Tuesday, June 10, 2008

അന്തമാനിക്ക

അവധിക്ക് നാട്ടിലെത്തിയപ്പോള്‍, ഇല്ലാത്ത സമയമുണ്ടാക്കി വീടിനടുത്തുള്ള റോഡുകളിലൂടെയും ഇടവഴികളിലൂടെയും ചുറ്റി നടന്ന് നാട്ടുകാരേയും കൂട്ടുകാരേയും കണ്ട് അവിടുത്തെ വിശേഷങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യുകയായിരുന്നു. പണ്ടവിടെ കണ്ട കൊച്ചുങ്ങള്‍ക്കെല്ലാം കൊച്ചുങ്ങളായോ എന്നറിയാനുള്ള കൌതുകവും.

“എല്ലാരും ഗള്‍ഫീ പോയാല്‍ നന്നാവാ ചെയ്യ. നീ ഇതെന്തെ പോയപോലെ തന്നെ?” നാല് ആടുകളേം കൊണ്ട് പാടത്ത് കെട്ടാന്‍ പോകുന്ന സരസൂന്റെ കുശലാന്വേഷണം.

“തടിയിത്രയൊക്കെ പോരെ. എല്ലാം കണ്ട്രോളിലാ സരസൂ”

“നിന്റെ പിശുക്കൊന്നും ഇപ്പൊഴും മാറിലല്ലേ. ഒര് കണ്ട്രോള്. എന്റെ മിഠായിം കിട്ടീല.“

“മിഠായി നിന്റെ വീട്ടികൊണ്ടന്ന് തന്നാല്‍ നിന്റെ കെട്ട്യോനെന്ത് വിചാരിക്കും. വീട്ടിലുണ്ട്. സുല്ലി തരും”

“ആ പെണ്ണിനും കുട്ട്യോള്‍ക്കും എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നുണ്ടാവൊ. നിന്റെ ഒടുക്കത്തെ പിശുക്ക്. വീട്ടിവരുമ്പോള്‍ ഞാന്‍ ചോദിക്കുന്നുണ്ട്”

“ഇന്നത്തെ കാലത്ത് ഗള്‍ഫീ ജീവിക്കാന്‍ ഒരു വിധം പിശുക്കൊന്നും പോരെന്റെ സരസൂ. അതൊക്കെ പറഞ്ഞിട്ടെന്താകാര്യം.”

“പിന്നെ പിന്നേ.. പോട മോനേ. ഈ സരസൂം കണ്ടിട്ട്ണ്ടേ കൊറെ ഗള്‍ഫ് കാരെ.” സരസു ആടുകളേയും കൊണ്ട് പാടത്തേക്കിറങ്ങിപ്പോയി.

“ങാ മോനെന്ന് വന്ന്..” മുഷിഞ്ഞ വേഷം ധരിച്ച വൃദ്ധനായ ഒരാള്‍ നടന്നടുത്തു. കക്ഷത്തില്‍ ഒരു പൊതിയുണ്ട്. മുഖത്ത് വാര്‍ദ്ധക്യത്തിന്റെ കരവിരുതുകള്‍. മുറുക്കാന്‍ കറ പുരണ്ട പല്ലുകള്‍ പലതും കാണാനില്ല. അന്തമാനിക്ക. കുറച്ചുകൂടി കുനിഞ്ഞിട്ടുണ്ട് മുതുക്.

“ഞാന്‍ വന്നെട്ടൊരാഴ്ചായിക്കാ”

“യ്യി ഇങ്ക്ട് വന്നേ. ഒരു ചായ വേടിച്ചന്നേ.” കൂടുതല്‍ വര്‍ത്തമാനത്തിനു നില്‍ക്കാതെ എന്റെ കയ്യും പിടിച്ച് അന്തമാന്ക്ക ഇബ്രാഹിംക്കയുടെ ചായപ്പീടികയിലേക്ക് നടന്നു.

എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ ഇബ്രാംഹിംക്കായുടെ ചായക്കട അവിടെ കാണുന്നുണ്ട്. അവിടെ പലരും വന്നിരിക്കുന്നതും ചായകുടിക്കുന്നതും പത്രം വായിക്കുന്നതും ഓത്തുപള്ളീല്‍ പോകുമ്പോഴുള്ള സ്ഥിരം കാഴ്ചയാണ്. എങ്കിലും ഇത്രകാലം ഞാന്‍ അവിടെ കയറിയിട്ടില്ലായിരുന്നു. വീടിനടുത്തുള്ള ചായക്കടയില്‍ കയറി ചായകുടിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ? വീട്ടില്‍ ചോദിച്ചാല്‍ നല്ല അസ്സല് ചായ ഉമ്മ ഉണ്ടാക്കിത്തരും. ഹല്ല പിന്നെ. ഉമ്മയുണ്ടാക്കുന്ന ചായ, അതൊരു ഒന്നൊന്നര തന്നെയാണേ. രണ്ടുമൂന്ന് ദിവസം ഭക്ഷണം കിട്ടിയില്ലേലും വേണ്ടില്ല നാലഞ്ച് ചായയില്ലാതെ ഒരു ദിവസം തള്ളിനീക്കാന്‍ ഉമ്മാക്ക് വല്യ ബുദ്ധിമുട്ടാണ്. ലഞ്ചായാലും സപ്പറായാലും സൂപ്പറായ ഒരു ചായ ഇല്ലാത്ത ഊണ് ഉമ്മാക്ക് ചിന്തിക്കാനേ വയ്യ. അതു വേറെ കഥ.

ഓത്തുപള്ളിയില്‍ പോകുമ്പോഴാണ് ഞങ്ങള്‍ അന്തമാനിക്കയെ സ്ഥിരമായി കാണാറ്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് അന്തമാനിക്കാക്ക്. കുറച്ചു തടിച്ചിട്ടാണെങ്കിലും അധികം ഉയരമില്ല. എന്നു കാണുമ്പോഴും തല മൊട്ടയായിരിക്കും. കക്ഷത്ത് എപ്പോഴും എന്തെങ്കിലും ചുരുട്ടി വച്ചിരിക്കും, ഒരു തോര്‍ത്തുമുണ്ടോ ഒരു പഴയ മുണ്ടോ മറ്റോ. ഒരിക്കല്‍ ഞങ്ങള്‍ ചോദിച്ചു എന്തിനാണീ മുണ്ടും കക്ഷത്തു വച്ചു നടക്കുന്നതെന്ന്.

“ഹറാമ്പെറൊന്നോമ്മാര്. എപ്പളാ തുണിം ഉരിഞ്ഞ് ഓടാന്നറിയൊ. ഇട്ത്തതുണിപോയാ മാറ്റിയെട്ക്കാനാ ഇത്” അന്തമാനിക്കയുടെ തുണി ഇതുവരെ ആരും ഉരിഞ്ഞോടിയതായി തളിക്കുളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ എഴുതപ്പെട്ടിട്ടില്ല.

കുട്ടികള്‍ അന്തമാനിക്കയെ കാണുമ്പോള്‍ പാടുന്ന ഒരു പാട്ടും ഉണ്ട്.

“അന്തമാനുറക്കത്തില്‍ കുന്തം വിഴുങ്ങീ
അന്തിക്ക് പാടത്തൂടെ അന്തംവിട്ടോടീ.
അങ്ങേലെ പാത്തുമ്മാത്ത നെലവിളിച്ചേ
കേട്ടതും നാട്ടാരെല്ലാം പിന്നാലെ പാഞ്ഞേ...“

ഇത് അന്തമാനിക്ക അടുത്തുള്ളപ്പോള്‍ ആരും പാടാറില്ല. അന്തമാനിക്കയുടെ കല്ലേറ് എത്തേണ്ടിടത്തു തന്നെ എത്തുമെന്ന് എല്ലാര്‍ക്കുമറിയാം. ഈ പാട്ടാരെങ്കിലും പാടിയാല്‍ പിന്നെ ഓടെടാ ഓട്ടമാണ് എല്ലാവരും കൂടെ. പിന്നാലെ കല്ലുമായി അന്തമാനിക്കയും.

-------------

കൂലി, “ചെലവ് കഴിച്ച് കഞ്ഞി“ മതി എന്നതിനാല്‍ ഹാജ്യാരടവിടുത്തെ പുറം ജോലികളെല്ലാം ചെയ്തു പോന്നിരുന്നത് അന്തമാനിക്കയാണ്. തെങ്ങുകയറ്റ സമയത്ത് തേങ്ങയും ഓലയും പെറുക്കിക്കൂട്ടല്‍ മുതലായവ. ഒരിക്കല്‍ ഹാജ്യാരുടെ കടപ്പുറത്തെ പറമ്പിലെ നാളികേരം തള്ളുവണ്ടിയില്‍ നിറച്ച് വീട്ടില്‍ കൊണ്ടു വരികയായിരുന്നു അന്തമാനിക്ക. ഒരാളെക്കൊണ്ട് നിയന്ത്രിക്കാവുന്നതിലധികം ഭാരവും കയറ്റി വച്ചിട്ടുണ്ട്. റോഡില്‍ നിന്ന് വീട്ടിലേക്കുള്ള ഇറക്കത്തില്‍ വെച്ചാണ് അന്തമാനിക്ക ആ കാഴ്ക കാണുന്നത്, ഹാജ്യാര്ടെ മോന് കല്യാണം കഴിഞ്ഞ വകയില്‍ കിട്ടിയ ചുവന്ന മാരുതി കാറ് കാര്‍പോര്‍ച്ചില്‍ കിടക്കുന്നത്. വഴി സിമന്റിട്ട് ഉറപ്പിച്ചിട്ടുള്ളതിനാലും രണ്ടുവശവും പൂചെട്ടികള്‍ നിരന്നിരിക്കുന്നതിനാലും വണ്ടി മറ്റൊരിടത്തേക്ക് തിരിക്കാനും കഴിഞ്ഞില്ല.

“ഹാജ്യാരേ കാറ്മാറ്റിക്കാ... ഹാജ്യാരേ കാറ്മാറ്റിക്കാ...” ഇറക്കം ഇറങ്ങുന്നതനുസരിച്ച് വേഗം കൂടി കൊണ്ടിരിക്കുന്ന തള്ളുവണ്ടി വലിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ അന്തമാനിക്ക വിളിച്ചു പറഞ്ഞു. ഈ കൂക്കി വിളികേട്ട് ഹാജ്യാര് പുറത്തേക്കോടി വന്നു. ശൂലം വിട്ട പോലെ ഓടി വരുന്ന അന്തമാനിക്കയേയും തള്ളുവണ്ടിയും കണ്ട് ഹാജ്യാര്‍ മറ്റൊന്നും ആലോചിക്കാതെ ഓടിച്ചെന്ന് തള്ളുവണ്ടിയില്‍ പിടുത്തമിട്ടു.

പിടിച്ചതേ ഹാജ്യാര്‍ക്ക് ഓര്‍മ്മയുണ്ടായുള്ളു. താഴെക്കിടന്ന് തലപ്പൊക്കി നോക്കുമ്പോള്‍ തള്ളുവണ്ടി നൂറെ നൂറില്‍ പാഞ്ഞ് മോന്റെ മാരുതീന്റെ മൂട്ടിലിട്ടിടിക്കുന്നതാണ് കേട്ടത്. “ടമാര്‍” എന്ന ഒച്ചകേട്ട് പുറത്തെത്തിയ ഹാജ്യാരെ മോന്‍ കണ്ടത് മാരുതീന്റെ ഡിക്കി പപ്പട പരുവമായിരിക്കുന്നതായിരിന്നു.

“ഹിമാറെ, നിനക്ക് കണ്ണും കണ്ടൂടെ.“ മുണ്ടും കൂട്ടിപ്പിടിച്ച് ഓടിവന്ന ഹാജ്യാരുടെ ചോദ്യവും അടിയും ഒന്നിച്ചായിരുന്നു.

“ങ്ങളോട് കാറ് മാറ്റിക്കോളാമ്പറഞ്ഞില്ലേ. ഈ ഉന്തുംവണ്ടിക്ക് ബ്രേക്കില്ലാന്ന് ഇങ്ങക്കറിഞ്ഞൂടെ?” ഇത്രയും പറഞ്ഞ് ചെയ്ത പണിക്ക് കൂലിയും വാങ്ങാതെ തലയില്‍ തോളിലിട്ടിരുന്ന തോര്‍ത്തെടുത്ത് കക്ഷത്തു വച്ച് അന്തമാനിക്ക തിരിച്ചു നടന്നു. പിന്നെ കുറെക്കാലത്തേക്ക് അന്തമാനിക്ക ഹാജ്യാരുടെ വീട്ടില്‍ പോവാറില്ലായിരുന്നു.

---------

തളിക്കുളം സിറ്റിയിലെ പേരുകേട്ട ഒരു സ്താപനമാണ് സഹദേവന്‍ ചേട്ടന്റെ മൈത്രീ ടീസ്റ്റാള്‍. ചന്തയില്‍ വരുന്നവര്‍ക്ക് ഒരു ചായകുടിക്കണമെങ്കിലോ ഒരു ബോണ്ട കഴിക്കണമെങ്കിലോ മൈത്രീ ടീസ്റ്റാള്‍ അല്ലാതെ മറ്റൊരു സ്താപനമില്ലവിടെ. അവിടെയുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് ചായ എത്തിക്കുന്നതിനായി അന്തമാനിക്കയും മൈത്രീ ടീസ്റ്റാളിലെ സ്റ്റാഫ് ആയിരുന്നു.

ഒരിക്കല്‍ റോഡിനപ്പുറമുള്ള ആനന്ദ് ടൈലേര്‍സിലേക്ക് ആറു ചായയും കൊണ്ട് പോയ അന്തമാനിക്ക പോയതിലും വേഗം തിരിച്ചു വന്ന് പുതിയ ആറുചായയും തൂക്കി പോകുന്നത് കണ്ടപ്പോള്‍ സഹദേവേട്ടന്‍ ചോദിച്ചു.

“ഇപ്പൊകൊണ്ടോയ ആറെണ്ണത്തിന്റെ പൈസയെവടെ?”

“അതിനു പൈസയൊന്നും കിട്ടീല”

“അതെന്തേ?”

“അത് ഒരുകാറ് വന്ന് ഹോണടിച്ചപ്പോള്‍ ചാടിയപ്പോള്‍ ആറു ഗ്ലാസ്സും റോഡില് വീണ് പൊട്ടിപ്പോയി”

“ങേ.. എങ്ങനെ?” സഹദേവേട്ടന്‍ നെഞ്ചത്ത് കൈ വച്ചു കൊണ്ട് ചോദിച്ചു.

“ഇങ്ങനെ” അന്തമാനിക്ക കയ്യിലുണ്ടായിരുന്ന ആറു ഗ്ലാസ്സുകളും നിലത്തിട്ട് ലൈവ് ഡെമോ കാണിച്ചു കൊടുത്തു സഹദേവേട്ടന്.

------------------

ഇബ്രാഹിംക്കാടെ കടയില്‍ നിന്ന് ചായയും പുട്ടും കഴിച്ച് ഇറങ്ങിയപ്പോള്‍ അന്തമാനിക്കയുടെ കയ്യില്‍ കുറച്ചു പൈസ കൂടി വച്ചു കൊടുത്തു. ആ ചുളിവു വീണ മുഖത്ത് ഇപ്പൊഴും പഴയ പുഞ്ചിരിയുണ്ടായിരുന്നു.

21 comments:

സുല്‍ |Sul said...

"അന്തമാനിക്ക"

ഒരു ഓര്‍മ്മക്കുറിപ്പ്.

-സുല്‍

വല്യമ്മായി said...

പല ഓര്‍മ്മകളും തിരിച്ച് തന്ന നല്ല ഒരു കുറിപ്പ്.
അപ്ഡേറ്റിയതൊക്കെ വെച്ച് ഇനി ഒരു കൊല്ലം പോസ്റ്റാമല്ലോ അല്ലെ.

Typist | എഴുത്തുകാരി said...

എല്ലാ നാട്ടിലും, കാണാവുന്ന, സംഭവിക്കാവുന്ന ഒന്നു്. അന്തമാനിക്ക പോലെ എത്ര പേര്‍?

ശ്രീ said...

എഴുത്തുകാരി ചേച്ചി പറഞ്ഞതു പോലെ എല്ലാ നാട്ടിലുമുണ്ടാകും അന്തമാനിക്കയെപ്പോലെ ചിലര്‍...
നല്ല കുറിപ്പ്, സുല്ലേട്ടാ...
:)

ചന്ദ്രകാന്തം said...

ഈ ഓര്‍‌മ്മക്കുറിപ്പ്‌ നന്നായി.
ഇത്തരം കഥാപാത്രങ്ങള്‍ എല്ലാ നാട്ടിന്‍പുറങ്ങള്‍ക്കും പരിചിതരാണ്‌.

കുറ്റ്യാടിക്കാരന്‍|Suhair said...

ലൈവ് ഡെമോ... ഹ ഹ....
:)

(ഒരു ഡൌട്ട്; സ്താപനമല്ല, സ്ഥാപനമല്ലേ?)

Sharu (Ansha Muneer) said...

നാട്ടിന്‍പുറങ്ങളില്‍ ഇങ്ങനെ ഉള്ള എത്ര എത്ര കഥാപാത്രങ്ങള്‍. എന്തായാലും അവധിവിശേഷങ്ങള്‍ തുടരട്ടെ...

മുസാഫിര്‍ said...

ഹ ഹ കൊള്ളാം സുല്‍.തളിക്കുളം സിറ്റിയോ ? തളിക്കുളം മെട്രൊ എന്നു പറഞ്ഞില്ലല്ലോ ഭാഗ്യം.

Unknown said...

അന്തമാനിക്കായെ പോലുള്ള ഒരാള്‍ ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ട് പേര് നാണപ്പന്‍ ഞാന്‍ ഈ
കഥ വായിച്ചപ്പോള്‍ ഒരു നിമിഷം ആ മനുഷ്യനെ
ഓര്‍ത്തു പോയി
സുല്‍ നന്നായിട്ടൂണ്ട്

ജോണ്‍ജാഫര്‍ജനാ::J3 said...

ഞാന്‍ കണ്ട ബ്ലോഗുകളില്‍
ഏറ്റവും സുന്ദരം!
അതിനൊത്ത് നില്‍ക്കുന്ന എഴുത്തും, ആശംസകള്‍ സുല്ലേ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം”നാട്ടില്‍ പോയി വന്നപ്പോള്‍ സുല്‍ ന്റെ പൊസ്റ്റ് ഓര്‍മകളാല്‍ സമൃദ്ധം അല്ലേ. വായിക്കാന്‍ നല്ല സുഖം ഉണ്ടായിരുന്നു.ഈ അവധിക്കാല ഓര്‍മകള്‍ ഇനിയും പോസ്റ്റുകളായി പ്രതീക്ഷിക്കുന്നു.
അന്തമാനിക്കയെ അടിച്ചതു വായിച്ചപ്പോള്‍ വിഷമം തോന്നി.

Shaf said...

ലൈവ് ടെമോ..അതു കലക്കി..

അന്തമാനിക്ക പഴയതലമുറയുടെ ഒരു പ്രതീകമാണ് നിഷ്കളങ്കതയുടേയും..
--
വെക്കേഷന്‍ വിശേഷങ്ങള്‍ ഞ0ങ്ങള് ‍ഒരു പാട് സഹിക്കേന്റിവരും അല്ലെ..? :)

Rasheed Chalil said...

അന്തമാനിക്കയെ പോലെ ഒരാള്‍ നാട്ടിലും ഉണ്ട്. എപ്പോഴും പോക്കറ്റ് നിറയെ മിഠായി കാണും. എല്ലാ കാലത്തും നാട്ടിലെ കുട്ടികള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരിക്കും. ആ പോക്കറ്റില്‍ കിടന്ന മിഠായി ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിക്കാത്തവര്‍ നാട്ടില്‍ കുറവായിരിക്കും...

നന്നായി... ഈ പോസ്റ്റ്.

ബൈജു സുല്‍ത്താന്‍ said...

തളിക്കുളവും പത്താം കല്ലും ഒന്നോടിപ്പോയി, മനസ്സിലൂടെ...നന്നായിരിക്കുന്നു.

thoufi | തൗഫി said...

സുല്‍,ഏറെക്കാലത്തിനു ശേഷമാ ഈ വഴിക്കൊക്കെ..

നാടിന്റെ നന്മയും നാട്ടിന്‍പുറത്തിന്റെ വിശുദ്ധിയും
വരച്ചുകാണിക്കുന്ന പോസ്റ്റ്. ഭാവനകളൊ അതിഭാവുകത്വമോ ഇല്ലാതെ കാര്യങ്ങളെ ലളിതമായി
പറഞ്ഞുപോകുമ്പോള്‍ ഒപ്പം നടന്ന് കഥകേള്‍ക്കുന്ന
പ്രതീതി.നാട്ടുനന്മകള്‍ നാടുനീങ്ങിയിട്ടില്ലെന്ന് ഇത്തരം
അന്തമാനിക്കമാര്‍ നമ്മെ ഓര്‍മ്മിപ്പിക്കുണ്ട്.

ഓ.ടൊ:)അപ്പൊ, ഇത്തവണ നാട്ടീപ്പോക്ക് വെറുതെയായില്ല.ഒത്തിരി കാണുമല്ലെ അപ്ഡേറ്റഡ് വിശേഷങ്ങള്‍.എല്ലാം വരട്ടെ,ഒന്നൊന്നായി.

G.MANU said...

അന്തമാനിക്ക ഒരു സുഖമുള്ള വായന തന്നു..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഓര്‍‌മ്മക്കുറിപ്പ്‌ നന്നായി.

yousufpa said...

നാടിന്‍റെ ഓര്‍മ്മകള്‍ നെന്‍‌ചിലേറ്റണമെങ്കില്‍ ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കണം.

Anonymous said...

Olá do Brasil!!

Hey
How are you?

I'm a brazilian flight attendant. In Brazil we have lot of people interested in work at Emirates Airline so I'd like to ask if you could write something about life in Dubai for me post in my blog.

I could write something about your blog as well for brazilians access...

Cheers,
http://meioaereo.blogspot.com

Chullanz said...

നമുക്കു നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു തലമുറയുടെ പ്രതിനിധി അല്ലെ ഈ ഇക്ക. എതൊക്കെയൊ മുഖങ്ങള്‍ മനസ്സിലൂടെ നീങ്ങുന്നു

ജെ പി വെട്ടിയാട്ടില്‍ said...

പുരുഷനു പ്രസവാവധി ....
വായിക്കന്‍ തുടങ്ങിയ്പ്പോഴേക്കും മറ്റൊരാള്‍ ....... ഞാന്‍ വായിക്കട്ടെ എന്നും പറന്ഞ്ഞിതാ നിള്‍ക്കുന്നു....
എന്നോട് പറഞ്ഞു അഭിപ്രായം പിന്നെ എഴുതാമെന്നു...
എന്താ പറയാ‍....
എന്തെങ്കിലും പറഞ്ഞാ രാത്രി കഞ്ഞി വെച്ചു തരില്ല...