Monday, May 28, 2007

നഫീസയുടെ സ്വകാര്യങ്ങള്‍

ചോരുന്ന മേല്‍ക്കൂരയില്‍ നിന്നും മുഖത്തിറ്റുവീണ വെള്ളം തുടച്ചുകളഞ്ഞ് നഫീസ കിടക്കപ്പായില്‍ നിന്നെഴുന്നേറ്റു. സുബഹി ബാങ്കിന്റെ അലയൊലികള്‍ കിഴക്കെ പള്ളിയില്‍ നിന്ന് ഇലകളില്‍ ഇറ്റുവീഴുന്ന മഴയുടെ മര്‍മ്മരത്തോടൊപ്പം വളരെ നേര്‍ത്തരീതിയില്‍ കാതില്‍ വന്നലക്കുന്നുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് തുടങ്ങിയ മഴയാണ് ഇപ്പോഴും തുടരുന്നു.

മുറ്റത്തുകെട്ടികിടക്കുന്ന തണുത്ത വെള്ളത്തിലേക്ക് കാലെടുത്തുവച്ച് നഫീസ ആമിനത്താന്റെ കുളവും ലക്ഷ്യമാക്കി നടന്നു. ആമിനത്തയും വീട്ടുകാരും ആ കുളം ഉപയോഗിക്കാറെയില്ല നാട്ടുകാരുടെ പൊതു കുളമായി അതങ്ങനെ കിടക്കുന്നു. മുറ്റത്തുള്ളൊരു ചാമ്പ് പൈപ് അഞ്ചാറു മാസമായി കേടായി കിടക്കുന്നു. അതൊന്ന് ശരിയാക്കിക്കാന്‍ എത്രയായി പറയുന്നു. അസീക്കാക്ക് അതെല്ലാം നോക്കാന്‍ എവിടെ നേരം.

നഫീസ കുളിയും കഴിഞ്ഞ് അംഗശുദ്ധിയും വരുത്തി വീട്ടില്‍ വന്ന് സുബഹി നമസ്കാരം നിര്‍വ്വഹിച്ചു. ദൈവത്തോട് മാത്രമേ അവള്‍ക്ക് പറയാനുള്ളു. ഉള്ളുതുറന്ന പ്രാര്‍ത്ഥനകള്‍ മാത്രമാണവളുടെ ജീവിതത്തിന്റെ താളം എന്നവളറിയുന്നു. ഹസ്നമോളും അബുമോനും നല്ല ഉറക്കമാണ്. ഇന്നലെ ബാപ്പായുടെ കയ്യില്‍നിന്നു കിട്ടിയ തല്ലിന്റെ വേദനയില്‍ കരഞ്ഞു കരഞ്ഞ് ഉറങ്ങി പോയതാണ്. ദിവസവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കിട്ടുന്നതല്ലേ തനിക്കും മക്കള്‍ക്കും. അതു ശീലമായി പോയി.

നേരം പരപരാ വെളുത്തുവരുന്നതേയുള്ളു. നമസ്കാരപായ മടക്കിവച്ച്, പുറത്തിരുന്ന കുടവുമെടുത്ത് അവള്‍ റോഡുവക്കത്തെ പൈപിന്‍ കടക്കലേക്ക് നടന്നു. ആ ചാമ്പ് പൈപ് നന്നാക്കിയിരുന്നെങ്കില്‍ ഈ മഴയത്ത് വെള്ളം പിടിക്കാന്‍ പോവേണ്ടായിരുന്നു. ഇന്നലെ മഴയായതിനാല്‍ സാധാരണ പിടിച്ചു വെക്കാറുള്ളപോലെ വെള്ളവും പിടിച്ചു വച്ചിരുന്നില്ല.

കട്ടഞ്ചായയുണ്ടാക്കി അസീക്കാനെ വിളിച്ചു. കാലത്തുണരുമ്പോള്‍തന്നെ ഒരു കട്ടഞ്ചായ വേണം. അതിവിടെ വന്നതുമുതലുള്ള ചിട്ടയാ. അതിനു മുടക്കം വരുത്താറില്ല. ചായകുടിച്ച് അസിക്ക പോയി കുളിച്ചു വന്നു. മഴ ചന്നം പിന്നം നില്‍ക്കുന്നുണ്ടെങ്കിലും പോകാതിരിക്കാന്‍ പറ്റില്ല. ഇന്നലെ ആമിനത്താടെ പറമ്പില്‍ കൊള്ളികിഴങ്ങ് പറിക്കാന്‍ കൂടിയതില്‍ നിന്നും കിട്ടിയ കൊള്ളിയും പുഴുങ്ങി അപ്പൊഴേക്കും ചായ ശരിയാക്കി. അസിക്ക വന്ന് വസ്ത്രം മാറ്റി ചായയും കുടിച്ച് ഉറങ്ങിക്കിടക്കുന്ന മക്കള്‍ക്കും തനിക്കും നെറ്റിയില്‍ ഉമ്മവും തന്ന് പുറത്തുകടന്നു.

ഇന്നലെ വന്നതെങ്ങനെയെന്നോര്‍മ്മയൊന്നുമില്ല. സൈക്കിള്‍ കിഴക്കേ പറമ്പിലെ വഴിയില്‍ ഇരുന്നു മഴകൊള്ളുന്നു. എന്നും ഇങ്ങനെയാണ്. എത്ര സന്തോഷത്തോടെയാണ് ഇവിടന്നിറങ്ങുന്നത്. കയറിവരുന്നതോ നാലുകാലിലും. എന്നാലും എന്നോട് നല്ല സ്നേഹമാണെന്നെനിക്കറിയാം. അസിക്ക കോലായില്‍ കഴുകി കമഴ്ത്തിയിരുന്ന കൊട്ടയുമെടുത്ത് സൈക്കിളിനരുകിലേക്ക് നടന്നു.
മുറ്റത്തു നാലുപാടും മഴയില്‍ കുളിച്ചു കരിയിലകള്‍ കിടക്കുന്നുണ്ട്. മുറ്റമടി ഇപ്പോഴൊന്നും നടക്കില്ല. നേരം വെളുത്തിട്ട് ആമിനത്താടവിടന്ന് പൊല്ലമാന്തി വാങ്ങികൊണ്ടുവരണം. എന്നാലേ ഈ മണ്ണില്‍ കുഴഞ്ഞുകിടക്കുന്ന ഈ ഇലകളെല്ലാം വൃത്തിയാക്കാന്‍ പറ്റൂ.

ഹസ്നമോളെ വിളിച്ചെഴുന്നേല്‍പ്പിച്ചു. കുറേ നേരം ഉറക്കം തൂങ്ങിയിരുന്നവള്‍ പിന്നെയും പിന്നെയും വിളിച്ചപ്പോള്‍ ഉമിക്കരിയുമെടുത്ത് പല്ലുതേക്കാന്‍ പോയി. വടക്കേ പുറത്ത് വട്ടകയില്‍ വച്ചിരുന്ന വെള്ളത്തില്‍ മുഖംകഴുകി അവള്‍ അടുക്കളയിലേക്കു വന്നു. അവള്‍ക്ക് ചായയും കൊള്ളിയും കൊടുത്തു. ഇന്നലെ ഭക്ഷണം കഴിക്കാതുറങ്ങിയതിനാലാവണം അവള്‍ അത് മുഴുവന്‍ തിന്നു. പാവാടയും കുപ്പായവും തട്ടവുമിട്ട് അവള്‍ ഓത്തുപള്ളിയിലേക്ക് പോകാനായി റം‌ലായുടെ വീട്ടിലേക്ക് പോയി. അവളുടെ കുപ്പായം ഒരരുകില്‍ കീറിയിട്ടുണ്ട് അതൊന്നു തുന്നികൊടുക്കാന്‍ രണ്ടു ദിവസമായി പറയുന്നു. പറ്റിയില്ല. ഇന്ന് ആമിനത്താടവിടന്ന് നൂലും സൂചിയും വാങ്ങി വെക്കണം. അവള്‍ പോയി വന്നിട്ട് തുന്നിക്കൊടുക്കാം.

കലം കഴുകി ചോറിനുള്ള വെള്ളം തീമെലിട്ടു. മോള്‍ക്ക് സ്കൂളിലേക്ക് ചോറുകൊണ്ടു പോകണം. അല്ലെങ്കില്‍ പിന്നെ ഉച്ചക്ക് അവള്‍ പട്ടിണിയിരിക്കും. ചോറുതിന്നാനായി വീട്ടില്‍ വരാനവള്‍ക്കിഷ്ടമില്ല. കുറെ നടക്കണമത്രെ. നാലിലാണ് പഠിക്കുന്നതെങ്കിലും അവള്‍ക്കും അവളുടെ ഇഷ്ടങ്ങളായി.

അബുവിന് നാലു വയസ്സേ ആയുള്ളു അവന്‍ രാവിലെ പത്തുമണിവരെ ഉറങ്ങിക്കോളും. ഇനി ഉണര്‍ന്നാലും അവനു പുറത്തു വിടാന്‍ പറ്റില്ലല്ലോ മഴ പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു. തണുപ്പു പിടിച്ച് ഉറങ്ങുകയാണ്. ഉണര്‍ന്നാല്‍ വെയിലും മഴയൊന്നും അവനു പ്രശനമല്ല. മുറ്റത്തുകെട്ടികിടക്കുന്ന വെള്ളം അവനു കളിക്കാന്‍ പുതിയൊരിടമാണ്.

മുറ്റത്തേക്കിറങ്ങിയപ്പോല്‍ ആട്ടിന്‍ കൂട്ടില്‍ നിന്ന് പാത്തുമ്മ കരയാന്‍ തുടങ്ങി. അബു പേരിട്ടതാണ്‍് ആടിന് പാത്തുമ്മ എന്ന പേര്. കഴിഞ്ഞ പെരുന്നാളിന് വീട്ടില്‍ പോയപ്പോള്‍ ഉമ്മ കൊടുത്തതാണ് അബുവിന് ഇവളെ. ഈ മഴയത്ത് ഇനിയെന്തു ചെയ്യും. വേലിപടര്‍പ്പില്‍ നിന്നും ശീമക്കൊന്നയുടെ രണ്ടു കൊമ്പൊടിച്ചു കൂട്ടില്‍ കെട്ടികൊടുത്തു. കൂട് ചോര്‍ന്നൊലിച്ചിട്ടുണ്ട്. എന്നാലും പാത്തുമ്മ, നനയാത്തിടത്ത് ഒരരുകില്‍ നില്‍ക്കുകയാണ്. തനിക്ക് ആടിന്റെ മണമാണെന്നാണ് അസിക്ക പറയുന്നത്. അസിക്കാക്ക് മീനിന്റെ മണമാണെന്ന് താനും വെറുതെ പറയും. അതു പറഞ്ഞതിനു ശേഷം ഒരു വെള്ളിയാഴ്ച പള്ളിയില്‍ നിന്നു വരുമ്പോള്‍ മുല്ലപ്പൂവിന്റെ അത്തറും വാങ്ങി വന്നു. അതു കഴിയാറായിരിക്കുന്നു. വേറെ വാങ്ങാന്‍ പറയണം.

മീന്‍ കച്ചോടൊംകഴിഞ്ഞ് ഉച്ചയാവുമ്പോഴേക്കും വീട്ടിലെത്തും അസിക്ക. പിന്നെ ഉച്ചതിരിഞ്ഞ് വെറുതെ പുറത്തിറങ്ങും. അതുകഴിഞ്ഞു വരുന്നതാണ് നാലുകാലില്‍. എല്ലാ ദിവസവും ഞാന്‍ കുടിക്കില്ല എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങുക. തിരിച്ചു വന്നാല്‍ പിന്നെ കണ്ടതിനും കേട്ടതിനും വഴക്കാണ്. മോളുടെ പുസ്തകവും സ്ലേറ്റും ഒരു ദിവസം എടുത്തു വലിച്ചെറിഞ്ഞു. അതിനു ശേഷം വാപ്പ വരുന്നതിനു മുമ്പുതന്നെ ദിക്കര്‍ ചൊല്ലലും പാഠമെഴുതലും കഴിച്ച് പുസ്തകവും സ്ലേറ്റും ബാഗിലിട്ട് അവള്‍തന്നെ, ബാപ്പ കാണാതിരിക്കാന്‍, അടുക്കളയിലുള്ള ചെറ്റ കെട്ടിയ മുളയില്‍ കൊളുത്തിയിടും.

തനിക്കും തല്ലു കിട്ടാത്ത ദിവസങ്ങള്‍ വിരളം. രാത്രി, ഭക്ഷണത്തില്‍ ഉപ്പ് കൂടി അല്ലെങ്കില്‍ ചോറു വേവ് കൂടി.. കുറ്റങ്ങള്‍ അനവധി. പാത്രം വലിച്ചെറിയലും അതിന്റെ ഒരു ഭാഗം മാത്രം. പൂവിതറിയപോലെ കിടക്കുന്ന ചോറ് പെറുക്കിയെടുക്കുമ്പോളായിരിക്കും ഒരു തള്ള്. ഒരു ചവിട്ട്. ഒരു അടി എന്തുമാവാം. എല്ലാം സഹിക്കും. എന്തിനെന്നറിയില്ല. ഒരിക്കലും എതിര്‍ത്തു പറയാറില്ല. കാലം കുറെയായില്ലേ. എല്ലാം ശീലമായി. അല്പം ഭക്ഷണം കഴിച്ചെന്നു വരുത്തി പാത്രമെല്ലാം കഴുകി വരുമ്പോഴേക്കും അസിക്ക ഉറക്കം പിടിച്ചിരിക്കും. ഹസ്ന മോളും അബുമോനും നേരത്തെ ഉറക്കം പിടിച്ചിരിക്കും. താന്‍ തനിച്ചാവുന്ന സമയങ്ങള്‍. അല്ലെങ്കിലും എല്ലായ്പ്പോഴും താന്‍ തനിച്ചു തന്നെയായിരുന്നു. വെറുതെ ഒറ്റക്കിരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടുന്ന സ്വഭാവം തനിക്കു ചെറുപ്പം മുതലേയുണ്ട്.

അസിക്കായുടെ പായുടെ ഒരരുകില്‍ വന്നു കിടക്കും. പതുക്കെ ഉറക്കം കണ്ണുകളിലേക്കിറങ്ങിവരും. അസിക്ക ബോധമില്ലാത്ത ഉറക്കത്തിലായിരിക്കും. ചില രാവുകളീല്‍ ഇരുളിലെപ്പോഴൊ ഒരു കൈ തന്നെ പുണരുന്നതായറിയും. താന്‍ പതുക്കെ ഉറക്കം വിട്ടെഴുന്നേല്‍ക്കും. അസിക്കായുടെ ശരീരത്തിന്റെ ചൂട് ഉയരുന്ന സമയമാണത്. ഈ സമയത്തിനായിരുന്നോ ഇതുവരെയുള്ള കാത്തിരിപ്പെന്നു തോന്നിപ്പോകും. തന്നോട് ഏറ്റം ഇഷ്ടം തോന്നുമ്പോഴാണ് മാറുകള്‍ക്കിടയില്‍ താടിയുരസിക്കൊണ്ട് അസിക്ക പറയും നിനക്ക് ആടിന്റെ മണമാണെന്ന്. പാത്തുമ്മയുടെ മണം. കഴിഞ്ഞ മാസം ഒരു മലകൊറ്റന്‍ വന്നിരുന്നു. പാത്തുമ്മയുമായി കുറേ നേരം സല്ലപിച്ചിട്ടവന്‍ അവന്റെ വഴിയേ പോയി. അസിക്കയും തന്റെ കൃത്യം കഴിഞ്ഞു ഒരു ഭാഗത്തേക്കു ചെരിഞ്ഞു കിടന്നു. പാവം, നാളെ കാലത്തെണീറ്റ് പോവേണ്ടതല്ലേ. ഉറങ്ങട്ടെ. ഇനി ഞാനും ഉറങ്ങട്ടെ.

(തുടരും. ഒരു തുടരനാണ്. വേണോ വേണ്ടേ എന്നറിയിക്കുമല്ലൊ :))

Wednesday, May 23, 2007

കൈകുമ്പിള്‍

അടുക്കാനാവില്ല
എന്നറിഞ്ഞിട്ടും
അറിയാതടുത്തു.
അടുക്കാനായടുത്തു.

ചാറ്റിന്റെ
നടുമുറ്റത്തൊ
ഇടവഴിയിലോ
തിരക്കേറിയ
പൊതുനിരത്തിലൊ.
എവിടെയാണവള്‍
‍എന്നെ കണ്ടത്.
പ്രൈവറ്റ്
വിന്‍ഡൊയിലൊരു
കളമൊഴി
പലതും
തുടങ്ങിയതവിടന്ന്.

ഇന്ന്
സ്നേഹം
പിടിമുറുകുംതോറും
ഒഴുകിമാറുന്ന
ഒരു കൈക്കുമ്പിള്‍
ജലം.

മുഷ്ടിയും
ശാഠ്യങ്ങളും
ഞാനും തനിച്ച്.

നമുക്കിടയിലെന്തെല്ലാം
കടല്‍
മുള്‍വേലി
ഒരു ശ്വാസം.