തിനാല്‍ തോര്‍ത്തി സുന്ദരക്കുട്ടപ്പന്മാരാക്കി. ത്രേസ്സ്യേടത്തിക്ക്‌ നന്ദിയും കടപ്പാടും തോര്‍ത്തും കൊടുത്ത്‌ ഞങ്ങള്‍ നാലുപേരും സ്വന്തം കാലുകളില്‍ തിരിച്ചു നടന്നു.

11 comments:

സുല്‍ |Sul said...

യെ"ചാര്‍ സൌ ബീസ്‌ പുരാണ്‍" ഹൈ. യെ പുനസം‌പ്രേഷണ്‍ ഹൈ.

-സുല്‍

sHihab mOgraL said...

ഹഹ... ഈ പാന്‍പരാഗും മധുവുമൊക്കെ എന്താണു സംഭവമെന്നറിയാന്‍ ഒരു ഉല്‍ക്കണ്ഠയുണ്ടായിരുന്നു സ്ക്കൂളില്‍ പഠിക്കുമ്പോള്‍..
കൂടെക്കളിക്കുന്ന, എന്നേക്കാള്‍ പ്രായമുള്ളവള്‍ ഉമ്മുമ്മയുടെ വെറ്റില മുറുക്കി ചുണ്ടു ചുവപ്പിച്ചിരിക്കുന്നത് കണ്ട് എനിക്കും കൊതി തോന്നി. അവളോട് വിനയപൂര്‍‌വ്വം ആഗ്രഹം അവതരിപ്പിച്ചതിനാല്‍ എനിക്കും വെറ്റില തന്നു അവള്‍. വെറും ഒരു മിനിറ്റ് നേരത്തെ ചവയ്ക്കലില്‍ എന്റെ തലകറങ്ങി.. എന്റെ വട്ടുപിടിച്ച പോലെയുള്ള നോട്ടം കണ്ടിട്ടാവണം വേഗം പോയി കറിക്കുപയോഗിക്കുന്ന പുളി കൊണ്ടു വന്ന് എനിക്ക് തിന്നാന്‍ തന്നു.. :)

പാര്‍ത്ഥന്‍ said...

‘ചാർ സൌ ബീസ്‘ ആണല്ലെ.

siva // ശിവ said...

യെ പുനസം‌പ്രേഷണ്‍ ബഹുത് അച്ഛാ ലഗാ.... ധന്യവാദ്.....

സമാന്തരന്‍ said...

സുല്ലേ..
ഇവിടേ ഇപ്പൊ തല്ലു നടക്കും ..സുല്ലു പറഞ്ഞതില്‍ ലലനാമണികളുടെ അനുബന്ധമായി ചിലത് പറയേണ്ടിവന്നു.. കാഞ്ഞാണിയില്‍നിന്ന് മന്യയിലേക്കും തിരിച്ചും ഉള്ള ആ ഓളം... അല്ല , തിരയിളക്കം..അതിലൊന്നിനെ കാണാന്‍ പെട്ടിരുന്ന പാട്.. മന്യയിലും സ്റ്റാര്‍വിനിലും ‍പഠിക്കാതെ തന്നെ അവിടത്തെ ചിലരെയൊക്കെ അന്നേ അളന്നു വെച്ചത്.. അതിന്റെ ‘നല്ല’ വശങ്ങളുണ്ടോ ഇവള്‍ക്കു മനസ്സിലാകുന്നു....

സുല്ലേ ഇങ്ങനെ ഓര്‍മ്മിപ്പിക്കാതെ...
ആശംസകളോടെ..

Typist | എഴുത്തുകാരി said...

എല്ലാവരും ചവക്കുന്നതു കണ്ടിട്ടുണ്ട്. ഇതിത്രക്കപകടകാരിയാണല്ലേ?

കുഞ്ഞന്‍ said...

ഒരു മീഠാ പാന്‍ കഴിച്ചതുപോലുണ്ട് ഈ ചാര്‍ സൌ ബീസ് പുന സംപ്രേക്ഷണം വായിച്ചപ്പോള്‍..!


ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.

നിരക്ഷരൻ said...

മീഠാ‍ പാന്‍ കഴിച്ചിട്ടുണ്ട്. 420 ഇത്ര പ്രശ്നക്കാരനാണെങ്കില്‍ ...വേണ്ടേ വേണ്ട :)

Unknown said...

''നിര്‍വൃതീ കഞ്ചുകനായി'' പ്രേമന്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു.



aangaleyathil mathramalla, malayalathinum kitti vaakorennam. gadee kidu.

Unknown said...

ha ha ,.,.,. കൊള്ളാം ,.,.,. പണ്ട് ബൈക്ക് സ്പീഡ് കട്ടരില്‍ തട്ടി ഉയര്‍ന്നപ്പോള്‍ ഹാന്‍സ് വയറ്റില്‍ പോയി പരാക്ക്രമം കാട്ടിയ പാവം ഒരു കൂട്ടുക്കാരനെ ഓര്‍മവന്നു

സുധി അറയ്ക്കൽ said...

കൊള്ളാരുന്നു