Thursday, February 14, 2008

ഒരു പഴയ പ്രണയ ലേഖനം

ഒരിക്കലും പറയാനാകാത്ത പ്രണയം...
മനസ്സില്‍ നിന്നും ഒരിക്കലും ഇറക്കി വെക്കാനാവാത്ത ഭാരമാണ്.
പെയ്യാന്‍ കൊതിച് പെയ്യാനാകാതെ
നീങ്ങി നീങ്ങിപോകുന്ന കാര്‍മേഘം പോലെ
എങ്കിലും...
ജീവിതത്തില്‍ എന്നെങ്കിലും അത് തുറന്നു പറയാനാവുമ്പോള്‍
മനസ്സില്‍ നിന്നൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും.
ചിലപ്പോള്‍ ഭാരക്കൂടുതലായി എന്നും തോന്നിപ്പോകാം.
പരിചയങ്ങളൊക്കെ പ്രണയമാകുമെന്ന് കരുതിയിരുന്ന
ഒരു ബാലിശമായ കൌമാരം ഞാനും കടന്നു പോയിരുന്നു
എന്നാല്‍ കുട്ടിയുടെ രൂപം എന്റെ മനസ്സില്‍ നിറഞ്ഞു നിന്നപോള്‍
നല്ലൊരു സൌഹൃദത്തിനുമപ്പുറം
നീ എന്റെ മറ്റാരൊക്കെയോ ആയിതീരുകയയിരുന്നു.
അതിന് പ്രണയത്തിന്റെ പുതിയ പരിവേഷം ഉണ്ടാവുകയായിരുന്നു.
ശിശിരത്തില്‍ ഇലകള്‍ അടര്‍ന്ന് പൊഴിയുന്നതുപോലെ
ഒരുപാട് സൌഹൃദങ്ങള്‍ ജീവിത വഴിത്തിരിവില്‍ പൊഴിഞ്ഞുപോയി
അപ്പോഴും...
കുട്ടിയുടെ സുന്ദര രൂപം
അണയാത്ത നക്ഷത്രമായും പൊഴിയാത്ത പുഷ്പമായും
എന്നില്‍ വെളിച്ചവും സുഗന്ധവും പരത്തി നിറഞ്ഞു നിന്നു.
ഓമര്‍ഖയ്യമിന്റെ ഗീതങ്ങള്‍ പാടുന്ന പേരറിയാ കിളികളും
ഈന്തപ്പനമരങ്ങളെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റും
വിടര്‍ന്നകണ്ണുകളില്‍ ഈന്തപ്പഴതുടിപ്പും ചുവപ്പുമുള്ള അറബിസുന്ദരികളും
എല്ലാമുള്ള ഈ മരുഭൂമിയിലായിരിക്കുമ്പോഴും
ഞാനും എന്റെ മനസ്സും ആഴികള്‍ക്കപ്പുറത്തുള്ള നിന്നോടൊപ്പമാണ്
നിന്റെ ഓര്‍മ്മകളുമായി എന്റെ മനസ്സ് പറന്നുയരുമപ്പോള്‍‍...
നീ എന്നോടൊപ്പമുള്ളതു പോലെ...
തണലേകാനും തലോടാനും ആശ്വസിപ്പിക്കാനും
കഴിയുന്ന ഒരു പൂമരത്തണലില്‍ ഇരിക്കുന്നതായി തോന്നും.
ചിലപ്പോള്‍ പേടിയോടെ ഞാനോര്‍ക്കും
ഈ തണല്‍ പൂമരം എനിക്കു നഷ്ടപ്പെടുമോയെന്ന്.
എന്നിരുന്നാലും...
എന്റെ മനസ്സിലെ ക്യാന്‍‌വാസില്‍ നിറങ്ങളും ഭാവങ്ങളും നല്‍കി
വരഞ്ഞെടുത്ത വര്‍ണ്ണതുമ്പിയായ് നീ എന്നെന്നും നിറഞ്ഞു നില്‍ക്കും.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇഷ്ടമാകുന്ന ഒരു പ്രണയം,
പൂവണിയാതെ കൊഴിയുന്ന പ്രണയം,
എല്ലാം ഒരുപാട് കേട്ട് പഴകിയ വാക്കുകളാണ്.
അതിനു യഥാര്‍ത്ഥ പ്രണയവുമായി ബന്ധമൊന്നുമില്ല.
പ്രണയത്തിന്റെ നറുപുഷ്പങ്ങള്‍ വിരിയുന്നത്
അതിനും ഒരുപാട് ഉയരത്തിലുള്ള ശിഖരങ്ങളിലാണ്
പ്രിയപ്പെട്ടവനേയും മനസ്സിലേറ്റി, സ്വപ്നങ്ങളും മെനഞ്ഞുള്ള
കാത്തിരിപ്പിന്റെ ഒരു സുഖം പറഞ്ഞറിയിക്കനവാത്തതാണ്.
കാത്തിരിക്കുമല്ലോ...

(പ്രണയദിനത്തില്‍ എഴുതിയതല്ല ഇത്. പ്രണയദിനത്തിനായി എഴുതിയതുമല്ല. പ്രണയദിനം മറ്റു ദിനങ്ങളില്‍ നിന്നുള്ള കടമെടുപ്പു മാത്രമാണ്. അതിനു തനതായ ഒരു അസ്തിത്വമോ വ്യക്തിത്വമോ ഇല്ല. പ്രണയം അത് കാലം തരുന്ന സമ്മാനമാണ്. സമ്മാനങ്ങള്‍ ഒരിക്കലും പിടിച്ചു പറികളല്ല. കാലത്തെ ഒരു ദിനത്തില്‍ കെട്ടിയിട്ട് അന്നു തന്നെ പ്രണയമെന്ന സമ്മാനം ലഭിക്കണമെന്ന ശാഠ്യം, ഒരിക്കലും നിനക്ക് പ്രണയത്തെ നല്‍കുന്നില്ല ഒരു സമ്മാനമായി.)